ഉല്കൃഷ്ടകര്മ്മങ്ങളാലുളവാം മുക്തിസുഖം
നിത്യമല്ലെന്നതറിഞ്ഞീടുവാനിനിയും കേള്.
ഉഷ്ണംകൊണ്ടുറക്കമില്ലാതെ സംഭ്രമിച്ചേറ്റം
തൃഷ്ണപൂണ്ടുഴലുമ്പോള് ശീതത്തെ വരുത്തുവാന്‍
ശില്പമാം വ്യജനത്താല് വീശീടുന്നേരമതി-
ലുല്പന്നമായ വായുതന്നുടെ ശൈത്യത്തിനാല്
ഉഷ്ണശാന്തിയും സുഖനിദ്രയും വരുമുടന്‍
ഉഷ്ണവും വരും ശൈത്യവായുവാറീടുന്നേരം
നിദ്രയുമകന്നുപോം വ്യഗ്രവും വളര്‍ന്നീടും
ഉഗ്രകര്മ്മങ്ങള്കൊണ്ടുണ്ടായാലിങ്ങനെ വരും
ആമയമെല്ലാം തീര്‍ന്നു യാമിനി തന്നിലതി-
മോദമോടുറങ്ങി ഞാനുണര്ന്നേനെന്നപോലെ
പുണ്യകര്മ്മങ്ങളാലെ വന്നണയുന്ന മുക്തി
നിര്‍ണ്ണയം നിദ്രാസുഖത്തിന്നുപമാനം തന്നെ.
കര്‍മ്മം കൊണ്ടുണ്ടാകുന്നു ജന്മസംസാരമയം
കര്മ്മമുള്ളപ്പോള് ദേഹമുണ്ടെന്നറിഞ്ഞാലും
ദേഹമുള്ളവരാരും മുക്തന്മാരാകുന്നീല
ദേഹോളഹമെന്ന ഭാവംകൊണ്ടു ബദ്ധന്മാരത്രേ
ബന്ധമോചനം തന്നെ മുക്തിയെന്നറിഞ്ഞാലും
ബന്ധമറ്റീടുന്നേരം ദേഹവും നശിച്ചുപോം
ആശയം- ഉത്കൃഷ്ടമായ പുണ്യകര്‍മ്മങ്ങള്‍ കൊണ്ടുള്ള മുക്തിസുഖം നിത്യമല്ല എന്നറിയുന്നതിന് ഇനിയും ഉദാഹരണം ഞാന്‍ പറയാം. കേള്‍ക്കുക. രാത്രി കഠിനമായ ഉഷ്ണംകൊണ്ട് ഉറക്കമില്ലാതെ കഷ്ടപ്പെടുമ്പോള്‍ തണുപ്പുവരുത്തുവാന് നല്ലശില്പഭംഗിയുള്ള വിശറികൊണ്ട് വീശുന്നു. അതിലുണ്ടാകുന്ന വായുവിന്റെ തണുപ്പുകൊണ്ട് ഉഷ്ണം കുറഞ്ഞ് സുഖനിദ്രയുണ്ടാകുന്നു. ഉറങ്ങിക്കഴിയുമ്പോള്‍ വീശുന്നില്ലല്ലോ. അപ്പോള്‍ ശൈത്യവായു ആറും. അപ്പോള്‍ പിന്നെയും ചൂടു വര്‍ദ്ധിച്ച് ഉറക്കം നഷ്ടപ്പെട്ടു സംഭ്രമം ഉണ്ടാകും. ഉഗ്രകര്‍മ്മങ്ങള്‍ കൊണ്ട് ഇങ്ങനെ തല്‍ക്കാലത്തേക്ക് ദുഃഖശമനം വരും. രാത്രിയില്‍ ഞാനുറങ്ങി ഉണര്ന്നതുപോലെതന്നെ. പുണ്യകര്‍മ്മങ്ങള്‍ കൊണ്ടുണ്ടാകുന്ന മുക്തി നിദ്രാസുഖത്തിനു സമമാണ്. നിദ്രയെന്നത് ശാശ്വതമല്ല. സുഖമെന്നതും ശാശ്വതമല്ല. താല്‍ക്കാലികം മാത്രമാണ്. അതിനാല്‍ പുണ്യം ചെയ്ത് മോക്ഷം കിട്ടിയാല്‍ അത് ശാശ്വതമുക്തിയല്ലായെന്ന് ധരിക്കണം.
കര്‍മ്മം കൊണ്ടുണ്ടാകുന്നതാണ് സംസാരദുഃഖം. കര്‍മ്മമുള്ളകാലത്തോളം ദേഹവുമുണ്ടെന്ന് അറിയുക. ദേഹമുള്ളവരാരും മുക്തിപ്രാപിക്കുന്നില്ല. അവര്‍ ഞാന്‍ ദേഹമാണ് എന്ന ഭാവംകൊണ്ട് ബന്ധിതരാണ്. ബന്ധം മുക്തിയുണ്ടാക്കുന്നില്ല. ബന്ധമോചനമാണ് മുക്തി. ദേഹബന്ധം അറ്റുകഴിയുമ്പോള്‍ ദേഹം നശിക്കും. ദേഹം നശിച്ചാലും കര്‍മ്മബന്ധം ബാക്കിനില്ക്കുകയാണെങ്കില് വീണ്ടും ദേഹമെടുക്കണം.
കര്‍മ്മബന്ധം നശിച്ച് ദേഹം നശിക്കുമ്പോള്‍ ദേഹി പരമാത്മാവില്‍ ലയിക്കും. പിന്നെ ജന്മമില്ല.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: