കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ 22 പ്രതികളുടെ ജാമ്യവ്യവസ്ഥകളില്‍ തീരുമാനമായി. ഇന്നലെ കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് നിബന്ധനകള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയില്‍ കടക്കാന്‍ പാടില്ലെന്നും ഓരോ പ്രതിക്കും ഒരു ലക്ഷം രൂപയും രണ്ട് ആളുകളുടെ ജാമ്യവും വെവ്വേറെ വേണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ്സ്സ്റ്റേഷനില് 15 ദിവസം കൂടമ്പോള്‍ രാവിലെ 11 മണിക്ക് ഹാജരാകണം. ഇത് ക്രൈംബ്രാഞ്ച് വിഭാഗം നീരീക്ഷിക്കണം. ജാമ്യ കാലയളവില്‍ മറ്റുകുറ്റകൃത്യങ്ങളില് ഏര്‍പ്പെട്ടാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
ജാമ്യവ്യവസ്ഥകളില്‍ കടുത്ത നിബന്ധനകള്‍ ഉണ്ടാകണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ താമസിക്കുന്നതിന് തൊട്ടടുത്തുതന്നെയാണ് പ്രതികള്‍ താമസിക്കുന്നതെന്നും ഈ സാഹചര്യം പരിഗണിക്കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. പോലീസ് സാന്നിധ്യമുള്ള സമയത്താണ് പ്രതികള്‍ കുറ്റം ചെയ്തത് എന്നതിനാല്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രകൃതക്കാരാണ് പ്രതികള്‍.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടില്‍ സ്ഥലത്ത് സ്വാഭാവിക അന്തരീക്ഷം സംജാതമായില്ലെന്നും സാമുദായിക സൗഹാര്‍ദ്ദം പുനസ്ഥാപിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അതുകൊണ്ട് പ്രതികളെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.ഡി. രവി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: