ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡ് വിരമിച്ചു. ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ശേഷം കളിക്കളത്തോട് വിടപറയുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ജെറാഡ്. നേരത്തെ ജര്‍മ്മനിയെ ലോകകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും വിരമിച്ചിരുന്നു. രാജ്യത്തിനായി 21 ഗോളുകളും ഈ മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കി.
ലോകകപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്നാണ് ജെറാഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിച്ച ഒാരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. എന്നാല്‍ ഇന്ന് ഏനിക്ക് ഏറെ ദുഃഖകരമായ ദിവസമാണ്, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജെറാഡ് പറഞ്ഞു.
ഇത്രയും തന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ആരാധകര്‍ക്കും ജെറാഡ് നന്ദി പറയുകയും ചെയ്തു.
ഇംഗ്ലണ്ടിന് വേണ്ടി 114 മത്സരങ്ങളില്‍ കളിച്ചശേഷമാണ് 34കാരനായ ജെറാഡ് വിരമിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാപ്പണിഞ്ഞ മൂന്നാമത്തെ താരമാണ് ജെറാഡ്. മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണ്‍ (125), ഡേവിഡ് ബെക്കാം (115) എന്നിവരാണ് ജെറാഡിനേക്കാള് കൂടുതല്‍ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടുകെട്ടിയ താരങ്ങള്‍. 2000-ല്‍ വെംബ്ലിയില്‍ ഉക്രൈയിനെതിരെയാണ് ജെറാഡ് അരങ്ങേറ്റം കുറിച്ചത്. 38 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച സ്റ്റീവന്‍ ജെറാഡ് ലോകകപ്പില്‍ 12 മത്സരങ്ങളും കളിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ ഇറ്റലിയോടും ഉറുഗ്വെയോടും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ജെറാഡും സംഘവും പുറത്തായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്ബോളില്‍ തുടരും. ലിവര്‍പൂളിന്റെ ക്യാപ്റ്റനാണ് ജെറാഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: