ചിങ്ങവനം: കര്‍ക്കിടക മാസാരംഭത്തില്‍ പാക്കില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആചാരങ്ങളും ചരിത്രസ്മരണകളുമുണര്ത്തി ആരംഭിച്ച സംക്രമവാണിഭത്തിന് തണുത്ത പ്രതികരണം. മദ്ധ്യതിരുവിതാംകൂര്‍ സംസ്കാരത്തെ വിളിച്ചുണര്‍ത്തുന്ന ഈ കച്ചവടത്തിന്റെ പ്രസക്തി ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പന്തിരുകുലത്തില്പ്പെട്ടവരായിരുന്നു ആരംഭകാലങ്ങളില്‍ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് ജാതിമതഭേദമെന്യേ നിരവധി കച്ചവടക്കാര്‍ തങ്ങളുടെ ഉല്പന്നങ്ങളുമായി വാണിഭത്തിനെത്തുന്നുണ്ട്. കൈകൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത വസ്തുക്കളായ കുട്ട, മുറം, തഴപ്പായ, പരമ്പ്, വട്ടി, കൈച്ചട്ടി, നാഴി, മീന്‍കുട്ട, നിരവധി വീട്ടുപകരണങ്ങള്‍, അരിവാള്‍, വെട്ടുകത്തി, കോടാലി, തൂമ്പ, ഉലക്ക, ഇവ കൂടാതെ വിലയേറിയ ഗൃഹോപകരണങ്ങളും യുവതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള അലങ്കാര വസ്തുക്കളും വാണിഭത്തില്‍ ഇടംനേടിയിട്ടുണ്ട്.
കാര്‍ഷിക കേരളത്തിന്റെ അടയളമായ മുറം, പായ, കുട്ട എന്നിവയ്ക്ക് ഒരുകാലത്ത് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഉല്പാദകരില് നിന്നും കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ നേരിട്ടുവാങ്ങാമെന്നതാണ് ആളുകളെ വിപണിയിലേക്ക് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ നിരവധി പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടന്നുകയറ്റം വിപണിയെ ആധുനികവല്‍ക്കരിച്ചു. ഇതുമൂലം പഴമയെ വിളിച്ചുണര്‍ത്തുന്ന സാധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. വാണിഭത്തിന്റെ ആരംഭകാലങ്ങളില്‍ നൂറടി വരെ നീളമുള്ള തഴപ്പായകള്‍ വില്‍പ്പനയ്ക്കായി കുട്ടനാട്ടില്‍ നിന്നും എത്തിയിരുന്നു. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മ്മിത പായകളുടെ കടന്നുവരവും തഴപ്പായ നെയ്യുന്നവരുടെ കുറവും, തഴയുടെ നാശവും വാണിഭത്തില്‍ നിന്നും ഇന്ന് തഴപ്പായയെ പിന്നിലാക്കി.
മണ്‍ചട്ടി മുതല്‍ മണിച്ചിത്തത്താഴുവരെ ലഭ്യമാകുന്ന ഈ വാണിഭത്തെ ഉപജീവനമാര്‍ഗ്ഗമായി കാണുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചങ്ങനാശേരി സ്വദേശി ലീല നാല്പതു വര്‍ഷം തുടര്‍ച്ചയായി സംക്രമവാണിഭത്തിനായി എത്തുന്നു. തന്റെ അമ്മയുടെ സഹായിയായാണ് ആദ്യകാലങ്ങളില്‍ കച്ചവടത്തിനായി ലീല എത്തിയിരുന്നത്. അന്നുമുതല്‍ ഇന്നുവരെ ഇത് അവരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ഇവരെ കൂടാതെ 35 വര്‍ഷമായി വാണിഭത്തില്‍ കച്ചവടം നടത്തിവരുന്ന പായിപ്പാട് സ്വദേശിനി അമ്മിണി ബേബിക്കും മാവേലിക്കര സ്വദേശി രാധാകൃഷ്ണനും പണ്ടുകാലത്തെ അപേക്ഷിച്ച് കച്ചവടം കുറവാണെന്ന അഭിപ്രായമാണുള്ളത്. എറണാകുളം പോസ്റ്റല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച കല്ലറ സ്വദേശി ജയിംസ് 25 വര്‍ഷമായി തന്റെ ഇരുമ്പുപകരണങ്ങളുമായി വാണിഭത്തില്‍ ഇന്നും സജീവമാണ്. ചിങ്ങമാസത്തില്‍ കച്ചവടം മെച്ചപ്പെടുമെന്നും ധാരാളം സാധനങ്ങള്‍ വിറ്റഴിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: