ആലക്കോട് (കണ്ണൂര്‍): ആലക്കോട് പരപ്പയില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ക്വാറിയിലെ തൊഴിലാളിയായ പെരുമ്പാവൂര്‍ സ്വദേശി ശശി(50) ആണ് മരിച്ചത്. പശ്ചിമബംഗാള്‍ സ്വദേശി സുനുമോന്‍ റായി(35),നേപ്പാള്‍ സ്വദേശി റാം ബഹദൂര്‍ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കറ്റത്. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 7മണിയോടെയായിരുന്നു അപകടം. പരപ്പയിലെ സ്റ്റോണ്‍ ആന്റ് ക്രഷര്‍ ക്വാറിയിലാണ് അപകടം നടന്നത്. ജോലിക്കായി ക്വാറിയുടെ മുകളിലേക്ക് കയറി പോകുന്നതിനിടയില്‍ 20 അടി താഴെയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് ക്വാറി അധികൃതരുടെ വിശദീകരണം. മരിച്ച ശശിയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടയില്‍ മറ്റു രണ്ടുപേരും താഴോട്ട് വീഴുകയായിരുന്നുവത്രെ. രണ്ടാഴ്ച മുമ്പ് മാത്രമാണ് ശശി ഇവിടെ ജോലിക്കെത്തിയത്.
അതേസമയം ക്വാറിയില്‍ പാറപൊട്ടിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തിലാണ് ഒരാള്‍ മരിച്ചതെന്നും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതെന്നും ആരോപണമുണ്ട്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പരിക്കേറ്റവരുടേയും മരിച്ചയാളുടേയും ദേഹത്ത് കരിങ്കല്‍ ചീളുകള്‍ ഉളളതായി പറയപ്പെടുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ ദിനംപ്രതി ഡിറ്റണേറ്ററുകള്‍ ഉപയോഗിച്ച് നിരവധി സ്ഫോടനങ്ങള്‍ നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം സ്ഫോടനങ്ങള്‍ കാരണം സമീപ പ്രദേശത്തെ വീടുകള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഭീഷണിയുയര്‍ത്തുന്നതായി പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ ക്വാറിയില്‍ ദുരൂഹസാഹചര്യത്തില്‍ ഒരാള്‍ മരിച്ചിരുന്നു. അപകടം സംബന്ധിച്ച് ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരേതരായ അയ്യപ്പന്-രാജമ്മ ദമ്പതികളുടെ മകനാണ് മരിച്ച ശശി. ഭാര്യ:രാധ. മക്കള്‍: അര്‍ച്ചന, ദര്‍ശന, നിഖില്‍. മരുമക്കള്‍: രാധിക, ഷൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: