ചാലക്കുടി: ഗായത്രിക്ക് പൈലറ്റാകണം. എന്നാല്‍ ഗായത്രിയുടെ സ്വപ്നം പൂവണിയണമെങ്കില്‍ സുമനസ്സുകള്‍ കനിയണം. കുഞ്ഞുന്നാൡലേയുള്ള സ്വപ്നമാണ് വിമാനം പറത്തല്‍. പ്ലസ്ടുവിന് ശേഷം പൈലറ്റ് ആകുവാനുള്ള കോഴ്സിന് ഗായത്രി എന്‍ട്രന്‍സിന് എഴുതി, പാസായി, അഡ്മിഷനും കിട്ടി.
പക്ഷേ,കമേഴ്സ്യല്‍ പൈലറ്റ് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സുമായി പുറത്തിറങ്ങണമെങ്കില്‍ ഏകദേശം 40 ലക്ഷം രൂപ വേണം. അതെങ്ങനെ സാധ്യമാകുമെന്ന ആശങ്കയിലാണ് നിര്‍ധന കുടുംബാംഗമായ ഗായത്രിയും വീട്ടുകാരും.
ചാലക്കുടി കുണ്ടുകുഴിപ്പാടം പാപ്പാത്ത സുബ്രന്റെയും ശകുന്തളയുടേയും ഏകമകളാണ് ഗായത്രി. കെഎസ്എഫ്ഇയിലെ ചിട്ടി ഏജന്റായ സുബ്രന് ഇത്രവലിയ തുക എവിടെനിന്ന് ലഭിക്കുമെന്ന് അറിയാതെ അമ്പരന്നു നില്‍ക്കുകയാണ്. ഇത്ര വലിയ തുക ലോണ്‍ നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല. രണ്ട് സെന്റ് ഭൂമിയിലെ ഒരു ചെറിയ വീടുമാത്രമാണ് സുബ്രന് ഉള്ളത്. ഇത് പണയമായി സ്വീകരിക്കാന്‍ ബാങ്കുകാരും തയ്യാറല്ല.
കേന്ദ്രസര്‍ക്കാരിന്റെ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഉത്തര്‍ പ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡ്ഡയന് അക്കാദമിയിലാണ് പരിശീലനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ലൈസന്‍സിനുള്ള നിരവധി പ്രവേശന പരീക്ഷകള്‍ പാസ്സായതിന് ശേഷമാണ് ഗായത്രിക്ക് അഡ്മിഷന് ക്ഷണം. യുപിയില്‍ നടന്ന പ്രവേശനപരീക്ഷയിലും ടെസ്റ്റുകളിലും മികച്ച വിജയം കൈവരിച്ചു.
കേരളത്തില്‍ നിന്ന് ഒരു പട്ടികജാതി പെണ്‍കുട്ടി ആദ്യമായാണ് ഇതിന് അര്‍ഹത നേടുന്നത്. പക്ഷേ, ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ചിന്തിക്കുകയാണ് ഗായത്രി.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ അമേരിക്കന്‍ പൈലറ്റായ ചാള്‍സ് ക്രിസ്റ്റിയുടെ ജീവചരിത്രം വായിച്ചപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണ് പൈലറ്റാകണമെന്ന്.
18 മാസം പഠനവും ആറു മാസം പരിശീലന പറക്കലുമാണ് കോഴ്സിന്റെ കാലാവധി. ആഗസ്റ്റ് അഞ്ചിനാണ് കോഴ്സിന് ചേരേണ്ടത്. അന്ന് പ്രവേശന ഫീസായി മൂന്നുലക്ഷംരൂപ അടച്ചാലേപ്രവേശനം കിട്ടൂ. 20നാണ് ക്ലാസ് ആരംഭിക്കുക. അന്ന് 8.5 ലക്ഷം രൂപ അടക്കണം. പിന്നീട് മൂന്നു ഗഡുക്കളായി എട്ടുലക്ഷം രൂപയും അടയ്ക്കണം. മറ്റു ഫീസുകള്‍, ചെലവുകള്‍, താമസം, ഭക്ഷണമടക്കം രണ്ട് വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 40ലക്ഷം രൂപയോളം വേണം. ചെറുപ്പത്തിലെ അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഈ മിടുക്കിക്ക് പഠനം പൂര്‍ത്തിയാക്കി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. മുഖ്യമന്ത്രി, മന്ത്രി എ. പി. അനില്‍കുമാര്‍ എന്നിവരെ നേരില്‍കണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രവേശനം ലഭിച്ചതറിഞ്ഞ് ബിജെപി ദേശീയസമിതി അംഗം ശോഭസുരേന്ദ്രന്‍ ഗായത്രിയുടെ വീട്ടിലെത്തി അനുമോദിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സുകു പാപ്പാരി, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി എന്‍. കെ. നാരായണന്, മോതിരകണ്ണി മണ്ണുപുറം ക്ഷേത്രസമിതി പ്രസിഡണ്ട് അജേഷ് മാസ്റ്റര്‍, സരീഷ് മാരാംകോട്, ബാലകൃഷ്ണന് കരിപ്പാടന് എന്നിവര്‍ സംബന്ധിച്ചു. കേരളത്തിന്റെ അഭിമാനമായി പട്ടികജാതി വനിതാ പൈലറ്റിനെ ലഭിക്കണമെങ്കില്‍ സുമനസ്സുകള്‍ വിചാരിച്ചാലെ സാധ്യമാകു. പാവപ്പെട്ട ഈ കുടുംബത്തിന് അത്രയും ഭീമമായ തുക കണ്ടെത്തുക സാധ്യമല്ല. പലരും സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, ഇനി അധിക നാളില്ല, അതാണ് ഉത്കണ്ഠ കൂട്ടുന്നത്. നിങ്ങള്‍ക്കും ഗായത്രിയുടെ സ്വപ്നസാക്ഷാത്കാരത്തിന് സഹായിക്കാം. 9447142307 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഷാലി മുരിങ്ങൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: