526. നാരായണഃ – രായണഃ എന്ന പദത്തിന് ഉല്പത്തി സ്ഥാനമായവന്‍ എന്നര്‍ത്ഥം. നിഷേധവാചിയായ ‘ അ’ ചേര്‍ത്ത ‘ അരായണഃ’ എന്ന പദത്തിന് ശബ്ദമുണ്ടാക്കാത്തവന് എന്നര്‍ത്ഥം. ന- അരായണ’ എന്ന് നാരായണശബ്ദത്തെ പിരിച്ചാല്‍ എല്ലാ ശബ്ദത്തിനും അയനമായ പ്രണവം രൂപമായവന്‍ എന്നു വ്യാഖ്യാനിക്കാം.
‘നാ-രാ-യ-ണഃ’ എന്നു നാലു മന്ത്രാക്ഷരങ്ങള്‍ ഇവ ചേര്‍ന്നുണ്ടായ നാരായണശബ്ദം ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ കുറിക്കുന്നു. ഈ മന്ത്രത്തിന്റെ ആവര്‍ത്തിച്ചുള്ള ജപം ഉപാസകന് എല്ലാ പുരുഷാര്‍ത്ഥങ്ങളും കൊടുത്തനുഗ്രഹിക്കും. നമുക്ക് തത്കാലം നാരായണമന്ത്രജപത്തില് ശ്രദ്ധിക്കാം. അര്‍ത്ഥഭേദങ്ങളും വ്യാഖ്യാനവും സ്വയം വ്യക്തമാകും.
527. നാരശായീഃ – നാരങ്ങളില്‍ ശയിക്കുന്നവന്. നാരശബ്ദത്തിന് പല അര്‍ത്ഥങ്ങളുള്ളതില്‍ ചിലത് ‘നാരായണഃ’ എന്ന മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചു. അവ ഇവിടെയും സ്വീകരിക്കാം. ജലം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ പാലാഴിയില്‍ അനന്തതല്പത്തില് ശയിക്കുന്നവന് എന്നും കാരണജലത്തില്‍ സൃഷ്ടി ചൈതന്യമായി ലയിച്ചിരിക്കുന്നവന് എന്നും വ്യാഖ്യാനിക്കാം. നാരശബ്ദത്തിന് തത്ത്വം എന്നും അര്‍ത്ഥമുണ്ട്. തത്ത്വം എന്ന പദത്തെ അന്യത്ര വ്യാഖ്യാനിച്ചിട്ടുണ്ട്. തത്ത്വത്തിന്റെ ഏതര്‍ത്ഥം സ്വീകരിച്ചാലും അതിന്റെ സാരമായി കേന്ദ്രമായി വര്‍ത്തിക്കുന്ന ഭഗവാനെ നാരശായിയായി പറയാം. ജീവസമൂഹമെന്നും നാരത്തിനര്ത്ഥം. എല്ലാ ജീവനിലും ജീവചൈതന്യമായി സ്പന്ദിക്കുന്നത് ഭഗവാന്‍തന്നെയാണ്. ദോഷങ്ങള്‍ ഇല്ലാത്തത് എന്നും നാരശബ്ദത്തിനര്ത്ഥമുണ്ട്. ഒരു ദോഷവും ഇല്ലാത്തതുകൊണ്ടു വൈകുണ്ഠം എന്നു പ്രസിദ്ധമായ ലോകത്തില്‍ യോഗനിദ്രയില്‍ ശയിക്കുന്നതിനാലും നാരശായി.
528. നായകഃ – നയിക്കുന്നവന്. നേതാവ്, പ്രധാനി. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നതും ഭഗവാന് തന്നെ. സ്വയം ത്രിമൂര്‍ത്തികളായി പിരിഞ്ഞ് ബ്രഹ്മാവിന്റെ രൂപത്തില്‍ സൃഷ്ടിക്കുകയും വിഷ്ണുവിന്റെ രൂപത്തില്‍ സംരക്ഷിക്കുകയും ശിവന്റെ രൂപത്തില്‍ തന്നില്‍ ലയിപ്പിക്കുകയും ചെയ്യുന്ന ഭഗവാന് അനന്തസംഖ്യം ജീവകണങ്ങളെ ജനനത്തിലേക്കും വളര്‍ച്ചയിലേക്കും നയിക്കുന്നു. അതിനാല്‍ നായകന് ജനിച്ച ജീവികളെയെല്ലാം ജീവിത പന്ഥാവിലൂടെ നയിക്കുന്നതിനാലും ഗുരുവായൂരപ്പന് നായകനാണ്. അവതാരങ്ങളില്‍ ധര്‍മ്മ സംസ്ഥാപനത്തിനായി തന്റെ സൈന്യത്തെ അധര്‍മ്മത്തിനും അധര്‍മ്മികള്‍ക്കും എതിരായി നയിച്ചതുകൊണ്ടും നായകന്.
529. നാരദാര്ച്ചിതഃ – നാരദനാല്‍ അര്ച്ചിക്കപ്പെട്ടവന്. ബ്രഹ്മാവിന്റെ പുത്രനും ദേവര്ഷിയുമായ നാരദന് തന്റെ ‘മഹതി’ എന്ന വീണ മീട്ടി ഈശ്വരനാമങ്ങള്‍ പാടി എല്ലാ ലോകങ്ങളിലും സഞ്ചരിക്കുന്നു. എല്ലാ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നാരദന് സ്ഥാനമുണ്ട്. മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങളിലും ഭഗവാന്റെ ലീലകള്‍ക്കു പ്രേരകനോ സാക്ഷിയോ ആയി നാരദന് പ്രത്യക്ഷപ്പെടുന്നുണ്ട്. രാവണനും ഹിരണ്യാക്ഷനും കംസനുമൊക്കെ നാരദനെ ബഹുമാനിച്ചാദരിക്കുന്നു. നാരായണകീര്ത്തനം പാടി നടക്കുന്ന നാരദനെ അവര്‍ വെറുക്കുന്നില്ലെന്നു മാത്രമല്ല ഭക്തിപൂര്‍വ്വം സ്വീകരിക്കുകയും ചെയ്യുന്നു. കാലദേശപരിധികളില്ലാതെ ഏവരാലും ബഹുമാനാദരങ്ങളോടെ സ്വീകരിക്കപ്പെടുന്ന നാരദനാല്‍ ആരാധിക്കപ്പെടുന്നു എന്നത് ഭഗവാനും ഭൂഷണമാണ്.
530. നന്ദകീഃ – നന്ദകം എന്ന വാള് ആയുധമായുള്ളവന്‍. ബ്രഹ്മാവിന്റെ മനസ്സില്‍ നിന്ന് ശക്തനായ ഒരു പുരുഷന്റെ രൂപത്തില്‍ ജനിച്ചുവെന്നും ഭഗവാന്റെ സ്പര്‍ശനത്താല്‍ വാളായി മാറി എന്നും അഗ്നിപുരാണം. ദേവന്മാര് ആ ആയുധത്തെ അഭിനന്ദിച്ചതിനാല് സന്തോഷിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ഖഡ്ഗത്തിന് നന്ദകം എന്നു പേരുണ്ടായി. ലോകത്തിന് ആഹ്ലാദം കൊടുക്കുന്നത് എന്നും ഭൂമിയെ ആനന്ദിപ്പിക്കുന്നത് എന്നും ആചാര്യന്മാര് ഈ ശബ്ദത്തെ വ്യാഖ്യാനിക്കുന്നു. ഈ ഖഡ്ഗത്തിന്റെ ഉറ അവിദ്യയും കൈപ്പിടി വിവേകവും അലക് വിദ്യയുമാണെന്നും അഭിപ്രായമുണ്ട്. ”വിദ്യമയോ നന്ദകാഖ്യോ അസി” എന്ന് ശങ്കരാചാര്യസ്വാമികള്‍ വിഷ്ണുസഹസ്രനാമസ്തോത്രവ്യാഖ്യാനത്തില് ഈ വാളിനെക്കുറിച്ചു പറയുന്നു. നന്ദകം കൈയിലുള്ളതിനാല്‍ ‘നന്ദകീ’ എന്നു ഭഗവാനു നാമം.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: