പറവൂര്‍: ആലുവ, നോര്‍ത്ത് പറവൂര്‍, ഞാറക്കല്‍ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന രണ്ട് കിലോയോളം വരുന്ന കഞ്ചാവുമായി ഇടനിലക്കാരന് പിടിയില്‍. കൊല്ലം മൈനാകപ്പള്ളി, പുത്തന്‍പുര വടക്കേതില്‍ വീട്ടില്‍ ജമാലുദ്ദീന്‍ മകന് സലിമിനെ(32)പെരുമ്പടന്നയില്‍ നിന്ന് നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ലോബികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എറണാകുളം റേഞ്ച് ഐജി അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള പ്രത്യേക സ്ക്വാഡും പറവൂര്‍ ജനമൈത്രി പോലീസും ചേര്‍ന്ന് നടത്തിവരുന്ന ശക്തമായ പരിശോധനയിലാണ് കഞ്ചാവ് മാഫിയയുടെ മുഖ്യന് പിടിയിലായത്. തമിഴ്നാട്ടില്‍നിന്നും ജില്ലയിലേക്ക് വ്യാപകമായ രീതിയില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് ആലുവ ഡിവൈഎസ്പി സനില്‍കുമാറിന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസമായി ആലുവ, പറവൂര്‍ മേഖലയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
മൂന്ന് വര്‍ഷത്തോളമായി കോയമ്പത്തൂരില്‍ ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരുന്ന സലിം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കടത്തുന്ന ഏജന്റായി പ്രവര്‍ത്തിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് മാഫിയയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതായും പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ബി. വിജയന് പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍ എ.സി.മനോജ് കുമാര്‍, എഎസ്ഐ പി.ടി.ജോയി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ് ബാബു, കെ. എം. റഹീം, സജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍, ലോഹിതാക്ഷന്, വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: