തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖനിര്‍മാണം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് അഭ്യര്‍ഥിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അടുത്തുതന്നെ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെയും ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയെയും കാണും. മോദി സര്‍ക്കാര്‍ നൂറുദിവസം തികയ്ക്കുന്ന സപ്തംബര്‍ 3ന് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന 17 വന്‍കിട പദ്ധതികളില്‍ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി സമഗ്ര വികസന സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രപങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖത്തെ ട്രാന്‍സ്മിറ്റ് പോര്‍ട്ട് ആക്കി മാറ്റണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടിയന്തരമായി കണ്ട് സംസാരിക്കും. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖം നിര്‍മിക്കുന്നതിന് എതിരാണെന്ന പ്രചാരണം വ്യാജമാണ്. ഇക്കാര്യം മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പേരു പറഞ്ഞ് ചില വന്‍കിട റിസോര്‍ട്ട് ഉടമകളും വന്‍ശക്തികളും പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ രാജ്യാന്തര ഗൂഢശക്തികളും ഉണ്ടാകുമെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദുബായ്, കൊളംബോ, സിംഗപ്പൂര്‍ പോര്‍ട്ടുകള്‍ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായാല്‍ വന്‍ നഷ്ടം നേരിടും. എന്നാല്‍ നമ്മുടെ രാജ്യത്തിനും കേരളത്തിനും ഇത് വന്‍ ലാഭം നേടിത്തരും. അതിനാല്‍ അവര്‍ ചില പള്ളി മേധാവികളെയും മത്സ്യത്തൊഴിലാളികളെയും മറയാക്കി വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്. ലക്ഷങ്ങള്‍ ഫീസ് നല്കി ദല്‍ഹിയിലും ഗ്രീന്‍ ട്രൈബ്യൂണലിലും വ്യവഹാരങ്ങള്‍ നടത്തുന്നു. പ്രദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും മതസാമുദായികസംഘടനകളെയും ഒക്കെ വിശ്വാസത്തിലെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ബിജെപി എല്ലാ പരിശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംഘം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എസ്റ്റേറ്റ് ഓഫീസ് സന്ദര്‍ശിച്ചു. എസ്റ്റേറ്റ് ഓഫീസര്‍ ഗോപിനാഥും എക്സ്റ്റേര്‍ണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയര്‍ എ.എസ്. പ്രദീപും ചേര്‍ന്ന് രാജഗോപാലിനെയും സംഘത്തെയും സ്വീകരിച്ചു. ഇതുവരെ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി പ്രദീപ് വിശദീകരിച്ചു. ഭൂമി ഏറ്റെടുത്തതും ഇനി ഏറ്റെടുക്കാന്‍ പോകുന്നതും, പദ്ധതി പ്രദേശത്തേക്കുള്ള റോഡ്, റെയില്‍ നിര്‍മാണങ്ങളുടെ രൂപരേഖയും വൈദ്യുതി എത്തിക്കുന്നതിന് വേണ്ട സംവിധാനങ്ങളെക്കുറിച്ചും കുടിവെള്ള ലഭ്യതയെക്കുറിച്ചും ഒക്കെ അദ്ദേഹം വിശദീകരിച്ചു.
അനന്തപുരി സമഗ്ര വികസന സമിതി രക്ഷാധികാരി അഡ്വ. അയ്യപ്പന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, നഗരസഭാ പാര്‍ട്ടി കൗണ്‍സില്‍ ലീഡര്‍ പി. അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ രാജേന്ദ്രന് നായര്‍, മോഹനന്‍നായര്‍, രാജീവ്, ഷീജാ മധു, കോവളം മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്, കോവളം മണ്ഡലം സെക്രട്ടറി രാധേഷ് കുമാര്‍, ബിജെപി നേതാവ് മധു എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. റിസോര്‍ട്ട് ഉടമ അംബി, മത്സ്യത്തൊഴിലാളി യൂണിയന് (സിഐടിയു) പ്രതിനിധി നെല്ലിക്കുന്ന് രാജന്, വിഴിഞ്ഞം പൗരസമിതി ചെയര്മാന് എന്‍. വിക്ടര്‍, കേരള കോണ്‍ഗ്രസ് (എം) മത്സ്യത്തൊഴിലാളി ജില്ലാ പ്രസിഡന്റ് ജോണ്‍ റോബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഒ. രാജഗോപാലിനെയും സംഘത്തെയും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: