തൃശൂര്‍: ദേശീയ ഗെയിംസിനായി കോര്പറേഷന് സ്റ്റേഡിയത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ ഉത്തരവിട്ടു.
പവലിയന് നിര്‍മാണത്തിന് 33 ലക്ഷം രൂപയുടെ മണ്ണടിക്കാനാണ് ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്റ്റേഡിയത്തിന്റെ അകത്ത് ഒരുതരി മണ്ണുപോലും അടിക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍ സ്റ്റേഡിയത്തിനുള്ളിലെ വളരെയധികം മണ്ണ് രഹസ്യമായി വില്പന നടത്തിയിട്ടുള്ളതും പ്രതികള്‍ അനധികൃതവും നിയമവിരുദ്ധവുമായി ധാരാളം പണം സമ്പാദിച്ചിട്ടുള്ളതായും ഹര്‍ജിയില്‍ ആരോപണമുണ്ട്.
ഔദ്യോഗിക പ്ലാന്‍ തയ്യാറാക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ടര്ഫിംഗും, സിന്തറ്റിക് ട്രാക്കും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഡിയത്തില്‍ എട്ട് ലൈനില്‍ ട്രാക്ക് നിര്‍മിക്കാനുള്ള സ്ഥലസൗകര്യമില്ല. ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ അനുമതി ഇല്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാര്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ മേയര്‍ ഐ.പി പോള്‍, മുന്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസ്, ടി.ജി. സജീവ് എന്നിവരാണ് കേസിലെ പ്രതികള്‍. ഹര്‍ജിക്കാരനായ തൈക്കാട്ടുശേരി മനപറമ്പില്‍ എം.സി. ബാലനുവേണ്ടി അഡ്വ. ബേബി പി ആന്റണി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: