സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു സ്റ്റാഫ് ചെയ്ത കുറ്റം താന്‍ ഏറ്റെടുക്കേണ്ടതില്ലെന്ന്! ഖജനാവിന് നയാപൈസയുടെ നഷ്ടം സംഭവിച്ചിട്ടില്ലാത്തതിനാല്‍ സിബിഐ അന്വേഷണവും വേണ്ടെന്ന് സര്‍ക്കാരും തീരുമാനിച്ചു. സോളാര്‍ കേസില്‍ പണം പോയവര്‍ക്ക് പോയി. എന്നാല്‍ ഒരു കാര്യം വ്യക്തമായി ഭരണം താഴെത്തട്ടിലെത്തുന്നുണ്ടെന്നത്! കൊച്ചി കോര്‍പ്പറേഷനില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് അനേകം ഫഌറ്റുകളും നിര്‍മിതികളും പണിതീര്ത്തിട്ടുണ്ടെന്നും പണിയുന്നുണ്ടെന്നും ഇതിലെല്ലാം അഴിമതിയുണ്ടെന്നും വിജിലന്‍സും സിഎജിയും കണ്ടെത്തിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ കൊച്ചി മേയറും പറയുന്നു, ഇതെല്ലാം ഉദ്യോഗസ്ഥതല അഴിമതിയാണെന്നും ഇതിലൊന്നും നഗരസഭാ ഭരണവുമായി യാതൊരു ബന്ധവുമില്ലെന്നും! ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ആര്‍ക്കാണെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഭാരതത്തിലെ മത്സ്യത്തൊഴിലാളികളെയും മീന്‍പിടുത്തക്കാരെയും സംരക്ഷിക്കുവാനും അവരുടെ അതിജീവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നേയ്ക്കുമായി അടയാതിരിക്കുവാനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണ് തീരദേശ സംരക്ഷണ നിയമം. വാട്ടര്‍ ഫ്രണ്ടേജ് ഫഌറ്റുകളുടെ മുഖ്യ ആകര്‍ഷണം തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പുറമ്പോക്ക് ഭൂമി കയ്യേറുക എന്നതാണ്. ചതുപ്പ്, കായല്‍, മിച്ചഭൂമി, നദികളുടെ തീരം, കണ്ടല്ക്കാടുകളുള്ളതും ഇല്ലാത്തതുമായ മറ്റു ചതുപ്പുകള്‍, ലവണാംശം അടങ്ങിയ വെള്ളക്കെട്ടുകള്‍, വേലിയേറ്റ-വേലിയിറക്ക തീരങ്ങള്‍, കോള്‍നിലങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍ എന്നിവയെല്ലാം ജലാഭിമുഖ ഭൂമിവാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇഷ്ടസ്ഥലങ്ങളാണ്. മുടക്കുന്ന സംഖ്യയേക്കാള്‍ മതിപ്പ് കൂടുതലുള്ള സ്ഥലങ്ങള്‍ സ്വന്തമാക്കാനാകുന്നുവെന്നതാണ് ജലാഭിമുഖ ഫഌറ്റ് കച്ചവടക്കാരുടെ ആത്യന്തിക ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, ഭൂമി രജിസ്ട്രേഷന് വിഭാഗം, ഭൂവിനിയോഗ വിഭാഗം, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന വന്‍മാഫിയകളാണ് ഭൂമി കയ്യേറ്റത്തിനും കെട്ടിട നിര്‍മാണ ചട്ടലംഘനങ്ങള്‍ക്കും നികുതിതട്ടിപ്പുകള്ക്കും രജിസ്ട്രേഷന് തട്ടിപ്പുകള്‍ക്കും പുറകിലുള്ള കറുത്തകൈകള്‍. പണമാണ് ഈ നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ക്കെല്ലാം ചാലകശക്തിയായി നിലകൊള്ളുന്നത്.
സിഎജി റിപ്പോര്‍ട്ടുകള്‍, വിജിലന്‍സ് അന്വേഷണങ്ങള്‍, അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്കെല്ലാം ഒരുദിവസത്തെ, കൂടിവന്നാല്‍ ഒരാഴ്ചത്തെ വാര്‍ത്താപ്രാധാന്യത്തില്‍ കൂടുതല്‍ കാണില്ലെന്ന് ഈ സംഘാംഗങ്ങള്ക്കറിയാം. മുടക്കുമുതലിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈവശം ലഭിക്കുന്ന ഭൂമി കച്ചവടക്കാരന് പണം വാരിയെറിയുവാന്‍ സദാസന്നദ്ധനായിരിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടിവി ചര്‍ച്ചകള്‍ മറ്റൊരു വിഷയത്തിലേക്ക് കടക്കും.
ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ലക്ഷങ്ങള്‍ പോക്കറ്റിലെത്തുമ്പോള് പിടിക്കപ്പെട്ടാല്‍ ലഭിക്കുന്ന സ്ഥലമാറ്റത്തിനൊന്നും അവരെ ഭയപ്പെടുത്താന്‍ ആകുന്നില്ലെന്നതാണ് സത്യം. ചെറിയ ശിക്ഷാ നടപടികള്‍ നേരിടുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറുമായിരിക്കും. പണമിറക്കി തങ്ങളുടെ ഉദ്ദിഷ്ട കാര്യസാധ്യത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തിരികെ അതേ സീറ്റിലോ, പ്രൊമോഷനിലോ കൊണ്ടുവരുവാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ തയ്യാറുമായിരിക്കും. മിക്കവാറും പ്രതിജ്ഞാബദ്ധരുമായിരിക്കും എന്നതാണ് ശരി. നിയമവിരുദ്ധമായ സ്ഥല സമ്പാദനം, കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഇളവുകള്‍, നികുതിയിലെ വന്‍ കിഴിവ്, കെട്ടിട നിര്‍മാണത്തിലെ എഫ്ഐആര്‍ നിയമങ്ങള്‍ കണ്ടില്ലെന്ന് നടിക്കല്‍, പരാതിയില്ലാത്തിടത്തോളം കുറ്റങ്ങള്‍ക്കെല്ലാം നിയമപരിരക്ഷ നല്കല്, സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന് ഒത്താശ നല്കല് എന്നിവയെല്ലാം ഉദ്യോഗതലത്തിലെ അഴിമതികളാണ്.
എന്നാല്‍ സാധാരണ പൗരനെ ഞെക്കിപ്പിഴിയുന്ന തദ്ദേശഭരണകൂടം കര്‍ശനമായ നിയമനിയന്ത്രണങ്ങളില്നിന്നെല്ലാം കക്ഷികളെ ഒന്നാകെ വിടുതല്‍ നല്കുന്ന തരത്തിലാണ് അഴിമതി നടന്നുവരുന്നത്. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും (സിഎജി) വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയും(വിഎസിബി) എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷനിലും ആലുവ, അങ്കമാലി, കളമശ്ശേരി, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മുനിസിപ്പാലിറ്റികളിലും കണ്ടെത്തിയിരിക്കുന്നത് തീരദേശ സംരക്ഷണ നിയമപാലനത്തില്‍ വ്യാപകമായ ക്രമക്കേടുകളാണ്. എല്ലായിടത്തും തീരദേശ സംരക്ഷണ നിയമം നോക്കുകുത്തിയാക്കി, കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍നിന്ന് വ്യതിചലിച്ച് ക്രമാതീതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലായിടത്തും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സജീവരാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഏതാണ്ട് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ഉണ്ടായിട്ടുള്ളത്. ഖജനാവ് മുടിക്കുന്ന പകല്‍ക്കൊള്ളയാണ് പലയിടത്തും നടന്നിരിക്കുന്നത്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വലിയപ്രാധാന്യമര്ഹിക്കുന്ന സംഭവമാണ്.
നദികളുടെയും കായലിന്റെയും തീരത്തുനിന്ന് 100 മീറ്റര്‍ വിട്ട് മാത്രം കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്ന ചട്ടം വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുന്നു. തീരദേശ മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലംഘിച്ചിരിക്കുന്നു. കൊച്ചി കോര്‍പ്പറേഷനിലെ ചെലവന്നൂര്‍ കായലിന്റെ തീരത്ത് നിയമലംഘനം നടത്തി പണിതീര്‍ത്ത 19 കെട്ടിടങ്ങളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ പത്ത് നില കെട്ടിടം വെറും നാല് മീറ്റര്‍ മാത്രമാണ് കായല്തീര്ത്ത് നിന്ന് വിട്ടിരിക്കുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടാണ് പല കെട്ടിടങ്ങള്‍ക്കും നിര്‍മാണം അവസാനിച്ചുവെന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കിയിട്ടുള്ളത്. കുണ്ടന്നൂരിലെ ഫഌറ്റ് സമുച്ചയവും ഹോട്ടല്‍ സമുച്ചയവും നിര്‍മാണം നടത്തുന്നത് വന്‍ രാഷ്ട്രീയ പിടിപാടിന്റെ ബലത്തിലാണ്. താമസിക്കുവാനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, നികുതി നിശ്ചയിക്കല്‍, ജലം-വൈദ്യുതി കണക്ഷനുകള്‍ക്കുള്ള പെര്മിഷന്, പ്ലാനില്‍ മാറ്റം വരുത്തി പണിയാനുള്ള പെര്മിഷന് എന്നുതുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്നിരിക്കുന്നത് വന്‍ അഴിമതിയുടെ ശൃംഖലയാണ്.
ഏറ്റവും കൂടുതല്‍ തീരദേശ സംരക്ഷണ നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. അതുതന്നെ കൊച്ചി നഗരാതിര്‍ത്തിയിലും. സര്‍ക്കാര്‍ ഭൂമി കയ്യേറി പണി തീര്‍ത്തിട്ടുള്ള കെട്ടിടങ്ങള്‍ നിരവധിയാണ്. എറണാകുളം പട്ടണത്തില്‍ നടന്നിരിക്കുന്ന പൊതുസ്ഥല കയ്യേറ്റങ്ങള്‍ രാഷ്ട്രീയമേലാളന്മാരുടെ ഒത്താശയോടെ അല്ലാതെ നടക്കാനിടയില്ല. മുല്ലശ്ശേരി കനാല്‍ തീരങ്ങള്‍, പേരണ്ടൂര്‍ കനാല്‍ വശങ്ങള്, ഇടപ്പള്ളി-തൃപ്പൂണിത്തുറ-തോലന് കുത്തിയതോട് എന്നിവയെല്ലാം നികത്തിയെടുത്ത് പണിത്തീര്‍ത്തിരിക്കുന്നത് ആയിരക്കണക്കിന് ഫഌറ്റുകളും വീടുകളുമാണ്. എറണാകുളത്ത് ഷണ്മുഖം റോഡിന്റെ തുടക്കത്തിലുള്ള ബ്രോഡ്വേയ്ക്ക് സമാന്തരമായി പഴയ മേനക തിയേറ്ററിനും സീലോര്‍ഡ് ഹോട്ടലിനും പുറകിലൂടെ, ശ്രീധര്‍ തിയേറ്ററിന് മുന്നിലൂടെ ചന്തക്കനാല് വരെയുള്ള റോഡ് വന്‍ കയ്യേറ്റത്താല്‍ ഇല്ലാതാക്കിയിരിക്കുന്നു! കൊച്ചി നഗരമധ്യത്തില്‍ നടന്നിരിക്കുന്ന ഈ പകല്‍കൊള്ള കണ്ടില്ലെന്ന് നടിക്കുകയാണ് കൊച്ചി കോര്പ്പറേഷന്. ഇന്ന് സിഎജിയും വിഎസിബിയും കണ്ടെത്തിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും കൊച്ചി കോര്‍പ്പറേഷനില്‍ നടന്നിട്ടുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതി മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാണ്.
കെട്ടിട നിര്‍മാണചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിലെ അഴിമതിയും നിയമലംഘനങ്ങള്‍ അധികൃതമാക്കുന്നതിന് നടന്നിട്ടുള്ള കോഴവാങ്ങലും അന്വേഷണ വിധേയമാക്കേണ്ടതാണ്. താമസത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിനുശേഷം പാര്‍ക്കിംഗ് ഏരിയ കെട്ടിയടച്ചിരിക്കുന്ന ഫഌറ്റുകളും വീടുകളും മറ്റു നിര്‍മിതികളും കൊച്ചി കോര്‍പ്പറേഷനില്‍ നിരവധിയാണ്. പുതിയ കെട്ടിടങ്ങള്‍ക്ക് നികുതി നിശ്ചയിക്കുന്നതില്‍ വന്‍വീഴ്ചയും അഴിമതിയുമാണ് നടന്നിരിക്കുന്നത്. ഫ്ളോര്‍ ഏരിയ നിയമം വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുന്നു. നികുതി പിരിച്ചെടുക്കുന്നതില്‍ നടക്കുന്നത് വന്‍ അനാസ്ഥയാണ്. എല്ലാറ്റിനും ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പഴി. ജനപ്രതിനിധികള്‍ ഉദ്ഘാടകരും ഭരണത്തിന്റെ ഗുണഭോക്താക്കളും മാത്രമായി മാറിയിരിക്കുന്നു. ഇന്ന് ജനങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യം വലിയ ഭാരമായി മാറിയിരിക്കുന്ന അവസ്ഥയുണ്ട്. ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ അംഗങ്ങളും പൊതുസമൂഹത്തിന്റെ ചൂഷകരും പരാദങ്ങളുമായി മാറിയിരിക്കുന്ന അവസ്ഥ. ഖജനാവ് കൊള്ളയടിക്കുന്ന ഭരണനേതൃത്വങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.
അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. നിയമലംഘനങ്ങള്‍ നടത്തുവാന്‍ ഒത്താശ ചെയ്തുകൊടുത്തതിന്റെ പേരില്‍ ഒരു രാഷ്ട്രീയനേതാവിനും ഉദ്യോഗസ്ഥനും കഠിനമായ ശിക്ഷ ലഭിക്കുന്നില്ലെന്നതാണ് അഴിമതി ഇന്നത്തെ അളവില്‍ പെരുകുവാന്‍ ഇടയാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം കുരങ്ങന്റെ കയ്യില്‍ പൂമാല ലഭിച്ചതുപോലെയാണ് പല സ്ഥലങ്ങളിലും. അന്തര്‍ദ്ദേശീയ-ദേശീയ ഭൂപടത്തില്‍ സ്ഥാനമുള്ള കൊച്ചി നഗരഭരണം ഇത്തരത്തില്‍ കുത്തഴിഞ്ഞു പോയതില്‍ ജനങ്ങള്‍ ദുഃഖിക്കുകയാണ്. ഇടതുമുന്നണി ദീര്‍ഘകാലം ഭരിച്ച് മുടിച്ച കോര്പ്പറേഷന് ഭരണം പിന്നെ കയ്യാളിയത് ഐക്യജനാധിപത്യ മുന്നണിയാണ്. ഭരണം കഴിവുകേടിന്റെ പര്യായമാകുവാന്‍ പിന്നെ ഏറേസമയം വേണ്ടിവന്നില്ല. ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും ദുര്‍ഗന്ധത്തിലും കുടിവെള്ള ദൗര്‍ലഭ്യതയിലും യാത്രാ ദുരിതത്തിലും അഴിമതിയിലും പൊറുതിമുട്ടി ജനങ്ങള്‍ വലയുകയാണ്.
2015 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഭരിക്കാന്‍ കിട്ടിയ കഴിഞ്ഞ നാല് വര്‍ഷവും നടപ്പാക്കാത്ത 32 പദ്ധതികള്‍ പേരുമാറ്റി മിഷന് കൊച്ചിയുമായിട്ടാണ് മേയറുടെ പടപ്പുറപ്പാട്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ ഭരണം നഷ്ടമാകുന്നതിന് മുമ്പ് നടപ്പാക്കാനാവില്ലെന്ന് ഉറപ്പുണ്ടായിട്ടും പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍ വഴി എംപി വോട്ടു നേടിയതുപോലെ വോട്ടു നേടാമെന്നാണ് ഒരുപക്ഷേ മേയര്‍ കരുതുന്നത്. ഇനിയെങ്കിലും ഇത്തരം നമ്പറുകള്‍ ജനപ്രതിനിധികള്‍ നിര്‍ത്തണം. പുതിയ സിഎജി റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലാണ്. ഇത് മുങ്ങിപ്പോകാതിരിക്കുവാനും കാലഹരണപ്പെട്ടു പോകാതിരിക്കാനും കോടതികള്‍ ഇടപെടണം. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാനും പൈതൃക സ്വത്തുക്കളായ നദികള്‍, കായലുകള്‍, ഇടത്തോടുകള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാനും നീതിന്യായ വ്യവസ്ഥയുടെ സഹായം കൂടിയേ തീരൂ. ജനാധിപത്യം അഴിമതിക്ക് വഴിമാറുമ്പോള്‍ ജനങ്ങളുടെ രക്ഷക്കായി നീതിപീഠങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്.
ഡോ. സി.എം. ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: