കൊച്ചി: ‘ഇത്രയും സ്നേഹം തരുന്ന അച്ഛനമ്മമാരുടെ മകളായി പിറന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അവരില്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു ബ്ലൈന്‍ഡ് സ്കൂളില്‍ പഠിച്ച്, ചിലപ്പോള്‍ ഒന്നുമാകാതെ ഞാനൊടുങ്ങുമായിരുന്നു’ കണ്ണുകളിലെ ഇരുട്ടിനെ സംഗീതം കൊണ്ട് കീഴടക്കിയ ഗായിക വിജയലക്ഷ്മിയുടെ വാക്കുകളാണിത്.
ദേശവും ഭാഷയും മറികടന്ന് വിജയലക്ഷ്മിയുടെ പ്രശസ്തി അലയടിക്കുമ്പോള്‍ നമ്മളാരും ഓര്‍ക്കാതെ പോവുന്ന രണ്ടു പേരുണ്ട്. ജീവിതത്തിന്റെ മുഴുവന്‍ സമയവും മകള്‍ക്കും മകളുടെ സംഗീതയാത്രയ്ക്കും തുണയായി നില്ക്കുന്ന അച്ഛനും അമ്മയും. പരിമിതികള്‍ മറികടന്ന് വിജയലക്ഷ്മിയെ പോലെ വിജയത്തിലെത്തി നില്ക്കുന്ന പലരുടെ പിന്നിലും മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കള്‍ ഉണ്ടാവാം. അവര്‍ക്കെല്ലാം സല്യൂട്ടടിച്ച് വിജയലക്ഷ്മിയുടേയും മാതാപിതാക്കളുടേയും ജീവിതം പറയുന്ന ഹ്രസ്വഡോക്യുമെന്ററി ‘സല്യൂട്ട്’ ഞായറാഴ്ച എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.
വളരെ ചെറുപ്പത്തിലെ തന്നെ മകളുടെ സംഗീതാഭിരുചി തിരിച്ചറിയുകയും ഇരുട്ടിന്റെ ലോകത്ത് നിന്ന് സംഗീത ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുകയും ചെയ്ത വിജയലക്ഷ്മിയുടെ മാതാപിതാക്കളായ മുരളീധരനേയും വിമലയേയും സല്യൂട്ടിലൂടെ കൂടുതലറിയാം. മകളുടെ വൈകല്യം എപ്പോഴും വേദനയുണ്ടാക്കിയെങ്കിലും സംഗീതപ്രപഞ്ചത്തിന്റെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. ലോകത്തിലാദ്യമായ് ഗായത്രി വീണയെന്ന സംഗീത ഉപകരണം പിറവിയെടുക്കുന്നതും കാഴ്ചയില്ലാത്ത ഈ മകള്‍ക്ക് വേണ്ടി അച്ഛന്റെ കൈകളിലാണ്.
31 വര്‍ഷം മുമ്പ് വിജയദശമി നാളിലെ ജനനം മുതല്‍ ഇപ്പോള്‍ വരെയുള്ള വിജയലക്ഷ്മിയേയും മാതാപിതാക്കളേയും സല്യൂട്ടില്‍ ക്യാമറകണ്ണുകള്‍ പകര്‍ത്തുന്നു. പതിനേഴ് മിനിട്ടാണ് ഈ ഡോക്യുമെന്ററി. മികച്ച ഹ്രസ്വചിത്രങ്ങള്‍ക്കും ഛായാഗ്രഹണത്തിനുമുള്ള നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ വി. സുഭാഷാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
റോളി പെരേരയാണ് നിര്‍മ്മാതാവ്. പശ്ചാത്തല സംഗീതവും സൗണ്ട് മിക്സിംഗും ജസ്സിന് ജോര്‍ജ്ജ് നിര്‍വഹിച്ചു. എഡിറ്റിംഗ് വിഷ്ണുരാജും സഹസംവിധാനം സുനേന സുഭാഷും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോഷി ആനന്ദുമാണ്. കലാസംവിധാനം റോയി തമ്പുരാനാണ്. അജിത് ദാമോദരനാണ് വിവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: