തൃശൂര്‍: ഭരതന് സ്മൃതിവേദിയുടെ മികച്ച സംവിധായകനുള്ള ഭരതമുദ്ര പുരസ്കാരത്തിന് അന്നയും റസൂലും എന്ന ചിത്രത്തിന്റെ സംവിധായകന് രാജീവ് രവി അര്‍ഹനായി.
സംവിധായകന് മോഹന്‍, മാധ്യമപ്രവര്ത്തകന് എം.പി സുരേന്ദ്രന്, സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ഷോഗണ് രാജു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
25,000 രൂപ വരുന്ന കല്ല്യാണ്‍ സ്വര്‍ണപ്പതക്കവും ശില്പവും ഉള്‍പ്പെടുന്ന പുരസ്കാരം 30ന് വൈകീട്ട് 5.30ന് സംഗീത നാടക അക്കാദമി റീജിയണല്‍ തിയ്യറ്ററില്‍ നടക്കുന്ന ഭരതന് അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് ഭരതന് സ്മൃതിവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവാഗത സംവിധായക പ്രതിഭയ്ക്കുള്ള പ്രത്യേക ജ്യൂറി പുരസ്കാരം സെവന്ത് ഡേ എന്ന സിനിമയുടെ സംവിധായകന് ശ്യാംധറിന് നല്‍കും.
സംവിധായകന് കമല്‍, ഗുഡ്നൈറ്റ് മോഹന്‍, മുദ്രശശി എന്നിവര്‍ അനുസ്മരണസമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എം.പി സുരേന്ദ്രന്, വിദ്യാധരന് മാസ്റ്റര്‍, സി.എസ് അജയകുമാര്‍, അനില്‍ വാസുദേവ്, ഗിരിജാവല്ലഭന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: