ന്യൂദല്‍ഹി: ഓണക്കാലത്ത് പൊതുവിതരണ സമ്പ്രദായം വഴി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിന് 42,000 ടണ്‍ അരിയും 8300 ടണ്‍ പഞ്ചസാരയും അധികമായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനുമായി കൃഷിഭവനില്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓണത്തിനു വേണ്ടി സാധാരണ വിഹിതത്തിനു പുറമേ പ്രത്യേക അലോട്ട്മെന്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഷന്‍ കടകളിലൂടെ ഒരു കാര്‍ഡുടമയ്ക്ക് അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും അധികം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ അധിക വിഹിതം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. ഇക്കാര്യം അനുഭാവപൂര്‍വ്വം കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
സംസ്ഥാനത്തിന് അധികമായി നല്കുന്ന അരിയും പഞ്ചസാരയും എപിഎല്‍—-ബിപിഎല്‍ നിരക്കില്‍ തന്നെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ സാഹചര്യമുണ്ടാകണമെന്നും കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സപ്ലൈകോ വഴി 50,000 ടണ്‍ അരി നല്‍കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ അധിക വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് അരിയുടെ ലഭ്യത അനിവാര്യമാണെന്നും കേന്ദ്രമന്ത്രിയുമായുളള ചര്‍ച്ചയില്‍ മന്ത്രി അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എ.ടി. ജെയിംസും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: