തൊടുപുഴ: തൊടുപുഴ- പാലാ റൂട്ടില്‍ കൊല്ലപ്പള്ളിക്ക് സമീപത്തു നിന്ന് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച രണ്ടര കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ അന്വേഷണ ഉദേ്യാഗസ്ഥരുടെ മൊഴിയില്‍ വൈരുദ്ധ്യം. കഴിഞ്ഞ ദിവസം തൊടുപുഴ എന്‍ഡിപിഎസ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരിലൊരാളായ എക്സൈസ് സി.ഐ മധുവിനെ വിസ്തരിച്ചപ്പോഴാണ് കേസ് മഹസര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന് നല്കിയ മൊഴിക്ക് വിരുദ്ധമായ മൊഴി ഇദ്ദേഹം നല്‍കിയത്.
മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതെന്നായിരുന്നു വിവാദ മൊഴി. എന്നാല്‍ മഹസര്‍ തയ്യാറാക്കിയിരിക്കുന്ന സുരേഷ് സാധാരണ വാഹന പരിശോധനയ്ക്കിടെയാണ് താന്‍ ഹാഷിഷ് പിടിച്ചെടുത്തതെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതിയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമേ ഹാഷിഷ് ഓയില്‍ കടത്തുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചിരിക്കുന്ന വാഹനം പരിശോധിക്കാന്‍ പാടുള്ളുവെന്നാണ്സി.ഐ മധുവിന്റെ മൊഴി.
ഇത് സംബന്ധിച്ച കോടതിയുടെ അനുമതിരേഖ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി പ്രോസിക്യൂഷന് തലവേദനയായിരിക്കുന്നത്. മധു കേസ് പഠിക്കാതെ കോടതിയിലെത്തി മൊഴി നല്‍കുകയായിരുന്നെന്നും ആക്ഷേപമുണ്ട്. പ്രതിഭാഗം ഈ മൊഴിയില്‍ ഇടപെടുമോയെന്നതാണ് പ്രശ്നം. എന്നാല്‍ ഈ മൊഴി കേസിനെ ബാധിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹനീഫ റാവുത്തര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
2009 ഓഗസ്റ്റ് 24ന് രാത്രി 11.30ന് കൊല്ലപ്പള്ളിക്ക് സമീപം വാഹന പരിശോധന നടത്തിയ അന്നത്തെ കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ സുരേഷാണ് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഒന്നര കിലോയോളം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. ദേവികുളം തടിക്കപ്പ് സ്വദേശികളായ ജിനീഷ്, മുഹമ്മദ്, ദേവികുളം മുത്തിക്കാട്ടുകര പറമ്പില്‍ അസീസ്, ദേവികുളം വട്ടക്കുഴിയില്‍ ബിനേഷ് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്്തപ്പോള്‍ ലഹരി മരുന്ന് കടത്തിന് പിന്നില്‍ രണ്ട് പേരും കൂടിയുണ്ടെന്ന് വ്യക്തമായി. സംഭവത്തിലെ പ്രധാനികളായ രണ്ട് പേരെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ സുരേഷിന് സ്ഥലം മാറ്റം ഉണ്ടായി. മധു എന്ന ഉദ്യോഗസ്ഥനാണ് പിന്നീട് കേസ് അന്വേഷിച്ചത്. പിടികിട്ടാനുള്ള പ്രതികളെ കാണാനില്ലെന്ന് കാട്ടി ഇദ്ദേഹം കോടതിയില്‍ കുറ്റപത്രം നല്കി. ഇതിന് ശേഷം മുഖ്യ പ്രതികളായ രണ്ട് പേര് കോടതിയില്‍ കീഴടങ്ങി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് എക്സൈസ് സംഘം ശ്രമിച്ചതുമില്ല. പ്രതികള്‍ ദേവികുളത്തുനിന്നും ഹാഷിഷ് ഓയില്‍ കടത്തിയത് ഡെയ്സ് എന്ന അടിമാലി സ്വദേശിയുടെ ഓട്ടോറിക്ഷയിലാണ്. ഇയാള്‍ കേസിലെ മുഖ്യ സാക്ഷിയാണ്. വിവാദമൊഴികളുണ്ടെങ്കിലും കേസിന്റെ വിസ്താരം പുരോഗമിക്കുകയാണ്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: