ഗ്ലാസ്ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ താരങ്ങളും ഇന്ന് കളത്തിലിറങ്ങും. മത്സരങ്ങളുടെ ആദ്യ ദിനമായ ഇന്ന് 20 മെഡലുകള്‍ തീരുമാനിക്കപ്പെടും. സൈക്ലിങ്ങില്‍ നാലും ജിംനാസ്റ്റിക്സില്‍ ഒന്നും ജൂഡോയില്‍ അഞ്ചും നീന്തലില്‍ ആറും ട്രയാത്തലണില്‍ രണ്ടും ഭാരോദ്വഹനത്തില്‍ രണ്ടും മെഡലുകളാണ് തീരുമാനിക്കുക. വെയ്റ്റ്ലിഫ്റ്റിങ്ങിലൊഴികെ മറ്റിനങ്ങളിലൊന്നും ഇന്ത്യക്ക് കാര്യമായ പ്രതീക്ഷയില്ല. കഴിഞ്ഞ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം എട്ട് മെഡലുകള്‍ ഭാരോദ്വഹനത്തില്‍ സ്വന്തമാക്കിയിരുന്നു.
ബാഡ്മിന്റണ്‍, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, വെയ്റ്റ്ലിഫ്റ്റിംഗ്, ജൂഡോ, വനിതാ ഹോക്കി, നീന്തല്‍, ടേബിള്‍ ടെന്നീസ്, സ്ക്വാഷ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങും. വനിതാ ഹോക്കിയില്‍ ഇന്ത്യ പൂള് എയില്‍ കാനഡയുമായാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാജന് പ്രകാശ് ഹീറ്റ്സില്‍ മത്സരിക്കാനിറങ്ങും. 66 കി.ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ മന്‍ജീത് നന്ദല്‍ മാള്‍ട്ടയുടെ ജെര്‍മി സെവലുമായും 60 കി.ഗ്രാം വിഭാഗത്തില്‍ നവ്ജ്യോത് ചന ഓസ്ട്രേലിയയുടെ ടോം പാപ്പാസുമായും ഏറ്റുമുട്ടും. ബാഡ്മിന്റണില്‍ മിക്സഡ് ടീം ഇനത്തില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ഘാനയുമായും ഉഗാണ്ടയുമായും കെനിയയുമായും കളിക്കും. ടേബിള്‍ ടെന്നീസ് വനിതാ ടീം വിഭാഗത്തില്‍ ഇന്ത്യ ബാര്ബഡോസുമായും നൈജീരിയയുമായും പുരുഷ വിഭാഗം ടീം ഇനത്തില്‍ വന്വാട്ടുമായും വടക്കന്‍ അയര്‍ലന്റുമായും ഏറ്റുമുട്ടും.
പുരുഷന്മാരുടെ സ്പ്രിന്റ് സൈക്ലിംഗില്‍ ഇന്ത്യയുടെ അലന് ബേബില്‍, അമര്‍ജിത് നാഗി, അമൃത് സിംഗ് എന്നിവരും പുരുഷന്മാരുടെ 4000 മീറ്റര്‍ ടീം ഇനത്തില്‍ സുരേഷ് ബിഷ്ണോയ്, അമിത്കുമാര്‍, അമൃത് സിംഗ്, സോംബിര്‍ എന്നിവരും വനിതാ വിഭാഗം 500 മീറ്ററില്‍ ഡെബോറ, മലയാളിതാരങ്ങളായ കെസിയ വര്‍ഗീസ്, മഹിതാ മോഹന്‍ എന്നിവരും ഇന്ന് ഇറങ്ങും.
ഇതിനിടെ, ഇന്ത്യന്‍ സംഘത്തിലെ രണ്ട് പേര് നാട്ടിലേക്ക് മടങ്ങി. 4ഃ400 മീറ്റര്‍ റിലേ ടീം അംഗവും മലയാളിയുമായ സച്ചിന് റോബി, പാരാ-പവര്‍ ലിഫ്റ്റിങ് താരം സച്ചിന് ചൗധരി എന്നിവരാണു മടങ്ങുന്നത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നാണ് സച്ചിന് റോബിക്ക് മീറ്റ് നഷ്ടമായത്.
പിതാവിന്റെ അസുഖം ഗുരുതരമായതിനെത്തുടര്‍ന്നാണ് ചൗധരിയുടെ മടക്കം. പാരാ-പവര്‍ ലിഫ്റ്റിങ് നടക്കുന്ന ഓഗസ്റ്റ് രണ്ടിന് മുന്‍പ് പിതാവിന്റെ ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ചൗധരി തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ സംഘത്തലവന് രാജ് സിങ്ങും ചൗധരിയുടെ പരിശീലകന് ശങ്കര്‍ അയ്യരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: