റാഞ്ചി: മാവോയിസ്റ്റ് ഭീകരര്‍ ഝാര്‍ഖണ്ഡില്‍ അഞ്ച് ഗ്രാമവാസികളെ വെടിവെച്ചു കൊന്നു. ഗുംല, ലോഹദഗ്ഗ ജില്ലകളിലെ ബിഷണ്പൂര്, കിസ്കോ, സ്നേഹ എന്നിവിടങ്ങളില്‍ കുട്ടികളെ മാവോയിസ്റ്റില്‍ ചേര്‍ക്കാന്‍ വിസമ്മതിച്ചെന്നും പോലീസിനുവേണ്ടി ചാരവൃത്തി ചെയ്തെന്നും ആരോപിച്ചാണ് വെടിവെച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങളില്‍ ചിലത് കുഴിച്ചിട്ടെന്നും കത്തിച്ചെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകള്‍ ഗ്രാമവാസികള്‍ക്കായി യോഗം സംഘടിപ്പിച്ചിരുന്നു. അതില്‍ ഓരോ വീടുകളില്‍ നിന്നും ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ മാവോയിസ്റ്റ് ക്യാംപുകളില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ബലം പ്രയോഗിച്ച് ചിലരെ വീടുകളില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അഞ്ച് ഗ്രാമവാസികളെ മാവോയിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയതായി റാഞ്ചി റേഞ്ച് ഡിഐജി പ്രവീണ്‍ കുമാര്‍ സിങ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്നും അറിയിച്ചു. മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസ് തെരച്ചിലും നടക്കുകയാണ്.
പിടിച്ചുവെച്ചിരിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗത്തേയും ഭീകരരുടെ സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സെക്രട്ടറി ജനറല്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: