ന്യൂദല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ യാതനയിലെന്ന് മലയാളി തീര്ഥാടകന്. ഇന്നലെ പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ബസ്സുകളൊന്നും ഇതുവരെ ബേസ്ക്യാമ്പില്‍ നിന്ന് പുറത്തേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഭക്ഷണവും വെള്ളവും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം തീര്‍ത്ഥാടകര്‍ വലയുകയാണെന്നും മലയാളിയായ തീര്ത്ഥാടകന് വേണുഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു.
മലയാളി തീര്‍ത്ഥാടകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസും ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രനും പ്രശ്നത്തിലിടപെടുകയും കേന്ദ്രആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തു. തീര്‍ത്ഥാടകരെ ഉടന്‍ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ആഭ്യന്തരമന്ത്രാലയം ജമ്മുകാശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയാണ് ബാല്താല്. ഇവിടെനിന്നും 14 കിലോമീറ്റര്‍ യാത്രചെയ്താലാണ് അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെത്തുക.ബാല്‍താലിലെ ബേസ്ക്യാമ്പില്‍ ടെന്റുടമയുമായി നടന്ന സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്തെ ടെന്റുകളെല്ലാം തദ്ദേശീയരായ വഴിയോര കച്ചവടക്കാര്‍ അഗ്നിക്കിരയാക്കി.
ഇന്നലെ രാവിലെ ആരംഭിച്ച പ്രശ്നം പരിഹരിക്കാന്‍ ജമ്മുകാശ്മീര്‍ പോലീസിനും സിആര്‍ പിഎഫിനും സാധിക്കാതെ വന്നതോടെ രാത്രിയും തീര്‍ത്ഥാടക വാഹനങ്ങള്‍ ബാല്‍താലില്‍ കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരം 6 മണിവരെയും ടെന്റുകള്‍ കത്തുന്നുണ്ടായിരുന്നെന്ന് കൊല്ലത്തുനിന്നുള്ള തീര്‍ത്ഥാടകയായ ഗിരിജ മുത്തുകൃഷ്ണന് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട യാത്ര കാരണം തീര്‍ത്ഥാടകരെല്ലാം അസുഖബാധിതരാണെന്നും ബസ്സിനുള്ളില്‍ മിക്കവര്‍ക്കും പനിപിടിച്ചതായും അവര്‍ പറഞ്ഞു. ബസ്സിനുള്ളില്‍ പത്ത് സ്ത്രീകളും 22 പുരുഷന്മാരുമാണുള്ളത്.
ബാല്‍താലിലെ ബേസ് ക്യാമ്പില്‍ അഞ്ഞൂറോളം ബസ്സുകളാണ് പുറത്തേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ബാല്‍താലിലെ സംഘര്‍ഷ വാര്‍ത്ത വ്യാപിച്ചതോടെ ബാല്താല്-ശ്രീനഗര്‍ റൂട്ടിലും ആയിരക്കണക്കിന് വാഹനങ്ങള്‍ കിടക്കുകയാണ്. ഇതോടെ പാതയില്‍ ഗതാഗത സ്തംഭനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: