ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം” എന്ന ഒഎന്‍വിയുടെ വരികള്‍ എന്റെ ഓര്‍മയിലെത്തിക്കുന്നത് ജീവിതത്തിലൊരിക്കലും ആ തിരുമുറ്റത്തെത്തുവാനോ കിളികൂജനം കേള്‍ക്കുവാനോ, നീന്തിത്തുടിച്ചിരുന്ന കുളത്തില്‍ ഇറങ്ങുവാനോ ഇനിയൊരിക്കലും സാധ്യമാകുകയില്ല എന്ന വേദനയുള്ള തിരിച്ചറിവാണ്.
എങ്കിലും കര്‍ക്കടക മാസം എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തും. അന്നുള്ള അനുഷ്ഠാനങ്ങള്‍ മിക്കതും ഇന്ന് അപ്രത്യക്ഷമായി. കര്‍ക്കടകം തുടങ്ങുന്നതിന്റെ തലേദിവസം മുറ്റം അടിച്ച ചവറെല്ലാം നിറച്ച കുട്ടയില്‍ ഒരു തിരി വെച്ച് വീടിന്റെ പടിയിറങ്ങി പൊട്ടി പോ, പോ, പോ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞ് കുട്ട എറിയുമായിരുന്നു. അന്ന് സന്ധ്യയ്ക്ക് ദശപുഷ്പം പറിച്ച് അറപ്പടിയില്‍ വയ്ക്കണമായിരുന്നു-പൂവാന്‍ കുരുന്നില, തിരുതാളി, നിലപ്പന, മുയല് ചെവിയന്‍, കൃഷ്ണക്രാന്തി, കയ്യൂന്ന്യം, മുക്കുറ്റി മുതലായവ ഒരു തുളസിക്കതിരും ചേര്‍ത്ത് കുരുമുളകിന്റെ ഇലയില്‍ ഭസ്മമിട്ടാണ് അറപ്പടിയില്‍ വയ്ക്കുമായിരുന്നത്. പിന്നെ നെരിപ്പോടില്‍ കനലും ചകിരിയും തേങ്ങാക്കൊത്തും അഷ്ടഗന്ധങ്ങളുമിട്ട് ഉമ്മറത്ത് വയ്ക്കണം. തേങ്ങാക്കൊത്ത് കനലില്‍ വേവുന്ന മണം വന്നാല്‍ ഗണപതി ഭഗവാന് വരും എന്നായിരുന്നു സങ്കല്‍പ്പം. വീടാകെ അഷ്ടഗന്ധത്തിന്റെ സൗരഭ്യം നിറഞ്ഞ് സുഗന്ധപൂരിതമാകുമായിരുന്നു.
ഇന്ന് കേരളം ഗ്രാമീണ ജീവിതശൈലി ഉപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറി ബഹുനില കെട്ടിടങ്ങളില്‍ താമസമായപ്പോള്‍ ഈ സംസ്ക്കാരം തന്നെ അപ്രത്യക്ഷമായി. രാമായണം വായന മാത്രം മുടങ്ങാതെ മിക്ക ഭവനങ്ങളിലും നടക്കുന്നു. രാമായണം മൂല്യങ്ങളുടെ സംഗ്രഹമാണ്. സഹോദര സ്നേഹത്തിന്റെ സാക്ഷിപത്രം. അച്ഛന്റെ വാക്കു പാലിക്കാന്‍ ശ്രീരാമന് വനത്തിലേക്ക് പോയപ്പോള്‍ സീത പറഞ്ഞത് ”എന്നാര്യ പുത്രന് വനത്തിന്ന് പോയാല്‍ പിന്നെ പുരിവാസമെന്തിന് വേണ്ടി” എന്നായിരുന്നു. രാമന്റെ നിഴലായിരുന്ന ലക്ഷ്മണന് രാമനെ അനുഗമിക്കാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ഉപദേശിച്ചത് രാമനെ ദശരഥനായും സീതയെ താനായും കാണണമെന്നാണ്.
മകനെ രാജാവായി വാഴിക്കണം എന്ന കൈകേയിയുടെ മോഹത്തിന് വഴങ്ങാതെ രാമപാദുകം സിംഹാസനത്തില്‍ വച്ച് ഭരതന് മുനികുമാര ജീവിതം നയിച്ചു. എന്തൊരു ത്യാഗം!
എന്റെ ബാല്യകാലത്ത് സന്ധ്യയ്ക്ക് രാമായണം വായിക്കുമ്പോള്‍ പക്ഷികള്‍ കൂടണയുന്ന കലപില കേള്‍ക്കാം. വൃക്ഷങ്ങളാലും വയലുകളാലും നിബിഡമായിരുന്ന ഒരു ഗ്രാമം. കുളത്തില്‍ മുങ്ങിക്കുളിച്ച് അമ്പലത്തില്‍ തൊഴുത് ദിനചര്യ തുടങ്ങിയിരുന്ന കാലം. ഇന്ന് ടിവി വച്ച് സ്വാമിയുടെ പ്രഭാഷണം കേട്ടാണ് പലരും ദിവസം തുടങ്ങുന്നത്. ഞാന്‍ അന്ന് ഓടിക്കളിച്ച വയലോ കയറിയിരുന്ന പേരമരമോ ഒന്നും ഇന്നില്ല.
ഭാവിയില്‍ പച്ചനിറം കാണണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മണ്ഡലത്തില്‍ പോകേണ്ടിവരുമോ എന്നാണ് ഇപ്പോഴത്തെ എന്റെ ആശങ്ക. പച്ചബോര്‍ഡ്, പച്ച ബ്ലൗസ്, പച്ച പാര്‍ട്ടി ഓഫീസ്, പച്ച മതില്,……എല്ലാം പച്ചമയം.
എന്റെ ഗൃഹാതുരത്വത്തിന്റെ പ്രധാനഭാഗം പക്ഷേ എന്റെ പത്രപ്രവര്‍ത്തന ജീവിതമാണ്. 22 കൊല്ലത്തോളം ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ടറായി. അനേകം സ്ക്കൂപ്പുകള്‍-സൂര്യനെല്ലി, വിതുര, തോപ്പുംപടി പെണ്‍വാണിഭങ്ങള്‍, അരുവാക്കോട് വേശ്യാഗ്രാമം ടെറാക്കോട്ട ഗ്രാമമായി മാറിയത്, പള്ളി വികാരി പെണ്‍കുട്ടികളെ നഴ്സാക്കാമെന്ന് പറഞ്ഞ് പറ്റിച്ച് യൂറോപ്പിലേക്കയച്ച് കന്യാസ്ത്രീയാക്കിയത്,….. എല്ലാം എന്റെ റിപ്പോര്‍ട്ടുകളായിരുന്നു. മിക്കദിവസവും ഒന്നാം പേജില്‍ ബൈലൈന്‍ ലഭിക്കാറുള്ള എന്നെ എഡിറ്ററായിരുന്ന എസ്.കെ.അനന്തരാമന് ‘സ്റ്റാര്‍ റിപ്പോര്‍ട്ടര്‍’ എന്ന് വിളിച്ചിരുന്നു. ഇപ്പോള്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ എഡിറ്ററായ വിനോദ് മാത്യു പറഞ്ഞത് ”ഥീൗ ംലൃല ീിരല വേല ളമരല ീള കിറശമി ഋഃുൃല’ൈ’ എന്നായിരുന്നു.
കോട്ടയത്തെ റിപ്പോര്‍ട്ടിംഗ് ജീവിതമാണ് ഞാന്‍ ശരിക്കും ആസ്വദിച്ചത്. 16 പുരുഷ റിപ്പോര്‍ട്ടര്‍മാരും ഒരേയൊരു വനിതാ റിപ്പോര്‍ട്ടറായി ഞാനും. പക്ഷേ അവര്‍ എനിക്ക് എല്ലാവിധ പരിഗണനയും തന്ന് സ്നേഹത്തോടെ ഒപ്പം നിന്നു. അന്നുള്ള എന്റെ പ്രസ്ക്ലബ് കൂട്ടുകാരില്‍ ഇന്ന് ജോണി ലൂക്കോസും മാടവന ബാലകൃഷ്ണപിള്ളയും മാത്രം ഇപ്പോഴും ബന്ധപ്പെടാറുണ്ട്. മാടവന ബാലകൃഷ്ണപിള്ള വലിയ കോളമിസ്റ്റും ഉജ്വല പ്രഭാഷകനുമാണ്. അന്ന് മിക്ക കോളേജുകളിലും യൂണിയന് ഉദ്ഘാടനത്തിനും മറ്റും സ്ഥിരമായി പോയിരുന്നത് ‘മാടവന’ എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്ന അദ്ദേഹമാണ്. ഇന്ന് എംജി കോളേജിലെ ജേണലിസം വിഭാഗം തലവനാണ് മാടവന.
അദ്ദേഹം എന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാകാന്‍ കാരണം ഞാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ദൂരദര്ശന് ചാനലില്‍ കണ്ട ഒരു ദൃശ്യമാണ്. തിരുവനന്തപുരത്ത് സീനിയര്‍ പത്രപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. എനിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത് അവിടംവരെ യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്. അദ്ദേഹമാണ് ഞാന്‍ ദൂരദര്ശന് ചാനലില്‍ 1993 ല്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ച കാര്യം പറഞ്ഞ് എന്റെ ഓര്‍മയെ ഉണര്‍ത്തിയത്.
അന്ന് ചാനല്‍ ചര്‍ച്ചകള്‍ ഇല്ല. ദൂരദര്ശന് മാത്രമേ ചാനലായിട്ടുണ്ടായിരുന്നുള്ളൂ. അതിന്റെ ഡയറക്ടര്‍ ഒരു വനിതയായിരുന്നു. അന്ന് ഞങ്ങള്‍ എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തത് നിള സ്റ്റുഡിയോയില്‍ വച്ചായിരുന്നു. മൂന്ന് എപ്പിസോഡുകളില്‍ മാടവന ബാലകൃഷ്ണപിള്ളയോടൊപ്പം പി. ഗോവിന്ദപ്പിള്ള, ജി. വിവേകാനന്ദന്, മംഗളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.സി. വര്‍ഗീസ്, മാധ്യമപ്രവര്‍ത്തക പാര്‍വതീ ദേവി മുതലായവരായിരുന്നു. ചാനല്‍ ചര്‍ച്ച വശമില്ലാതിരുന്ന എനിക്ക് അത് ഒരു സാഹസികതയായിരുന്നു, ഹരമായിരുന്നു.
സരസ്വതി നാവില്‍ വിളയാടുന്ന മാടവന ബാലകൃഷ്ണപിള്ള മാധ്യമചര്‍ച്ചയില്‍ എന്നെപ്പറ്റി പറഞ്ഞത് ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റും കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടറും ഗ്ലാമര്‍ താരവുമായ ലീലാമേനോന് എന്നായിരുന്നു. സ്ത്രീ സംവരണം, പൈങ്കിളി സാഹിത്യത്തിന്റെ നിഷേധാത്മക സ്വാധീനം, ഉപഭോഗത്വര എന്നിവ ചര്‍ച്ചാവിഷയമായിരുന്നു. (മുട്ടത്തുവര്‍ക്കിയുടെയും മറ്റും പ്രണയകഥ വായിച്ച് കുരുക്കില്‍പ്പെട്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്ന കാലമായിരുന്നു അത്). ചാനലിലെ ഒരുപക്ഷേ ആദ്യ ചര്‍ച്ചയായിരുന്ന അത് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് അസാധ്യമായതൊന്നുമില്ല എന്ന വിശ്വാസമാണ്.
കാല്‍നൂറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സ്നേഹവും സഹകരണവും മാത്രമാണ് എനിക്ക് ലഭിച്ചത്. ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ വരുമ്പോള്‍ ബ്യൂറോയിലുണ്ടായിരുന്നവര്: സുധി, മനോജ്, ബിജു, കൃഷ്ണകുമാര്‍, സ്കറിയ മുതലായവര്‍. ഇവരൊക്കെ ഇന്നും എന്റെ സുഹൃത്തുക്കളാണ്. ഏത് കാര്യത്തിലും എന്നെ സഹായിച്ചിരുന്നവര്‍, സഹായിക്കുന്നവര്‍. ഞങ്ങള്‍ തമ്മില്‍ അസൂയയോ മത്സരമോ ഉണ്ടായിരുന്നില്ല. ഒരു സഹപ്രവര്‍ത്തകന്റെ പേജ് വണ്‍ സ്റ്റോറി കാണുമ്പോള്‍ മറ്റുള്ളവരെല്ലാം സന്തോഷിച്ചിരുന്ന കാലം. ‘സ്കൂപ്പു’കളൊഴികെ എല്ലാ വാര്‍ത്തകളും ഞങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഒരു വാര്‍ത്തയുടെ തുടക്കം എന്തായിരിക്കണം എന്നുപോലും ഞങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചിരുന്നത്.
‘ഇന്ത്യന്‍ എക്സ്പ്രസ്’ വിട്ട് ഞാന്‍ കുറച്ചുനാള്‍ ‘ഔട്ട്ലുക്ക്’ മാസികയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ മലപ്പുറത്തെ ബാലവിവാഹത്തെപ്പറ്റി എഴുതിയതെന്ന് ഓര്‍ക്കുന്നു. ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ എന്റെ സഹപ്രവര്‍ത്തകയായിരുന്ന, ഇപ്പോള്‍ ‘ഔട്ട്ലുക്കി’ലുള്ള ഷീല റെഡ്ഡിയാണ് എനിക്ക് അവസരം തന്നത്. (കഥാകൃത്ത് എന്‍.എസ്. മാധവന്റെ സഹധര്‍മിണിയാണ് ഷീല) കാന്‍സര്‍ ഭേദമായി പിന്നീട് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ വന്നപ്പോള്‍ അവിടം സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്വല്ക്കരിക്കപ്പെട്ടിരുന്നു. കമ്പ്യൂട്ടര്‍ ഓപ്പറേഷന് വശമില്ലാത്ത എനിക്ക് അത് പഠിപ്പിച്ചുതന്നത് എന്റെ സഹപ്രവര്‍ത്തക പ്രേമാ മന്മഥനായിരുന്നു.
ഞാന്‍ ‘ജന്മഭൂമി’യില്‍ ചേര്‍ന്നത് കുമ്മനം രാജശേഖരന്റെ ക്ഷണപ്രകാരമാണ്. ഞങ്ങള്‍ ഒരുമിച്ചാണ് ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം കോഴ്സ് ചെയ്തത്. അദ്ദേഹം എന്നെ എഡിറ്റര്‍ പദവിയിലേക്കാണ് ക്ഷണിച്ചത്. ആ പദവിയില്‍ തുടര്‍ന്നുകൊണ്ടാണ് എന്റെ ഭൂതകാലത്തിലേക്കും ഗൃഹാതുര സ്മരണകളിലേക്കും ഒരിക്കല്‍ക്കൂടി മടങ്ങുന്നത്.
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: