ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയെ ഹൈക്കോടതി നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.
ദേശീയപാതക്കായുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ബഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിലേക്ക് വിരല്‍ചൂണ്ടിയിരിക്കുന്നത്. സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കാന് സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ദേശീയപാതയുടെ കാര്യത്തില്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം ഏറെ ശ്രദ്ധേയമാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം ഏതെങ്കിലും ഉദ്യോഗസ്ഥന് നല്കിയാല് പോര ചീഫ് സെക്രട്ടറി തന്നെ ഫയല്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആറന്മുള വിമാനത്താവളം, മെഡിസിറ്റി തുടങ്ങി വിവിധ സ്വകാര്യ സംരംഭകരുടെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന് സര്‍ക്കാര്‍ കാണിച്ച അമിതമായ താല്‍പ്പര്യം എന്തുകൊണ്ട് ദേശീയപാതയുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ ചോദ്യം അത്യധികം പ്രസക്തവും പ്രാധാന്യമേറിയതുമാണ്. സാധാരണക്കാരന്റെ കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു മുന്‍ഗണനയും നല്‍കുന്നില്ലെന്ന് മാത്രമല്ല കണ്ണടക്കുകയാണ് ചെയ്യുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു.
ദേശീയപാതയുടെ വീതി എല്ലായിടത്തും 45 മീറ്റര്‍ ആയിരിക്കെ കേരളത്തില്‍ മാത്രം 30 മീറ്റര്‍ ആയി കുറക്കണമെന്ന വാദം ശക്തവും സജീവവുമാകുമ്പോള്‍ പാതകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പാതയുടെ വീതി കൂട്ടുന്നത്. അതിനാല്‍ വീതി കുറക്കുന്നതുകൊണ്ട് പരിഹാരം ആവില്ല. മാത്രമല്ല, ദേശീയപാതയുടെ വീതി അറുപത് മീറ്ററെങ്കിലും ആക്കി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും. പാത വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുത്തു നല്കുന്നതില് സര്‍ക്കാര്‍ കാണിക്കുന്നത് അക്ഷന്തവ്യമായ അനാസ്ഥയാണ്. ഇതില്‍ കാലതാമസം നേരിടുന്നതാണ് പലബുദ്ധിമുട്ടുകള്ക്കും കാരണം. മാത്രമല്ല, ഭൂമി ഏറ്റെടുക്കുന്നകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ് തിരുവനന്തപുരം കളിയിക്കാവിള റോഡു വികസനം. വര്‍ഷങ്ങളായി ഈ ദേശീയ പാതയിലൂടെയുള്ള യാത്ര ദുര്‍ഘടം പിടിച്ചതാണ്. 20 കിലോമീറ്റര്‍ താണ്ടാന്‍ രണ്ടും മൂന്നും മണിക്കൂറുകള്‍വരെ വേണ്ടിവരാറുണ്ട്. കരമന മുതല്‍ നാലഞ്ച് കിലോമീറ്ററുകളില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായെങ്കിലും റോഡുപണി തുടങ്ങാനിരിക്കുന്നതേയുള്ളൂ. നെയ്യാറ്റിന്കരക്കപ്പുറം സ്ഥലമെടുപ്പു തുടങ്ങിയിട്ടില്ല. നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെടുകയാണ് സര്‍ക്കാരുകളെല്ലാം ചെയ്യുന്നത്. ഇതര ജില്ലകളിലെ സ്ഥിതിയും മറിച്ചല്ല. പഞ്ചായത്ത് റോഡിന്റെ വീതിപോലും പലസ്ഥലത്തും ദേശീയ പാതക്കില്ലെന്ന് പറഞ്ഞാല്‍ കേരളത്തിന്റെ അലംഭാവം ബോധ്യപ്പെടും.
ദേശീയപാത മാത്രമല്ല സംസ്ഥാന ഗ്രാമീണ റോഡുകളുടെ സ്ഥിതിയും അതീവ ദുഃഖകരമാണ്. 1971 കാലഘട്ടങ്ങളില്‍ 18,037 കിലോമീറ്റര്‍ റോഡുകളും 195000 മോട്ടോര്വാഹനങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം അവസാനിക്കുമ്പോള്‍ 94,145 കിലോമീറ്റര്‍ റോഡായി ഉയര്‍ന്നു എന്നത് നേരാണ്. അതേസമയം വാഹനങ്ങളുടെ പെരുപ്പം അമ്പരിപ്പിക്കുന്നതാണ്. 80,48,673 വാഹനങ്ങള്‍ കേരളത്തിന് സ്വന്തമാണ്. റോഡുകളുടെ നീളം കൂടിയെങ്കിലും വീതി അതിനൊത്ത് വര്‍ധിച്ചതുമില്ല. കേരളത്തിലെ വാഹനങ്ങളും പുറത്തുനിന്നെത്തുന്നവയുമെല്ലാം ആകുമ്പോള്‍ പാതകളിലെല്ലാം വീര്പ്പുമുട്ടലുകളാണുണ്ടാകുന്നത്. വാഹനബാഹുല്യവും ഗുണനിലവാരമില്ലാത്ത പണിയുമാണ് റോഡുകള്‍ തോടായി മാറുന്നതിന്റെ പ്രധാന കാരണം. എത്ര പറഞ്ഞാലും ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാഴ്വാക്കായി പരിണമിച്ചിരിക്കുകയാണ്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകള്‍ നിര്‍മ്മിക്കുക എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതി മെച്ചമാണെന്ന് അവകാശപ്പെടാറുണ്ട്. എങ്കിലും റോഡിന്റെ ദൈര്‍ഘ്യം, അവസ്ഥ എന്നിവ വളരെ ശോചനീയമാണ്. ആസൂത്രണ ബോര്‍ഡ് അംഗവും ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മറ്റി റോഡുകളും റോഡ് സുരക്ഷയും സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അത് മുഖവിലക്കെടുത്ത് പ്രവര്‍ത്തിക്കാന്‍ ഇനിയും ശ്രമം തുടങ്ങിയിട്ടില്ല. ഹൈവേയ്ക്ക് ഒരു വകുപ്പ് രൂപീകരിക്കണമെന്നൊരു നിര്‍ദ്ദേശം അതിലൊന്നാണ്. വര്‍ദ്ധിച്ചുവരുന്ന റോഡ് വികസനത്തിനും സുരക്ഷയ്ക്കും അത് അനിവാര്യമാണെന്ന് തോന്നുന്നു.
കേരളത്തിന് ഇന്നാവശ്യം പുതിയ റോഡുകള്‍ ഉണ്ടാക്കുക എന്നതല്ല. ഉള്ളവ കുറ്റമറ്റതാക്കുക, സുഗമമായ സഞ്ചാരത്തിന് സാഹചര്യമൊരുക്കുക. അതില്‍ ശ്രദ്ധ ഊന്നാത്തതുതന്നെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വഴിയൊരുക്കിയത്. ഇത് ആദ്യത്തേതല്ല. എന്നിട്ടും സര്‍ക്കാരിന്റെ സമീപനം ‘എന്നെ തല്ലേണ്ടമ്മാവ, ഞാന്‍ നന്നാവില്ല’ എന്നാവുന്നത് കഷ്ടം തന്നെയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: