ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്കിയ 879 കോടി രൂപയും ഉടന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി. കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ അനുവദിച്ചതു പോരെന്നും മുഴുവന്‍ തുകയും ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കണമെന്നും കേരളം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടു.
കേരളം ഉള്‍പ്പെടെ കടബാധ്യത കൂടുതലുളള സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രസഹായം അനുവദിക്കണമെന്നും ധനമന്ത്രിയുമായുളള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഈടാക്കാനുളള നടപടിയില്‍ മാറ്റം വരുത്തുക, ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജിന് ധനകാര്യ വകുപ്പിന്റെ പിന്തുണ നല്‍കുക, വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അനുവദിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.
തീരദേശ നിയമങ്ങളിലെ ചില വ്യവസ്ഥകളില്‍ പ്രത്യേകിച്ചും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും നിലവിലുളള വീടുകളുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനും തടസ്സമായ വ്യവസ്ഥകളില്‍ മാറ്റം വരുത്തുക, ശാസ്താംകോട്ട കായലിന്റെ നവീകരണം, സംരക്ഷണം എന്നിവക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറുമായുളള ചര്‍ച്ചയില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അനുവദിക്കുന്നതുമായും സോമാലിയയില്‍ തടവിലാക്കപ്പെട്ടവരുടെ പ്രശ്നങ്ങളും ഉപരിതല ഗതാഗത-ഹൈവേ വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരിയുമായുളള ചര്‍ച്ചയില്‍ ഉന്നയിച്ചു.കേന്ദ്ര മാനവശേഷി വികസന വകുപ്പ്മന്ത്രി സ്മൃതി ഇറാനിയുമായുളള ചര്‍ച്ചയില്‍ പത്തനം തിട്ടയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനം ആറര ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: