തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷംകോടി സ്വത്തുക്കള്‍ സൂക്ഷിക്കുന്ന നിലവറകളുടെ ശക്തിപ്പെടുത്തല്‍ നിര്‍ത്തി. കരിങ്കല്ലുകളും വെട്ടുകല്ലുകളും കൊണ്ട് നിര്‍മ്മിച്ച ആറു നിലവറകളാണ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ രീതിയിലുള്ള നിര്‍മ്മാണം പുരോഗമിച്ചു വരവെ നിലവറയിലേക്കുള്ള വായൂസഞ്ചാരം പൂര്‍ണമായും നിലച്ചു. നേരത്തേ നിലവറയില്‍ വായൂസഞ്ചാരം യഥേഷ്ടം ഉണ്ടായിരുന്നു. ഇരുമ്പും ഉരുക്കു പാളികളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ചട്ടക്കൂടുകളിലൂടെ വായു കടക്കാതെ വന്നതോടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.
കൂടാതെ വായൂസഞ്ചാരം പൂര്‍ണമായും നിലച്ചാല്‍ നിലവറക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള വൈഡൂര്യം, മരതകം, മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ അപൂര്‍വ്വയിനം കല്ലുകള്‍ക്ക് വ്യത്യാസം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ടായി. ഇതേ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. വിദഗ്ധ അഭിപ്രായമോ സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദേശമോ ലഭിക്കുന്നതു വരെ നിലവറകള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടരില്ല. ശ്രീ പദ്മനാഭന്റെ നിക്ഷേപം കണ്ടെത്തിയതിനു പിന്നാലെ സര്‍ക്കാരില്‍ നിന്നുവരെ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ അമൂല്യ സമ്പാദ്യങ്ങള്‍ ഒരിടത്തേക്കും മാറ്റാതെ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ച് ശക്തമായ സുരക്ഷ ഉറപ്പാക്കിയാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിയോഗിച്ച വിദഗ്ധസമിതി ഗോദ്റെജ് കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്താനാനുമതി നല്കി. സംസ്ഥാന സര്‍ക്കാരും ക്ഷേത്രവും സുരക്ഷാ നിര്‍മാണത്തിനുള്ള ഫണ്ട് ചെലവഴിക്കാനും ധാരണയായി. എ നിലവറയുടെ ശക്തിപ്പെടുത്തലാണ് ആദ്യം ആരംഭിച്ചത്. ഒന്നരക്കോടി രൂപയാണ് ഇതിനു ചെലവുവന്നത്. എ നിലവറയുടെ ശക്തിപ്പെടുത്തല്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു.
എന്നാല്‍, മറ്റു നിലവറകള്‍ ശക്തിപ്പെടുത്തുന്നതിനു ശാസ്ത്രീയമായ ചില കാര്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലവറകളില്‍ ഇറങ്ങിയിട്ടും ആളപായമോ ശ്വാസതടസ്സമോ ഉണ്ടായില്ല. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ വായു സഞ്ചാരമില്ലാതാകുന്നതോടെ ആടയാഭരണങ്ങള്‍ക്ക് വരെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന കാണിക്ക എണ്ണല്‍, പാത്രക്കുളം ഭൂമി വിവാദം, മണ്ണിനടിയില്‍ കണ്ടെത്തിയ കല്‍പ്പടവുകളും, കളിമണ്പാത്രാവശിഷ്ടങ്ങളും, സുരക്ഷ, മറ്റു വിഷയങ്ങള്‍ എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ ജഡ്ജി കെ.പി. ഇന്ദിര അധ്യക്ഷയായ കമ്മിറ്റി സുപ്രീംകോടതിയില്‍ ഈ മാസം അവസാനത്തോടെ നല്‍കും. അടുത്ത മാസം ആറിനാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ഇടക്കാല ഉത്തരവില്‍ ഇല്ലാത്ത എല്ലാ വിഷയങ്ങളും ആറിന് പരാമര്‍ശിച്ചേക്കും. നിലവറകളിലെ നിധിയുടെ കണക്കെടുപ്പ് വീണ്ടും ആരംഭിക്കുന്ന കാര്യവും ബി നിലവറ തുറക്കുന്നതിനെ സംബന്ധിച്ചും തീരുമാനം ഉണ്ടാക്കും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: