കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വീണ്ടും ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പാടെ മാറിമറിഞ്ഞ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റമൊന്നും ഉള്‍ക്കൊള്ളാതെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ പ്രീഡിഗ്രി കോഴ്സ് കോളേജില്‍നിന്നും മാറ്റി പ്ലസ്ടു ആക്കി സ്കൂളുകളോട് കൂട്ടിച്ചേര്‍ത്തത് വലിയ ഒരു പരിവര്‍ത്തനമാണ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയത്. എസ്എസ്എല്‍സി കഴിഞ്ഞെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നഗരങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറി. തുടര്‍ന്നിങ്ങോട്ട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം പതിയെ നഷ്ടപ്പെട്ടു. ഇംഗ്ലീഷ് മെഡിസിന് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോളേജുകളുടേയും സ്വാശ്രയ കോളേജുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതും നഗരകേന്ദ്രീകൃതമായിരുന്ന വിദ്യാഭ്യാസം ഗ്രാമങ്ങളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിച്ചതും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ്. ഇന്ന് തൃശൂര്‍ നഗരഹൃദയത്തിലെ പ്രധാനപ്പെട്ട ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് അറിയുമ്പോള്‍ ഈ മാറ്റത്തിന്റെ വ്യാപ്തി മനസ്സിലാകും. മുന്‍കാലങ്ങളില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥി ഏതാണ്ട് സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ളവരായി മാറുകയും അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ കോളേജുകളിലും മറ്റും ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി സ്കൂളിനേക്കാള്‍ കര്ശനമായതും അവന്റെ വ്യക്തിത്വവികാസത്തിന് യാതൊരു പരിഗണനയും ലഭിക്കാത്ത ഒരുതരം തടവറയിലേക്കാണ് ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശിക്കുന്നത്. അവിടെ പ്രക്ഷുബ്ധമാകേണ്ട വിദ്യാര്‍ത്ഥി മനസ്സ് കര്‍ശന നിയന്ത്രണത്തിന് വിധേയമാകുന്നു.
ഈ മാറ്റം കേരളത്തില്‍ സക്രിയമായിരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സമൂഹത്തില്‍ പൊതുവെയും വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പല വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കഴിയാതെ പോയത് സംഘടനകളുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാക്കി. ”മാറുന്ന കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രാധാന്യം” എന്ന വിഷയം 2009 ല്‍ എബിവിപി സമൂഹത്തിന് മുന്നില്‍ വെച്ചത് ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. വിവിധമേഖലയിലെ പ്രമുഖര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് നിരവധി ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുകയും കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് വിദ്യാര്‍ത്ഥി സംഘടനകളും മാറണം എന്ന പൊതുതത്വത്തില്‍ എത്തിച്ചേരുകയും ചെയ്തു. എന്നാല്‍ എസ്എഫ്ഐ പോലുള്ള സംഘടനകള്‍ അതിന് തയ്യാറായില്ല. എന്നാല്‍ ഈ മാറ്റത്തെ കാണാതിരിക്കരുത് എന്നാണ് ഇപ്പോള്‍ സിപിഎം നേതാവ് ഇ.പി.ജയരാജന് അഭിപ്രായപ്പെട്ടിരിക്കുന്നത്. വൈകിയാണെങ്കിലും ഇടതുപക്ഷത്തെ ഒരുവിഭാഗം അത് അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറായത് സ്വാഗതാര്‍ഹമാണ്.
കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളെ സമുഹത്തിന്റെ ശത്രുപക്ഷത്താക്കിയത് എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയാണ്. അക്രമങ്ങളും കൊലപാതകങ്ങളും അക്രമസമരങ്ങളുമൊക്കെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭമെന്നാല് തെരുവില്‍ നിയമപാലകരുമായുള്ള ഏറ്റുമുട്ടലും പൊതുമുതല്‍ നശിപ്പിക്കലും പഠനംമുടക്കലുമാണെന്ന ധാരണ പരത്താന്‍ എസ്എഫ്ഐ സമരരീതി കാരണമായി. എന്നാല്‍ ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒട്ടേറെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. വിവിധ ദേശീയ-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് എബിവിപി നടത്തിയ പ്രക്ഷോഭങ്ങള്‍ അതിന് ഉദാഹരണമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമരമായിരുന്ന അടിയന്തരാവസ്ഥാ വിരുദ്ധ സമരം വിദ്യാര്‍ത്ഥി സമരത്തിന്റെ അന്തസ്സും വ്യാപ്തിയും വിളിച്ചോതുന്നതായിരുന്നു. സമരനേതാക്കളും പ്രവര്‍ത്തകരും ഭരണകൂടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയമായിട്ടും പൊതുമുതല്‍ നശീകരണമോ അക്രമമോ സമരത്തിന്റെ ഭാഗമാക്കാന്‍ അവര്‍ തയ്യാറായില്ല. എസ്എഫ്ഐയുടെ അക്രമ സമരങ്ങള്‍ക്ക് വ്യാപകമായ പ്രചാരണം നല്കിയ നമ്മുടെ മാധ്യമങ്ങള്‍ ക്രിയാത്മക വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ കണ്ടില്ല എന്നു നടിച്ചത് സമൂഹത്തില്‍ വിദ്യാര്‍ത്ഥി സമരമെന്നാല്‍ എസ്എഫ്ഐയുടെ അക്രമസമരമാണെന്ന ധാരണ പരത്തി.
എസ്എഫ്ഐ സമ്മേളന വേദിയില്‍ സിപിഎം നേതാവ് പഠിപ്പുമുടക്ക് സമരം കാലഹരണപ്പെട്ടു എന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. 1970ല്‍ എബിവിപി മുന്നോട്ട് വച്ച ആശയമാണ് പഠനത്തോടൊപ്പം പോരാട്ടവും എന്നത്. അത് 2014 ചര്‍ച്ച ചെയ്യാനെങ്കിലും എസ്എഫ്ഐക്കാര്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. പക്ഷേ ഇത് അംഗീകരിക്കാന്‍ അവര്‍ തയ്യാറുണ്ടോ എന്നതാണ് വിഷയം. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തില്‍ എഴുതിയ ലേഖനത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിന് അതീതമാകണം എന്നഭിപ്രായപ്പെട്ടിരുന്നു. എബിവിപി അതിന്റെ രൂപീകരണവേളയില്‍ തന്നെ ഈ നിലപാട് സ്വീകരിച്ച് പിന്തുടര്ന്നുപോരുന്നു. എബിവിപിയുടെ അന്നത്തെ സംഘടനാ കാര്യദര്‍ശി ദത്താത്രേയ ഹൊസബാളെ ഇഎംഎസിന്റെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇഎംഎസ് പറഞ്ഞതല്ലാതെ എസ്എഫ്ഐ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതേപോലെ ഇ.പി.ജയരാജന് മുന്നോട്ടുവെക്കുന്ന മറ്റൊരാവശ്യം വിദ്യാര്‍ത്ഥി സംഘടനകളുടെ മുന്‍ഗണനയിലും മാറ്റം വരുത്തണം എന്നാണ്. ഉയര്‍ന്ന ശാസ്ത്രബോധവും ചിന്തയും ആര്‍ജിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രചോദകരാവാനും അവരുടെ കലാ-കായികശേഷികളെ പ്രോത്സാഹിപ്പിക്കാനും സംഘടനകള്‍ക്ക് സാധിക്കണം. യഥാര്‍ത്ഥത്തില്‍ ഇതിന് സാധിക്കാത്തത് എസ്എഫ്ഐക്കാണ്. ഇ.പി.ജയരാജന് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന പ്രവര്‍ത്തന രീതി വര്‍ഷങ്ങള്‍ക്കു മുമ്പേ നടപ്പാക്കിയ വിദ്യാര്‍ത്ഥി സംഘടനയാണ് എബിവിപി. മെഡിക്കല്‍-എഞ്ചിനീയറിംഗ്-എന്‍ട്രന്‍സ് മോഡല്‍ പരീക്ഷകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രോജക്ട് എക്സിബിഷന് പ്രോഗ്രാം, കലാകായിക മത്സരങ്ങള്‍, സ്റ്റുഡന്റ്സ് എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ് (എസ്ഇഐഎല്‍)തുടങ്ങിയ പരിപാടികള്‍ എബിവിപി വര്‍ഷങ്ങളായി വമ്പിച്ച വിദ്യാര്‍ത്ഥി പിന്തുണയോടെ നടത്തിവരുന്നതാണ്. മൂല്യബോധമുള്ളവരും ബുദ്ധിശാലികളുമായ ഒരു വിദ്യാര്‍ത്ഥി സമൂഹം ഇവിടെ വളര്‍ന്നുവരണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതി അടിമുടി പരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ അവര്‍ തയ്യാറാകണം.
പഠിപ്പുമുടക്ക് സമരം കാലഹരണപ്പെട്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായത്തിന് സാധ്യതയില്ലാ എന്നു മാത്രമല്ല പഠിപ്പുമുടക്ക് എന്തിനാണെന്ന് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താനുളള ബാധ്യത സംഘടനാ നേതൃത്വത്തിനുണ്ട്. അത് ക്ലാസ് മുറിയില്‍ വിശദീകരിക്കണം. ഈ രീതി പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന് അത് സാധ്യമല്ല. ആവശ്യകതയുമില്ല. പുത്തന്‍തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകാലിക പ്രശ്നങ്ങള്‍ അറിയാനും ചര്‍ച്ച ചെയ്യാനും ക്ലാസ് പ്രസംഗങ്ങളോ പഠിപ്പുമുടക്കോ ആവശ്യമില്ല.
ക്ലാസിലെത്തുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനും അവരുടെ കമന്റും ലൈക്കും ഷെയറിങ്ങും നേടാനും വിദ്യാര്‍ത്ഥികളുടെ പിന്തുണ എത്രയുണ്ടെന്നറിയാനും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. എന്നുമാത്രമല്ല, മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്യുന്ന പഠിപ്പുമുടക്ക് സമരങ്ങള്‍ 25 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും നടക്കുന്നില്ല എന്നതാണ് പച്ചയായ വസ്തുത. ഇത്തരം അസന്തുലിതാവസ്ഥ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാവിയെ ബാധിക്കുന്നു. അതേസമയം, മറുഭാഗത്ത് വിദ്യാര്‍ത്ഥി സമൂഹം കനത്ത വെല്ലുവിളികളെ നേരിടുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇത്രയേറെ പീഡിപ്പിക്കപ്പെട്ട ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ഇന്റേണല്‍ മാര്‍ക്കിന്റെയും മറ്റും പേരില്‍ നടക്കുന്ന പീഡനങ്ങളും ക്രൂരതകളും പലപ്പോഴും പുറത്തുപറയാന്‍ പോലും സാധിക്കാത്തതാണ്. വിവിധ കേന്ദ്ര ഏജന്‍സികളുടെയും മറ്റും അംഗീകാരത്തിനും ഗ്രാന്റിനും വേണ്ടിയുള്ള സ്ഥാപനങ്ങളുടെ പരക്കം പാച്ചിലിലും മത്സരത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ ബലിയാടാകുന്നു. പല കൊള്ളരുതായ്മകള്‍ക്കും വിദ്യാലയങ്ങള്‍ വേദിയാകുന്നു. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പകരം പുറത്തുനിന്നുള്ള ഗുണ്ടാസംഘങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ പിടിമുറുക്കുന്നു. റാഗിങ്ങും അരാജകപ്രവണതകളും വ്യാപകമാകുന്നു. പെണ്‍വാണിഭ-ലഹരി-മാഫിയകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി വിദ്യാലയങ്ങള്‍ മാറുന്നു. ഗേള്‍സ് ഹോസ്റ്റലുകളില്‍ ക്യാമറ ഘടിപ്പിച്ച് മുതലാളിമാര്‍ സ്വകാര്യമുറിയിലിരുന്നു കണ്ട് രസിക്കുന്നു.
ഇത്തരം സ്ഥാപനങ്ങള്‍ എസ്സി/എസ്ടി വിദ്യാര്‍ത്ഥിക്കളോട് ക്രൂരമായ അവഗണന കാണിക്കുന്നു. അവരുടെ ഗ്രാന്റുകളും അലവന്‍സുകളും ഇത്തരം സ്ഥാപനങ്ങള്‍ കൊള്ളയടിച്ച് സ്വന്തമാക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്താതെ അധികാരികള്‍ക്ക് ആവശ്യമുള്ള ഏറാന്മൂളികളെ യൂണിയന് ഭാരവാഹികളായി നോമിനേറ്റ് ചെയ്യുന്നു. അതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട കോളേജ് യൂണിയനുകള്‍ പലപ്പോഴും മാനേജ്മെന്റിന്റെ കാവല്‍ക്കാരായി മാറുന്നു.
വിദ്യാര്‍ത്ഥി സംഘടനകള്‍ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് പിറകേ ഓടുമ്പോള്‍ കാണാതെ പോകുന്നത് ഇത്തരം യഥാര്‍ത്ഥ വിദ്യാര്‍ത്ഥി പ്രശ്നങ്ങളാണ്. ഇത്തരം ഭീകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കാലഹരണപ്പെട്ട കീഴ്വഴക്കങ്ങള് മാറ്റിവെച്ച് സാമൂഹിക തിന്മകള്ക്കെതിരെ പോരാടാന്‍ സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. ദൃശ്യമാധ്യമങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന എല്ലിന്കഷ്ണങ്ങള്ക്ക് വേണ്ടി കടിപിടി കൂടാതെ ചില രാഷ്ട്രീയ നേതാക്കളെ പോലെ ചാനല്‍ ചര്‍ച്ചക്കാരായി മാത്രം അധഃപതിപ്പിക്കാതെ സംഘടനാ പ്രവര്‍ത്തകരായി മാറി സാമൂഹിക മൂല്യച്യുതിക്കെതിരെ സംയുക്തവും സന്ധിയില്ലാത്തതുമായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകളും നേതാക്കളും തയ്യാറായാല്‍ അത് ജനാധിപത്യ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാവും. അല്ലാതെ യഥാര്‍ത്ഥ പ്രശ്നങ്ങളോട് മുഖംതിരിഞ്ഞു നിന്നാല്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം കേരള സമൂഹത്തില്‍ അപ്രസക്തമായ ഒന്നായി മാറും.
പ്രിയേഷ് കുമാര്‍
(എബിവിപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: