ദേശീയഗാനത്തെക്കുറിച്ച് ചരിത്രകാരനായ ഡോ.ടി.കെ.രവീന്ദ്രന് വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. 1950 ല്‍ ജനഗണമന ഔദ്യോഗികമായി ദേശീയഗാനമായി അംഗീകരിച്ചതു മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് വിസ്മൃതിയിലാണ്ടതുമായ ഗൗരവമേറിയ ഒരു വിഷയമാണ് ലേഖകന്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ദേശസ്നേഹികള്‍ക്ക് എന്നും ആവേശമാകുകയും ബ്രിട്ടീഷ് വിരുദ്ധസമരങ്ങളില്‍ പതിവായി മുഴങ്ങി കേള്‍ക്കുകയും ചെയ്ത ദേശഭക്തി തുളുമ്പുന്ന ഗാനമായിരുന്നു വന്ദേമാതരം. 1882 ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠം എന്ന നോവലിന് വേണ്ടി എഴുതിയ ഈ ഗീതത്തെ ദേശീയ സമരനേതാക്കള്‍ ഒന്നടങ്കം പ്രകീര്‍ത്തിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ നിവേദിത, തിലകന്, അരവിന്ദഘോഷ്, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ ചിലര്‍ മാത്രമായിരുന്നു. ‘ഭാരതത്തിന്റെ ആത്മാവ് ദര്‍ശിക്കുന്ന ഗീതം’ എന്നാണ് നെഹ്റു വന്ദേമാതരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഇത്രമാത്രം ജനസമ്മതിയും ദേശീയവികാരം പ്രോജ്വലിപ്പിക്കുന്നതും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ളതുമായ വന്ദേമാതരത്തിന് ലഭിക്കാതിരുന്ന പരിഗണന എങ്ങനെ ആ കാലഘട്ടത്തില്‍ അത്ര വലിയ പ്രാധാന്യം കല്പ്പിക്കപ്പെടാത്തതും രചനാപരമായി സംശയാസ്പദവുമായ ജനഗണമനക്ക് ലഭിച്ചു എന്നത് ഇന്നും ദുരൂഹമാണ്. ദേശസ്നേഹികളായ ഒട്ടനവധി ഭാരതീയരുടെ മനസ്സിലും ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. 1905 ലെ ബംഗാള്‍ വിഭജനവും ഹിന്ദു-മുസ്ലിം വിഭാഗങ്ങളില്‍ അതുണ്ടാക്കിയ ചേരിതിരിവും തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വന്ദേമാതരത്തിന് ദേശീയഗാനം എന്ന പദവി നഷ്ടമാക്കിയത് എന്ന അഭിപ്രായം വളരെ ശക്തമാണ്.
ബംഗാളിലെ ബ്രിട്ടീഷ് ഗവണ്മെന്റ് വന്ദേമാതരത്തിന് എതിരായി എടുത്ത നിലപാടുകളും അതേറ്റുപിടിച്ച സങ്കുചിത രാഷ്ട്രീയ പാര്‍ട്ടികളും നിക്ഷിപ്ത താല്പ്പര്യക്കാരുമുണ്ടാക്കിയ വിവാദങ്ങള്‍ക്കുള്ള വിരാമം എന്ന നിലക്കുമാണ് ജനഗണമന ദേശീയ ഗാനം എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. എന്നത് വെറും അനുമാനം മാത്രമല്ല വസ്തുതകളുമായി വളരെ അടുത്തു നില്‍ക്കുന്നതാണ്.
ബംഗാള്‍ വിഭജന വിരുദ്ധ സമരത്തില്‍ ദേശഭക്തി നിറഞ്ഞുതുളുമ്പുന്ന വന്ദേമാതരം സമരഭടന്മാര്ക്ക് ആവേശവും ഊര്‍ജവും പകര്‍ന്നത് സ്വാഭാവികം മാത്രമായിരുന്നു.
എന്നാല്‍ ബംഗാള്‍ വിഭജനത്തെ അനുകൂലിച്ച കല്‍ക്കത്തയിലെ മുസ്ലിം ജനവിഭാഗം വന്ദേമാതരത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. വിഭജനസമരത്തെ നേരിടാന്‍ പല വഴികളും തേടിയ ബ്രിട്ടീഷുകാര്‍ക്ക് കൈയില്‍ കിട്ടിയ ഒരായുധമായിരുന്നു വന്ദേമാതരം.
മുസ്ലിങ്ങള്‍ക്കിടയില്‍ ആ ഗാനത്തെക്കുറിച്ചുണ്ടായിരുന്ന സംശയവും അവമതിപ്പും ശക്തമായ എതിര്‍പ്പും വിദ്വേഷവുമാക്കി വളര്‍ത്തിയെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായി.
സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയ ഇക്കാലത്ത് ഭാരതജനതയെ വൈകാരികമായി ഉണര്‍ത്താന്‍ പോന്ന ഈ ദേശഭക്തി ഗാനത്തിന്റെ പ്രചാരം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഗവണ്മെന്റ് അത് മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഹിന്ദു-മുസ്ലിം വിരോധം ആളിക്കത്തിച്ചു. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമായിരുന്നു അത്.
1906 ല്‍ രൂപംകൊണ്ട മുസ്ലിംലീഗ് തുടക്കത്തില്‍ തന്നെ വന്ദേമാതരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ജിന്നയും മുസ്ലിംലീഗും മാത്രമല്ല പിന്നീട് കോണ്‍ഗ്രസിന്റെ സമുന്നതരായ മുസ്ലിം നേതാക്കളും ബ്രിട്ടീഷുകാരുടെ കുതന്ത്രത്തില്‍ വീണുപോയിരുന്നു. 1923 ല്‍ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതിഷേധിച്ച് അദ്ധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദലി സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത് ഉദാഹരണമാണ്. 1896 ലെ പതിനൊന്നാം കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനം മുതല്‍ എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും വന്ദേമാതരം പതിവായി ആലപിക്കാറുണ്ടായിരുന്നു എന്നുകൂടി ഇത്തരുണത്തില്‍ നാമോര്‍ക്കണം. വിശ്വകവിയും ജനഗണമനയുടെ രചയിതാവുമായ ടാഗോര്‍ തന്നെയായിരുന്നു വന്ദേമാതരം ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംഗീതാത്മകമായി അവതരിപ്പിച്ചത്.
എന്നാല്‍, ഇത്തരം പരിഗണനയെല്ലാം പിന്നീട് വന്ദേമാതരത്തിന് നഷ്ടമാകുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ബ്രിട്ടീഷ് ഗവണ്മെന്റും മുസ്ലിംലീഗും കോണ്‍ഗ്രസിലെ ചില നേതാക്കളും നടത്തിയ കുപ്രചാരണങ്ങളും എതിര്പ്പുമായിരുന്നു ഇതിനെല്ലാം കാരണമായത്.
സ്വാതന്ത്ര്യപ്രാപ്തിയോടെ വന്ദേമാതരം ഒരു മുസ്ലിം വിരുദ്ധ ഗാനമെന്ന തെറ്റായ പ്രതീതി സൃഷ്ടിക്കാന്‍ വന്ദേമാതര വിരുദ്ധര്‍ക്കായി. ഈയൊരു പശ്ചാത്തലത്തിലാണ് ജനഗണമന ദേശീയഗാനമായി പരിഗണിക്കപ്പെടുന്നത്.
എന്തുകൊണ്ടും ദേശീയഗാനം എന്ന പദവിക്ക് ഏറ്റവും അര്‍ഹത വന്ദേമാതരത്തിനായിരുന്നെങ്കിലും അതിനെതിരായി ഉയര്‍ന്ന വിവാദങ്ങളും അണിയറ നീക്കങ്ങളും ഒരു ഒത്തുതീര്‍പ്പിന്റെ രൂപത്തില്‍ ജനഗണമനക്ക് അനുകൂലമായിത്തീരുകയായിരുന്നു എന്ന് വേണം കരുതാന്‍. വന്ദേമാതരവുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ജനഗണമന അധിനായക ജയഹേ’യുടെ സ്ഥാനം ആ ഗീതത്തിനും എത്രയോ പിറകിലായിരുന്നു. ഒന്നാമത്തേത് ദേശീയ സമരങ്ങള്‍ക്ക് ആവേശവും ശക്തിയും പകര്‍ന്ന, ദേശഭക്തി പ്രോജ്വലിപ്പിക്കുകയും രാഷ്ട്രത്തെ മാതാവായി പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന വന്ദനഗാനം. രണ്ടാമത്തേത് 1911 ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ മഹത്വവും പാരമ്പര്യവുമൊന്നും അവകാശപ്പെടാനില്ലാത്ത രചനാരഹസ്യം ഇന്നും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന അജ്ഞാതനായ സാമ്രാട്ടിനെ സ്തുതിക്കുന്ന ബംഗാളി ഗാനം. വിലയിരുത്തുമ്പോള്‍ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്. ആര്‍ക്കും ബോധ്യപ്പെടുന്നതുമാണ്. അര്‍ഹിക്കുന്നതിലും വലിയ അംഗീകാരമാണ് ജനഗണമനക്ക് നാം നല്‍കിയിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളുടെയും നമ്മുടെ ഭരണകര്‍ത്താക്കളുടെയും ഇച്ഛയും കാഴ്ചപ്പാടുകളും അന്നത്തെ സാഹചര്യങ്ങളുമെല്ലാം ഈ അംഗീകാരത്തിന് പിന്നില്‍ വലിയ തോതില്‍ പ്രതിഫലിച്ചിട്ടുണ്ടാകാം. പക്ഷേ, അത് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രതിപുരുഷനെ (ജോര്‍ജ്ജ് അഞ്ചാമന്) വാഴ്ത്തുന്ന രാജസ്തുതിയെങ്കില്‍ ഈ സ്തുതി ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായ ഇന്ത്യാ മഹാരാജ്യത്ത് ഇനിയും അതേപടി തുടരണമോ എന്ന കാര്യത്തില്‍ പുനഃരാലോചന ആവശ്യമാണ്.
ബാലകൃഷ്ണന് വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: