ഗ്ലാസ്ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 40000ത്തിലധികം കാണികളെ സാക്ഷിയാക്കി എലിസബത്ത് രാജ്ഞി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഗ്ലാസ്കോയിലെ സെല്‍റ്റിക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറി. സ്കോട്ട്ലന്റിന്റെ പാരമ്പര്യത്തനിമയും സാംസ്കാരിക പൈതൃകവും നിറഞ്ഞുനിന്നതായിരുന്നു ഉദ്ഘാടനചടങ്ങുകള്‍. രണ്ടായിരത്തോളം വരുന്ന കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്. യുക്രൈനില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
ഡേവിഡ് സോല്ക്ക്വെറിന്റെ നേതൃത്വത്തില്‍ വിഖ്യാത ഗായകരായ റോഡ് സ്റ്റുവര്‍ട്ട്, സൂസന് ബോയില്‍, ആമി മക്ഡൊണാള്‍ഡ്, നിക്കോള ബെനഡെറ്റി തുടങ്ങിയവരുടെ സംഗീത പരിപാടികളും ചടങ്ങിന്റെ കൊഴുപ്പുകൂട്ടി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, സ്കോട്ട്ലന്റ് മന്ത്രി അലക്സ് സല്മോണ്ട്, കോമണ്‍ വെല്‍ത്ത് ഗെയിംസ് പ്രസിഡന്റ് പ്രിന്‍സ് ഇമ്രാന് ടുണ്കൂ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. 70 രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ക്യൂന്‍സ് ബാറ്റണ്‍ ആദ്യം സ്റ്റേഡിയത്തില്‍ എത്തിച്ചു. പിന്നീട് ഗെയിംസ് പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത് ഇന്ത്യയാണ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയരെന്ന നിലയിലാണ് ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെ ഇന്ത്യ ആദ്യമെത്തിയത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് വിജയ് കുമാറായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ സാന്നിദ്ധ്യവും കാണികള്‍ക്ക് ആവേശം പകര്‍ന്നു. യുണിസെഫ് അംബാസിഡര്‍ കൂടിയായ സച്ചിന്റെ വീഡിയോ ദൃശം കാണികള്‍ കൈയ്യടിയോടെയാണ് വരവേറ്റത്. കറുത്ത കോട്ടും തലപ്പാവും ധരിച്ച് പുരുഷതാരങ്ങളും സാരിയും ഓവര്‍കോട്ടും ധരിച്ച് വനിതാ താരങ്ങളും മാര്‍ച്ച് പാസ്റ്റില്‍ വിജയ്കുമാറിനെ അനുഗമിച്ചു. തുടര്‍ന്ന് അക്ഷരമാല ക്രമത്തില്‍ മറ്റ് രാജ്യങ്ങളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
അതേസമയം മേളയിലെ ആദ്യ സ്വര്‍ണ്ണം ഇംഗ്ലണ്ട് സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത വിഭാഗം ട്രയാത്ത്ലണില് ജോഡി സ്റ്റിംപ്സനാണ് സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ വെങ്കലവും ഇംഗ്ലണ്ട് സ്വന്തമാക്കി. വിക്കി ഹോളണ്ടിനാണ് മൂന്നാം സ്ഥാനം. കാനഡയുടെ ക്രിസ്റ്റന്‍ സ്വീറ്റ്ലാന്റ് വെള്ളിമെഡല്‍ നേടി.
ഗെയിംസിന്റെ ആദ്യ ദിനം റെക്കോര്‍ഡും പിറന്നു. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില് സ്കോട്ട്ലന്റിന്റെ ഹന്ന മിലെയാണ് ഗെയിംസ് റെക്കോര്‍ഡ് നേടിയത്. 4 മിനിറ്റ് 38.83 സെക്കറ്റ് എന്ന സ്വന്തം റെക്കോര്‍ഡ് ആണ് യോഗ്യതാ റൗണ്ടില്‍ ഹന്ന തിരുത്തിയത്. 4 മിനിറ്റ് 38.27 ആണ് പുതിയ റെക്കോര്‍ഡ് സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: