കോട്ടയം: ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. 465 ഹോട്ടലുകളിലും 220 കൂള്‍ ബാറുകളിലും 378 ബേക്കറികളിലും 38 കേറ്ററിംഗ് സ്ഥാപനങ്ങളിലും എട്ട് ഐസ് ഫാക്ടറികളിലുമാണ് ഇന്നലെ ജില്ലാതലത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 715 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഭൂരിപക്ഷം ഹോട്ടലുകളും വൃത്തിഹീനമായിരുന്നുവെന്നു കണ്ടെത്തിയതായി പരിശോധനക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ രാവിലെ നടത്തിയ പരിശോധനയില്‍ പലതും വൃത്തിഹീനമെന്നാണ് റിപ്പോര്‍ട്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നു കണ്ടെത്തിയതായി ഡിഎംഒ ഐഷാബായി പറഞ്ഞു. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇവ നശിപ്പിക്കാന്‍ നിര്‍ദേശം നല്കി. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി ഡിഎംഒമാരുടേയും പഞ്ചായത്തുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടേയും നേതൃത്വത്തിലാണു പരിശോധന നടന്നത്. 15 ദിവസത്തിനകം വൃത്തിയാക്കിയിരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷം വീണ്ടും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും. കോട്ടയം നഗരത്തില്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു പരിശോധന നടത്തിയത്. സേഫ് കേരള പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായിരുന്നു പരിശോധന. ടോയ്ലെറ്റ്, ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, കൊതുകു വളരാന്‍ സാധ്യതയുണ്ടോ, രജിസ്ട്രേഷന്, തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ കാര്യങ്ങളാണു പരിശോധനക്കു വിധേയമാക്കിയത്.
പാലാ: കരൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങള്‍ക്ക് പുറമെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കും നിലാവാരം പുലര്‍ത്താത്ത ആഹാരസാധനങ്ങള്‍ വിറ്റവര്‍ക്കെതിരെയും നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. സ്കൂള്‍ പരിസരങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് രാജന്, പഞ്ചായത്ത് ഉദ്യോഗസ്ഥന് ഷാജി കെ.ബി. എന്നിവര്‍ നേതൃത്വം നല്കി.
എരുമേലി: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നടപ്പിലാക്കിവരുന്ന സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ റസ്റ്റോറന്റുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, സോഡാ നിര്‍മ്മാണ യൂണിറ്റുകല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എട്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഭക്ഷണ- പാനീയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങള്‍ എല്ലാം ലൈസന്‍സ് എടുക്കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിതാമോള് അറിയിച്ചു.
പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ്ബാബു, രഞ്ജിത്, വിനോദ്, നസറുദ്ദീന്‍, കാളിദാസ്, ഗിരീഷ്, ഹരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: