കോഴിക്കോട്: വ്യാജ ചികിത്സകരെ നിയന്ത്രിക്കാന്‍ സമഗ്ര ഏകീകൃത മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നു. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളിലെ പഴുതും കോടതിവിധികളും ഉപയോഗിച്ച് യോഗ്യതയില്ലാത്ത നിരവധി വ്യാജന്മാരാണ് ഇതുമൂലം ചികില്‍സാ മേഖലയില്‍ ഡോക്ടര്‍മാരായി വിലസുന്നത്. മലബാര്‍ മേഖലയില്‍ മാത്രം 20,000 വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോമിയോ, അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് ഇവര്‍ നടത്തുന്ന ചികിത്സ രോഗികള്‍ക്ക് ധനനഷ്ടവും അതേസമയം മരണ കാരണം പോലുമാവുകയാണ്. നിലവിലുള്ള നിയമങ്ങള്‍ ക്രോഡീകരിച്ച് ഏകീകൃതവും സമഗ്രവുമായ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍ കൊണ്ടുവന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
1953 ല്‍ നിലവില്‍ വന്ന ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമം, 1914 ലെ മദ്രാസ് മെഡിക്കല്‍ രജിസ്ട്രേഷന് നിയമം എന്നിവയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മലബാറില്‍ പ്രാബല്യത്തിലുള്ള മദ്രാസ് നിയമത്തില്‍ അലോപ്പതി ചികിത്സ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. ഈ രണ്ട് സംസ്ഥാന നിയമങ്ങളും പിന്നീട് നിലവില്‍ വന്ന മൂന്ന് കേന്ദ്ര നിയമങ്ങളുമാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. സംസ്ഥാനത്ത് സമഗ്രവും ഏകീകൃതവുമായ ഒരു നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 1972 ലും 1995ലുമായി രണ്ട് ബില്ലുകള്‍ സംസ്ഥാനം കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. കേന്ദ്ര നിയമത്തിന് വിരുദ്ധമായ ചട്ടങ്ങള്‍ ഉള്ളതിനാല്‍ ബില്ലുകള്‍ കേന്ദ്രം തിരിച്ചയക്കുകയായിരുന്നു.
2004 ലും 2006ലും സംസ്ഥാനം ഇതു സംബന്ധിച്ച് കേന്ദ്രത്തിലേക്ക് എഴുതിയെങ്കിലും 1995ലെ ബില്‍ അംഗീകരിക്കാന്‍ കേന്ദ്രം വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യമാണ് യോഗ്യത ഇല്ലാത്ത വ്യാജ ചികിത്സകര്‍ക്ക് തുണയാകുന്നത്.
ഹോമിയോപ്പതി രംഗത്താണ് ഏറ്റവും കൂടുതല്‍ വ്യാജ ഡോക്ടര്മാരുള്ളതെന്ന് ഹോമിയോപ്പതി മെഡിക്കല്‍ അസോസിയേഷന് ദേശീയ സെക്രട്ടറി ഡോ. ടി.കെ. ഹരീന്ദ്രനാഥ് പറഞ്ഞു. മലബാറില്‍ നിലവിലുള്ള നിയമം അപര്യാപ്തമായതിനാല്‍ ഏറ്റവും കൂടുതല്‍ വ്യാജ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയിലാണ്. വ്യാജലോബിയുടെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് സമഗ്രവും ഏകീകൃതവുമായ ഒരു നിയമം നടപ്പിലാകാതിരിക്കാന്‍ കാരണം. കേന്ദ്ര നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ അംഗീകരിക്കണമെന്ന് സംസ്ഥാനം തുടരത്തുടരെ ആവശ്യപ്പെടുന്ന സാഹചര്യവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. റിട്ടയര്‍ ചെയ്ത സ്കൂള്‍, കോളജ് അദ്ധ്യാപകരും മതാദ്ധ്യാപകരും അടക്കമുള്ളവര്‍ ഹോമിയോ ഡോക്ടര്‍മാരായി ചികിത്സ നടത്തുകയാണെന്ന് ഹരീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തെ വ്യാജ ചികിത്സകരെ നിയന്ത്രിക്കാന്‍ സമഗ്രനിയമം അംഗീകരിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: