കാക്കനാട്: പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ആര്. ശ്രീലേഖ ഇന്നലെ കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എറണാകുളം റീജിയണല്‍ ആഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചക്ക് 12.15 ഓടെ സിവില്‍ സ്റ്റേഷനില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ കണ്ട്രോള് റൂമിലാണ് ആദ്യം ഇവര്‍ എത്തിയത്.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ചുമതല വഹിക്കുന്ന എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എന്‍.കെ. രവീന്ദ്രനാഥ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം വിവരിച്ചു. പ്രവര്‍ത്തനം നിരീക്ഷിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചില പോരായ്മകളും ചൂണ്ടിക്കാട്ടി.
ദേശീയ പാതയിലെ ക്യാമറയില്‍ ദിനംപ്രതി 2000 ത്തോളം വാഹനങ്ങള്‍ റോഡ് നിയമം ലംഘിക്കുന്നതില്‍ 600 പേര്‍ക്ക് മാത്രമേ സമന്‍സ് അയച്ച് പിഴ ഈടാക്കാന്‍ കഴിയുന്നുള്ളൂ. ആഫീസിലെ സോഫ്റ്റ്വെയര് വിപുലീകരിക്കണം. കൂടാതെ അമിത വേഗത്തിലോടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഇപ്പോള്‍ നാല് മാസത്തിലേറെ സമയമെടുക്കുന്നു. പിഴ ഈടാക്കാന്‍ വൈകുംതോറും ക്യാമറയില്‍ കുടുങ്ങിയ ഡ്രൈവര്‍ മാറി പുതിയൊരാള് വരും. ഈ കാലതാമസം ഒഴിവാക്കണം എന്നീങ്ങനെയുള്ള നിര്ദ്ദേഷങ്ങളാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയത്.
തുടര്‍ന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ.സൈനുദീന്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ചുമതല വഹിക്കുന്ന എന്‍.കെ. രവീന്ദ്രനാഥ്, ആര്‍ടിഒ ബി.ജെ. ആന്റണി,ജോയിന്റ് ആര്‍ടിഒ പി.എച്ച്.സാദിക്കലി എന്നിവരുമായി ചര്‍ച്ച നടത്തി. ആര്‍ടി ആഫീസില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഉടന്‍ തന്നെ ഡിജിറ്റല്‍ സംവിധാനം കൊണ്ട് വരുമെന്ന് ആര്. ശ്രീലേഖ പറഞ്ഞു.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ എല്ലാ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആല്‍ക്കോമീറ്റര്‍ നല്‍കും. മദ്യപിച്ച ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ഡ്രൈവിംഗ് പരിശീലനത്തിനായി ഹൈദ്രബാദില്‍ നിന്നും കൊണ്ടുവന്ന 38 ലക്ഷം രൂപാ വിലയുള്ള സിമുലേറ്റര്‍ ഉടന്‍ തന്നെ സ്ഥാപിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: