അഞ്ചാം ദിവസം രാമലക്ഷ്മണന്മാര് ഉണര്‍ന്നത് സിദ്ധാശ്രമത്തിലാണ്. അവര്‍ കുളിച്ചു ശുദ്ധരായി യാഗസ്ഥലത്തെത്തി.
എങ്ങനെയാണ്, എപ്പോഴാണ് രാക്ഷസന്മാര് വരിക? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നൊന്നും നിശ്ചയമില്ല. മഹര്‍ഷിയോട് ചോദിക്കാന്‍ അവര്‍ ഭാവിക്കേ ശിഷ്യന്മാര് പറഞ്ഞു:
”രാമാ! വിശ്വാമിത്ര മഹര്‍ഷി മൗനവ്രതത്തിലാണ്. യാഗം തുടങ്ങിക്കഴിഞ്ഞു. ആറുദിവസം നീളുന്നതാണ് യാഗം. രാക്ഷസന്മാര് ഉപദ്രവിക്കാന്‍ വരുന്നത് ഏതു സമയത്തുമാകാം. ഏതു പ്രകാരത്തിലുമാകാം. അതിനാല്‍ നിങ്ങള്‍ അഹോരാത്രം ജാഗ്രത പുലര്‍ത്തണം.”
രാമലക്ഷ്മണന്മാര് പിന്നെ വൈകിയില്ല. കുലച്ച വില്ലും കൂര്‍ത്ത ശരവും അതിലേറെ കൂര്‍ത്ത നോട്ടങ്ങളുമായി യാഗസ്ഥലത്തിന് ചുറ്റും അവര്‍ നടന്നു. അഞ്ചുരാത്രികള്‍ കടന്നു പോയി.
ആറാം ദിവസം അത് സംഭവിച്ചു. കരിമേഘങ്ങള്‍ പോലെ രാക്ഷസന്മാര് രക്തവും മാംസക്കഷ്ണങ്ങളും എല്ലിന് തുണ്ടുകളും വര്‍ഷിച്ചു തുടങ്ങി. താടകയുടെ മക്കളായ മാരീച-സുബാഹുക്കളും കൂട്ടുകാരും ചെയ്യുന്ന പണിയാണിത്.
രാമന് ഉടനെ മാനവാസ്ത്രം തൊടുത്തു. അത് മാരീചനെ വട്ടം ചുറ്റിച്ചു വിദൂരതയില്‍, സമുദ്ര മധ്യത്തില്‍ പതിപ്പിച്ചു.
”കണ്ടില്ലേ ലക്ഷ്മണാ! മാനവാസ്ത്രം അവനെ കൊല്ലുകയില്ല. എന്നാല്‍ ഇനി ഞാന്‍ ആഗ്നേയാസ്ത്രമാണയക്കുന്നത്. നോക്കിക്കോളൂ.”
ആഗ്നേയാസ്ത്രം സുബാഹുവിന്റെ നെഞ്ചിലാണ് ചെന്നുതറച്ചത്. അപ്പോള്‍ തന്നെ അവന് മരണമടഞ്ഞു. മൂന്നാമതായി വായവ്യാസ്ത്രത്തിനാല് മറ്റു രാക്ഷസന്മാരെയും രാമന് ഇല്ലാതാക്കി.
മാനവം, ആഗ്നേയം, വായവ്യം എന്നീ മൂന്ന് വിശിഷ്ട ബാണങ്ങളും അഞ്ചുനാള്‍ മുമ്പ് വിശ്വാമിത്ര മുനിയില്‍ നിന്നുതന്നെ ലഭിച്ചവയത്രെ. തനിക്ക് കിട്ടിയ അറിവ് എത്രയും വേഗത്തില്‍ പ്രയോഗിച്ചു കാട്ടുകയായിരുന്നു രാമന്.
യാഗം മംഗളകരമായി പര്യവസാനിച്ചു. വിശ്വാമിത്ര മഹര്‍ഷിക്ക് വലിയ സന്തോഷമായി. അദ്ദേഹം രാമലക്ഷ്മണന്മാരെ പുണര്‍ന്നുകൊണ്ടു പറഞ്ഞു:
”നിങ്ങള്‍ ഗുരുവാക്യം അനുസരിച്ചവരാണ്. എന്റെ അഭിമാനവും സിദ്ധാശ്രമത്തിന്റെ പവിത്രതയും കാത്ത നിങ്ങള്‍ കീര്ത്തിമാന്മാരായി ഭവിക്കട്ടെ. ഇന്ന് ഇനി ശാന്തരായി വിശ്രമിച്ചോളൂ.”
അയോദ്ധ്യയില്‍നിന്ന് പോന്നിട്ട് പത്തുദിവസം കഴിഞ്ഞിരിക്കയാണ്. ഏതൊരാവശ്യത്തിനാണോ വിശ്വാമിത്രന് കൂട്ടിക്കൊണ്ടുവന്നത്, അത് ഭംഗിയായി നിര്‍വഹിച്ചും കഴിഞ്ഞു.
പതിനൊന്നാം ദിവസം കാലത്ത് കുളിയും മറ്റും കഴിഞ്ഞു രാമലക്ഷ്മണന്മാര് വിശ്വാമിത്ര മഹര്‍ഷിക്കു അരികിലെത്തി. അദ്ദേഹം തങ്ങളെ അയോധ്യയില്‍ തിരികെ എത്തിക്കാന്‍ പുറപ്പെടും എന്നായിരുന്നു അവരുടെ ചിന്ത.
”ഗുരോ! ഇനി ഏതെങ്കിലും ഞങ്ങള്‍ ഇവിടെ വിശേഷമായി ചെയ്യേണ്ടതുണ്ടോ” എന്ന അന്വേഷണത്തിന് വിശ്വാമിത്രനില്‍നിന്ന് മറ്റൊരു നിര്‍ദ്ദേശമാണ് വന്നത്.
”നമുക്ക് മിഥിലാ രാജ്യം വരെ ഒന്നുപോകണം, കുട്ടികളെ! ജനകമഹാരാജാവ് വിശേഷപ്പെട്ട ഒരു വില്ല് അവിടെ സൂക്ഷിക്കുന്നുണ്ട്. നിത്യവും ആ ദിവ്യധനുസ്സിനെ പൂജിക്കുന്നുമുണ്ട്. ദേവ-ഗന്ധര്‍വ-രാക്ഷസന്മാര് ആരാലും എടുത്തു കുലയ്ക്കാന് കഴിയാത്ത ആ മഹാധനുസ്സിനെ നിങ്ങള്‍ക്കും ഒന്നു കാണാമല്ലോ. അങ്ങോട്ടു പോകാം.”
മഹര്‍ഷിയും രാമലക്ഷ്മണന്മാരും ശിഷ്യരും അങ്ങനെ മിഥിലയിലേക്ക് യാത്ര പുറപ്പെട്ടു. അപ്പോള്‍ പാവനമായ സിദ്ധാശ്രമത്തിലെ പക്ഷിമൃഗാദികള്‍പോലും അവരെ പിന്തുടരുകയുണ്ടായി. മഹര്‍ഷി പിന്നീട് സ്നേഹപൂര്‍വം അവയെ തിരിച്ചയക്കുകയായിരുന്നു.
വളരെ ദൂരം യാത്ര ചെയ്ത് അവര്‍ എത്തിയത് ശോണാനദിയുടെ തീരത്താണ്. സൂര്യന് അസ്തമിക്കാറായിരുന്നതിനാല്‍ അന്ന് അവിടെ താമസിക്കാന്‍ തീരുമാനിച്ചു.
ദേഹശുദ്ധി വരുത്തി അഗ്നിഹോത്രവും കഴിച്ചു വിശ്രമിക്കുന്ന മഹര്ഷിശ്രേഷ്ഠനോട് രാമന് വിനയത്തോടെ ചോദിച്ചു:
”മഹാത്മാവേ! വൃക്ഷനിബിഡമായ ഈ വനപ്രദേശത്തിന് വലിയ ഒരു ആകര്‍ഷകത്വം അനുഭവപ്പെടുന്നുണ്ട്. അതേപ്പറ്റി അറിയാന്‍ കൗതുകം തോന്നുന്നു. ദയവായി പറഞ്ഞു തരില്ലേ?”
വിശ്വാമിത്രന് സന്തോഷവാനായി. അദ്ദേഹം പറഞ്ഞു:
”വസുവിനാല് നിര്‍മിതമായ മാഗധം എന്ന രാജ്യത്തിന്റെ ഭാഗമാണിവിടം. അഞ്ചുമലകളുടെ മധ്യത്തില്‍നിന്ന് ഉത്ഭവിച്ചു കിഴക്കോട്ടൊഴുകുന്ന മാഗധി എന്ന നദിയാണ് ഇതിനെ സമൃദ്ധമാക്കുന്നത്. എന്റെ മുത്തച്ഛന് കുശനാഭന്റെ സഹോദരന് കൂടിയാണ് വസു. അദ്ദേഹം നിര്‍മിച്ച നഗരം, ഗിരികളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാല്‍ ഗിരിവ്രജമെന്നും അറിയപ്പെട്ടു.
മുത്തച്ഛന് കുശനാഭന്റെ പിതാവ് സാക്ഷാല്‍ ബ്രഹ്മാവില്‍ നിന്നുണ്ടായ കുശന് ആണ്. അതിനാല്‍ ഞാന്‍ ഉള്‍പ്പെടുന്ന വംശത്തിന് കൗശികവംശമെന്ന് പറയുന്നു.
”അല്ലയോ കൗശികോത്തമാ! ഞാന്‍ ചോദിച്ചതു വളരെ നന്നായി എന്നു തീര്‍ച്ച. അങ്ങയുടെ മഹത്തായ വംശത്തെക്കുറിച്ച് അറിയാറായല്ലോ. അല്‍പ്പം മാത്രമേ അങ്ങ് പറഞ്ഞുള്ളൂ. അല്ല, കഥ തുടങ്ങിയിട്ടേയുള്ളൂ. ബാക്കിയും കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.” രാമന് പറഞ്ഞു. ലക്ഷ്മണനും മറ്റു മുനിശിഷ്യരും ആ കഥ കേള്‍ക്കാന്‍ കാതുകൂര്പ്പിച്ചി
രുന്നു.
.തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: