തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാല രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. നിലവിലെ ബാധ്യത 265 കോടിരൂപ.
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുകയും നല്‍കിയില്ല. ഉയര്‍ന്ന അക്കാദമിക് നിലവാരം പുലര്‍ത്തിയതിന് കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നൂറുകോടി രൂപയാണ് കാര്‍ഷിക സര്‍വ്വകലാശാലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 49.5കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
പി. സി. ചാക്കോ എംപിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ചാണ് കാര്‍ഷിക സര്‍വ്വകലാശാലക്ക് നൂറുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ തുക കൃത്യമായി വാങ്ങി കാര്‍ഷിക സര്‍വ്വകലാശാലക്ക് കൈമാറുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു എംപിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നലെ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊ, മറ്റു നടപടികളൊ യാതൊന്നും ചെയ്തിട്ടില്ല.
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിനത്തില്‍ കെട്ടിവെക്കാനുള്ളത് 109 കോടി രൂപയാണ്. ഇതിനു പുറമെ പെന്ഷന് കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യവുമായി നല്‍കാനുള്ളത് 64 കോടി രൂപയും. ഗവേഷണ ഫണ്ടില്‍ നിന്നും വകമാറ്റി 75 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. സര്‍ക്കാരിന് ഓഡിറ്റ് ഫീസിനത്തില്‍ നല്‍കാനുള്ളത് 4.9 കോടി രൂപയാണ്. ഇതിനുപുറമെ യുജിസി പദ്ധതി നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട 12.1 കോടി രൂപ ഇതുവരെയും ലഭിച്ചിട്ടില്ല. ഈ തുകയും മറ്റ് പദ്ധതികളില്‍ നിന്നും വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെയാണ് 265 കോടി രൂപയുടെ ബാധ്യത കാര്‍ഷിക സര്‍വ്വകലാശാലക്ക് വന്നത്.
ഒരു വര്‍ഷം ശമ്പള ഇനത്തിലും മറ്റു കാര്യങ്ങള്‍ക്കുമായി 208 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സര്‍വ്വകലാശാലയുടെ ആഭ്യന്തര വരുമാനത്തില്‍ നിന്നും 20കോടി രൂപ ലഭിക്കും. എന്നാല്‍ ആകെ ചിലവ് വരുന്നത് 260 കോടി രൂപയാണ്. പ്രതിവര്‍ഷം 32 കോടി രൂപയുടെ കുറവാണ് കാര്‍ഷിക സര്‍വ്വകലാശാലക്ക് ഇതില്‍ മാത്രമുണ്ടാകുന്നത്. 2000 മുതല്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ നടത്തിപ്പിനെത്തന്നെ സാരമായി ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. പലപ്പോഴും ജീവനക്കാരുടെ ശബളം പോലും കൃത്യമായി നല്കാന് സാധിക്കാത്ത അവസ്ഥയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: