ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ധര്‍മ്മാശുപത്രി എന്ന നിലയില്‍ നിന്നും മാറി നരകഭൂമിയായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെയും കെടുകാര്യസ്ഥതയ്ക്കെതിരെയും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെയും പ്രതിഷേധിച്ച് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആതുരാലയങ്ങള്‍ അറവുശാലകളാക്കി പാവപ്പെട്ടവനെ നരകത്തിലേക്ക് തള്ളിവിടുന്നന ഭരണാധികാരികളുടെ സമീപനം തിരുത്തണം. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന കോട്ടയം ജില്ലയിലെയും പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലെയും സാധാരാണക്കാരുടെ വിലപ്പെട്ട ജീവന് രക്ഷിക്കാനുള്ള ആതുരകേന്ദ്രമാണ് മെഡിക്കല്‍ കോളേജ്. എന്നാല്‍ യാതൊരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവില്‍ ലഭ്യമല്ലാത്ത അവസ്ഥാണ്. സ്ട്രെച്ചറുകള്‍ ഇല്ല, ഉള്ളതില്‍ രോഗികളെ കൊണ്ടുപോകാന്‍ ബന്ധപ്പെട്ട ജീവനക്കാരില്ല. കൂടുതല്‍ സമയവും സ്ട്രെച്ചര്‍ തള്ളിക്കൊണ്ടുപോകുന്ന ബന്ധുക്കളെ ആശുപത്രിയുടെ വരാന്തകളില്‍ എവിടെയും കാണാം. ഗൈനക്കോളജി വാര്‍ഡില്‍ ഒരു കട്ടിലില്‍ രണ്ടും മൂന്നും ഗര്‍ഭിണികളെയാണ് കിടത്തിയിരിക്കുന്നത്. പിറന്ന കുട്ടിയെ ഉറ്റവരെ കാണിക്കണമെങ്കില്‍ കൈനീട്ടം നിര്‍ബ്ബന്ധമാണ്. എക്സ് റേ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നില്ല. വേണ്ടത്ര സ്റ്റാഫുകളെ നിയമക്കണം. കരാറടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നു. നിലവിലുള്ള എട്ടു ലിഫ്റ്റുകളില്‍ നാലെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അത്യാഹിത വിഭാഗത്തിലെ ഉള്ളിലെ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ രാത്രികാല ഡ്യൂട്ടിക്കില്ല. മരുന്നുകള്‍ ഇല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ ജീവന് രക്ഷാമരുന്നുകളുള്പ്പെടെ പുറമെ നിന്നും വാങ്ങേണ്ട ദയനീയാവസ്ഥയിലാണ്. മരുന്നുകമ്പനി ലോബികളുമായി ഒത്തുകളിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. മദ്യലോബിക്കു വേണ്ടി കാണിക്കുന്ന ശുഷ്കാന്തി പാവപ്പെട്ട രോഗികളുടെയും ഉറ്റവരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് രാവിലെ 11ന് ആര്‍പ്പൂക്കരയില്‍ നിന്നും ആരംഭിച്ച് മെഡിക്കല്‍ കോളേജ് മെയിന്‍ഗേറ്റില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കവാടത്തില്‍ പ്രവര്‍ത്തകര്‍ യോഗം നടത്തി. പ്രൊഫ. വിജയകുമാര്‍, അഡ്വ. ജയസൂര്യന്‍, എം. സന്തോഷ്കുമാര്‍, സുനില്‍കുമാര്‍, ബാലകൃഷ്ണകുറുപ്പ്, പി.കെ. രവീന്ദ്രന്, സുമാ വിജയന്, വിജയലക്ഷ്മി നാരായണന്, സുമാ മുകുന്ദന്, വിവിധ നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: