കൊച്ചി: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിന്റെ ഉപാധികള്‍ ലംഘിച്ച് പൊക്കാളിനിലങ്ങള്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനായി നികത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഭരത്ഭൂഷന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന വസ്തുതകളാണ് വിദഗ്ധ സമിതിയുടെ പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നിബന്ധനകള്‍ പ്രകാരം ഒരു സ്ഥലമുടമയ്ക്ക് നഗരപരിധിയില്‍ പരമാവധി അഞ്ച് സെന്റ് മാത്രമാണ് വീട് നിര്‍മ്മാണത്തിനായി നികത്തിയെടുക്കാവുന്നത്. പ്രദേശത്തിന്റെ പരിധിയില്‍പ്പെടുന്ന കൃഷി ഓഫീസറുടെയും തദ്ദേശ സ്വയംഭരണവകുപ്പ് സ്ഥാപനത്തിന്റെ സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും സംയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ക്ക് മാത്രമാണ് നിലം നികത്തുവാനുള്ള അനുമതി നല്കുവാന് സാധിക്കുന്നത്. ഈ പ്രക്രിയകളെല്ലാംതന്നെ ലംഘിച്ചുകൊണ്ടാണ് ചിലവന്നൂരില്‍ ഡിഎല്‍എഫ് ഫഌറ്റ് നിര്‍മ്മിച്ചിട്ടുള്ളത്.
ജില്ലയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതു-സ്വകാര്യ സംരംഭങ്ങളുടെ മറവില്‍ നൂറുകണക്കിന് ഏക്കര്‍ പൊക്കാളി നിലങ്ങളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.
മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വര്‍ഷംതോറും ഒരേക്കര്‍ പൊക്കാളിനിലം മൂന്നുലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയില്‍ സംഭരിക്കുമെന്ന വസ്തുത അവഗണിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
ലോകപ്രശസ്തമായ ഭൂസൂചികാംഗീകാരമുള്ള പൂര്‍ണമായും ജൈവരീതിയില്‍ രാസവളങ്ങളുടേയോ കീടനാശിനികളുടേയോ അകമ്പടിയില്ലാതെ ഏറെ പോഷകമൂല്യമുള്ള അരി നല്കുന്ന പൊക്കാളിയുടെ സവിശേഷതകള്‍ ലോകസമക്ഷം എത്തിച്ച ഡോ. എം.എസ്. സ്വാമിനാഥന് ഉള്‍പ്പെടെയുള്ളവര്‍ നഗരവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന് പൊക്കാളിനിലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ലയില്‍ വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ നികത്തപ്പെട്ട മുഴുവന്‍ പൊക്കാളി നിലങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എല്‍. ബെന്നി, പി.എസ്. മൈക്കിള്‍, വര്‍ഗീസുകുട്ടി മുണ്ടുപറമ്പില്‍, അഡ്വ. ഗാസ്പര്‍, ആലുങ്കല്‍ ജേക്കബ്, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, പുഷ്പന് കണ്ണിപ്പുറത്ത്, ഷൈന്‍ പരിമളത്ത്, തിലകന് കൊണ്ടുപറമ്പില്‍, ബാബു പുള്ളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: