കേരളത്തില്‍ 699 പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത് വിദ്യാഭ്യാസത്തില്‍ ഇപ്പോള്‍തന്നെ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനത്തിന് നല്ലതാണ്. സ്കൂളുകളില്ലാത്ത പഞ്ചായത്തുകള്‍ക്ക് 131 സ്കൂളുകളും അനുവദിച്ചു. ഹൈക്കോടതിയും 148 ഗ്രാമപഞ്ചായത്തുകളില്‍ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാനും കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ സൃഷ്ടിക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. 134 പഞ്ചായത്തുകളില്‍ 64270 സീറ്റുകളുടെ കുറവാണ് ഇപ്പോഴുള്ളത്. പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതുകൊണ്ട് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുകയില്ലെന്നും കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി പറഞ്ഞത് പുതിയ ബാച്ചില്‍ ഇപ്പോള്‍ തന്നെ 3.9 ലക്ഷം സീറ്റുകളുള്ള കേരളത്തിലെ പ്ലസ്ടു സീറ്റുകളുടെ എണ്ണം 4.26 ലക്ഷമാകാം എന്നാണ്. പക്ഷേ, ആദ്യത്തെ അലോട്ട്മെന്റിനുശേഷം 19615 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എസ്എസ്എല്‍സി ജയിക്കുന്നവര്‍ ഇപ്പോള്‍ കുറഞ്ഞുവരികയാണ്. അതിനുള്ള പ്രധാന കാരണം സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ്ടു കോഴ്സ് ഇല്ലാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാനേജ്മെന്റ് സ്കൂളില്‍ പഠിക്കാനുള്ള ധനസ്ഥിതി ഇല്ലാത്തതുമാണ്. 148 ഗ്രാമപഞ്ചായത്തുകളില്‍ പ്ലസ് ടു കോഴ്സുള്ള സ്കൂളുകള്‍ ഇല്ല. പ്ലസ് ടു സീറ്റുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം എന്ന് ഹൈക്കോടതി ജൂലൈ 11ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചാല്‍ 245 കോടി അധികബാധ്യത ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എം.മാണിയും ബാധ്യത 800 കോടിയാകുമെന്ന് ധനകാര്യ സെക്രട്ടറിയും ചൂണ്ടിക്കാട്ടുന്നു.
എട്ട് വടക്കന്‍ ജില്ലകളില്‍ പ്ലസ് ടു സ്കുളുകള്‍ കുറവാണ്. മലപ്പുറത്തു മാത്രം 13,000 കുട്ടികള്‍ പ്ലസ് ടു കോഴ്സിന് ചേരാന്‍ കാത്തുനില്ക്കുന്നുണ്ടത്രെ. ഇത് കൂടുതല്‍ പ്ലസ് വണ്‍ ബാച്ച് വേണമെന്ന് ശഠിക്കാന്‍ മുസ്ലിംലീഗിനെ നിര്‍ബന്ധിതമാക്കുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. പക്ഷേ അധ്യാപക അസോസിയേഷന് ഇപ്പോഴത്തെ തീരുമാനത്തിനെതിരാണ്. ഈ തീരുമാനം മാനേജ്മെന്റുകളെ പ്രീണിപ്പിക്കാനാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആരോപിക്കുന്നു. ഈ സ്കൂളുകള്‍ അനുവദിക്കുന്നതിന് മുന്‍പ് പഞ്ചായത്ത് തലത്തില്‍ പഠനം വേണം എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. എത്ര കുട്ടികള്‍ എസ്എസ്എല്‍സി പാസ്സായി പ്ലസ് ടു കോഴ്സ് പഠനത്തിന് കാത്തിരിക്കുന്നു എന്ന് ഒരു പഠനത്തിലൂടെ വ്യക്തമാകുമെന്നാണ് അവരുടെ വാദം. ആലപ്പുഴ-പത്തനംതിട്ട ജില്ലകള്‍ ഡിവിഷനുകള്‍ കുറയാനുള്ള സാധ്യതയെപ്പറ്റി ആശങ്കപ്പെടുന്നവരാണ്. ഇത്തവണ എസ്എസ്എല്‍സി വിജയ ശതമാനം മനഃപൂര്‍വം വര്‍ധിപ്പിച്ചത് പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം ഉദാരമാക്കിയാണത്രെ. അധ്യാപകര്‍ തങ്ങളുടെ ജോലിസാധ്യതയെപ്പറ്റി ആശങ്കാകുലരാകുന്നത് ഇത്തരത്തിലുള്ള സര്‍ക്കാര്‍ നീക്കം അവരുടെ ഭാവിയെ ബാധിക്കും എന്ന ഭയത്താലാണ്. സര്‍ക്കാര്‍ മാനേജ്മെന്റ് പ്രീണനം നടത്തുന്നു എന്ന ആരോപണം അധ്യാപകര്‍ സ്ഥിരമായി ഉയര്‍ത്തുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് പുതിയ അധ്യാപകരെ നിയമിക്കേണ്ടിവന്നാല്‍ അവര്‍ ഗസ്റ്റ് അധ്യാപകരായിരിക്കും എന്നാണ്. ഈ നടപടി മുസ്ലിംലീഗിനെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെങ്കിലും മലബാറില്‍ കുട്ടികള്‍ പാസ്സാകുന്നതിനനുസരിച്ച് പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ല എന്ന് പറയപ്പെടുന്നു. കണക്കുകള്‍ പ്രകാരം 13,000 കുട്ടികള്‍ മലപ്പുറത്തുമാത്രം പ്ലസ് ടു കോഴ്സിന് പ്രവേശനം കാംക്ഷിച്ച് കാത്തിരിക്കുകയാണത്രെ.
കേരളത്തില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നത് ഒരു പുരോഗമന നടപടി തന്നെയാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരില് പഠിക്കാന്‍ മിടുക്കുള്ളവര്പോലും ഉപരിപഠനത്തിന് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നവരാണ്. പഠനം എസ്എസ്എല്‍സിയോടെ അവസാനിക്കുമ്പോള്‍ അത് അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗത്തിനുള്ള സാധ്യതയും ശോഭനമായ ഒരു ഭാവിയും നഷ്ടപ്പെടുത്തുന്നു. അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുകയില്ലെന്നും ഗസ്റ്റ് അധ്യാപകരെയും ലിസ്റ്റില്‍ ഉള്ളവരെയും മാത്രമേ നിയമിക്കുകയുള്ളൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് ആശങ്ക കുറയ്ക്കാന്‍ പോന്നതാണ്. എന്നിരുന്നാലും ഇതൊന്നും മതിയായ നടപടികളല്ല. കേരളത്തിലെ വിദ്യാഭ്യാസരംഗം ഒരു ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. അത് കഴുകി വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലീസിനെയും ഏല്‍പ്പിച്ചതായി അറിവില്ല. വര്‍ഗീയപ്രീണനമാണ് ഇതിന് കാരണമെന്ന് പകല്‍പോലെ വ്യക്തം. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ മതന്യൂനപക്ഷത്തില്പ്പെടാത്ത ഒരേയൊരാള്‍ മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് വര്‍ഗീയ ശക്തികളുടെ മേച്ചില്‍പ്പുറമായി വിട്ടുകൊടുക്കാതെ ദേശീയകക്ഷി ഏറ്റെടുക്കുകയാണ് വേണ്ടത്. പതിറ്റാണ്ടുകളായി ഈ രംഗത്ത് നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും അതോടെ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: