പന്ത്രണ്ടാം ദിവസം പുലരവേ, വിശ്വാമിത്രന് രണ്ടാംദിനത്തിലെന്നപോലെയാണ് കുട്ടികളെ വിളിച്ചുണര്‍ത്തിയത്.
”സുപ്രഭാതാ നിശാ രാമ,
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠോത്തിഷ്ഠ ഭദ്രം തേ
ഗമനായഭിരോചയ”
”രാമാ! പ്രഭാതമായിരിക്കുന്നു. കര്‍മങ്ങള്‍ തുടങ്ങൂ. എഴുന്നേല്ക്കൂ! എഴുന്നേല്ക്കൂ! യാത്രയ്ക്കൊരുങ്ങൂ. നിനക്ക് മംഗളം ഭവിക്കട്ടെ.”
രാമലക്ഷ്മണന്മാരും മറ്റു മുനിമാരും വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ കഴിച്ചു യാത്രാ സന്നദ്ധരായി. അവര്‍ നദിക്കരയിലൂടെ ഏറെദൂരം നടന്നുവീണ്ടും ഗംഗാസംഗമത്തിലാണ് എത്തിയത്.
ഇതിനിടയില്‍ രാമന് ഗംഗയുടെ ഉത്ഭവകഥ അറിയാന്‍ മഹര്‍ഷിയോട് ആഗ്രഹം പ്രകടിപ്പിച്ചു. ഗംഗയും ഉമയും ഹിമവാന്റെ പുത്രിമാരാണെന്ന് വിശ്വാമിത്രന് പറഞ്ഞു. ദേവന്മാരെല്ലാം ചേര്‍ന്ന് ഗംഗയെ വരിച്ചപ്പോള്‍, കൊടുംതപസ്സിലൂടെയാണ് ഉമ ശ്രീപരമേശ്വരനെ ഭര്‍ത്താവായി നേടിയത്. ഉമാമഹേശ്വരന്മാരുടെ പുത്രനായി ജനിച്ച സുബ്രഹ്മണ്യന്റെ കഥയും വിശ്വാമിത്രന് വളരെ ചുരുക്കിയാണ് പറഞ്ഞുകൊടുത്തത്.
ഉച്ചകഴിഞ്ഞിരുന്നതിനാല്‍ ഗംഗാതീരത്ത് അല്‍പ്പനേരം വിശ്രമിക്കാമെന്ന് തീരുമാനിച്ചു. പിന്നെ ഗംഗയില്‍ കുളി കഴിഞ്ഞപ്പോള്‍ എല്ലാവരിലും ഗംഗ നിറഞ്ഞൊഴുകുന്നു എന്ന തോന്നല്‍!
ശിഷ്യരാല്‍ ചുറ്റപ്പെട്ടിരിക്കുന്ന വിശ്വാമിത്രന് പറഞ്ഞു:
”രാമാ! ഇന്നലെ ഞാന്‍ പറഞ്ഞതൊക്കെയും എന്റെ വംശകഥയായിരുന്നില്ലേ? എന്നാല്‍ ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് അങ്ങ് പിറവിയെടുത്ത വംശത്തിന്റെ തന്നെ കഥയാണ്. ശ്രദ്ധിച്ചുകേട്ടോളൂ.”
”പറയൂ മഹര്‍ഷേ!” രാമലക്ഷ്മണന്മാര് വലിയ ഉത്സാഹം കാട്ടി. ”ഞങ്ങളുടെ മഹാത്മാക്കളായ പൂര്‍വ്വികരെപ്പറ്റി അറിയാന്‍ വളരെ ആഗ്രഹമുണ്ട്. വിസ്തരിച്ചു പറഞ്ഞു തന്നാലും.”
”സൂര്യവംശത്തിന്റെ മഹത്വം മുഴുവന്‍ പറയുക എളുപ്പമല്ല. ഇപ്പോഴൊന്നും തീരുന്നതല്ല. സാഗരത്തിലേക്ക് കുതിച്ചുപായുന്ന ഈ ഗംഗയെ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവള് പണ്ട് ഇവിടെ ഉണ്ടായിരുന്നില്ല. ഒരു സൂര്യവംശരാജാവ് കൊടുംതപസ്സിലൂടെ കൊണ്ടുവന്നതാണിവളെ!”
”തപസ്സിലൂടെ കൊണ്ടുവന്നുവെന്നോ? ആരായിരുന്നു ആ മഹാരാജാവ്?”
”ഭഗീരഥന്!….. പക്ഷേ, അതിന് മുമ്പ് അദ്ദേഹത്തിന്റെ പൂര്‍വികരെപ്പറ്റിയും പറയാതെ വയ്യ. അവരാണ് കാരണക്കാര്‍. ആ കഥ ഇങ്ങനെയാണ്.” വിശ്വാമിത്രന് കഥ ആരംഭിച്ചു.
പണ്ട് അയോദ്ധ്യ ഭരിച്ചിരുന്നത് സഗരന് എന്ന രാജാവായിരുന്നു. കേശിനി എന്നും സുമതി എന്നും പേരായ രണ്ട് പത്നിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ മക്കളുണ്ടായില്ല. അതിനാല്‍ ഹിമാലയത്തിലെ ഭൃഗുപ്രസ്രവണത്തില്‍ പോയി അവര്‍ തപസ്സു തുടങ്ങി.
നൂറു സംവത്സരങ്ങള്‍ക്കുശേഷം സംപ്രീതനായ ഭൃഗുമഹര്‍ഷി സഗരനു വരം നല്കി:
”സഗരാ, നിന്റെ പത്നിമാരില്‍ ഒരാള്‍ക്ക് വംശം നിലനിര്‍ത്തുവാന്‍ പ്രാപ്തനായ ഒരു ഉണ്ണിയുണ്ടാകും. മറ്റേ പത്നിയില്‍ ശക്തരും സാഹസികരുമായ അറുപതിനായിരം മക്കളാണ് ഉണ്ടാവുക. ഏതു വേണമെന്ന് പത്നിമാര്‍ക്ക് തീരുമാനിക്കാം. അവര്‍ പറയട്ടെ.”
”എനിക്ക് ഒരു പുത്രന് മതി” എന്ന് കേശിനി ഉടന്‍ തന്നെ പറഞ്ഞു. അറുപതിനായിരം ശക്തരായ മക്കളുടെ അമ്മയാകുന്നതില്‍ സുമതിയും സന്തോഷം അറിയിച്ചു.
അവര്‍ അയോദ്ധ്യയിലേക്ക് മടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കേശിനി ഒരു പുത്രനെ പ്രസവിച്ചു. സഗരന് അവന് പേര് നല്കി-അസമഞ്ജന്.
സുമതി പ്രസവിച്ചത് ഒരു മാംസപിണ്ഡത്തെയാണ്. എന്നാല്‍ അത് സ്വയം അറുപതിനായിരമായി പിളര്‍ന്നു കുട്ടികളാവുകയായിരുന്നു. അവരെ നോക്കാന്‍ ധാത്രിമാരെ പ്രത്യേകം നിയമിച്ചു. കുട്ടികള്‍ കരുത്തരായി വളരുകയും ചെയ്തു.
സഗരന്നു കേശിനിയിലുണ്ടായ പുത്രന്-അസമഞ്ജന്-ഒരു ദുശ്ശീലത്തിന് അടിമയായിരുന്നു. ചെറിയ കുട്ടികളെ പിടിച്ചു സരയൂ നദിയില്‍ എറിയലാണ് അയാളുടെ വിനോദം. നീന്തലറിയാത്ത കുട്ടികള്‍ മുങ്ങിയും പൊങ്ങിയും നിലവിളിച്ചും പ്രാണവെപ്രാളം കാട്ടുമ്പോള്‍ അസമഞ്ജന് പൊട്ടിച്ചിരിക്കുകയാകും!
ദുര്‍ബലരുടെ പ്രാണവേദന കണ്ടു രസം നുകരുന്ന, ഒരു രാജകുമാരന്! ക്രൂരമായ ഈ വിനോദത്തെപ്പറ്റി ജനങ്ങള്‍ രാജാവിന്റെ അടുക്കല്‍ പരാതിയുമായി എത്തി.
സഗരന് നീതിമാനായിരുന്നു. മകനെ രാജ്യഭ്രഷ്ടനാക്കാന്‍ അദ്ദേഹം മടിച്ചില്ല. രാജകുമാരനായാലെന്ത്? മകന് ഒന്നേയുള്ളൂവെങ്കിലെന്ത്? ജനദ്രോഹിയെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ജനങ്ങള്‍ ആശ്വസ്തരായി.
അസമഞ്ജന് ഒരു പുത്രനുണ്ടായിരുന്നു-അംശുമാന്. അച്ഛനെപ്പോലെയല്ല; ശീലഗുണസമ്പന്നന്‍. ജനങ്ങള്‍ക്കെല്ലാം പ്രിയംകരനായി അംശുമാന് യുവത്വം പ്രാപിച്ചു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: