ന്യൂദല്‍ഹി: ശബ്ദവോട്ടോടെ ധനബില്ല് പാസാക്കി നാലുദിവസത്തെ റംസാന് അവധിക്ക് ലോക്സഭ പിരിഞ്ഞു. ഇനി ബുധനാഴ്ച സഭ വീണ്ടും സമ്മേളിക്കും. പൊതുബജറ്റിന്മേല് നടന്ന ചര്‍ച്ചയ്ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ മറുപടി പ്രസംഗത്തിനു ശേഷമാണ് ലോക്സഭ ധനബില്ല് പാസാക്കിയത്. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഒളിപ്പിച്ച ഇന്ത്യാക്കാരുടെ കള്ളപ്പണനിക്ഷേപം തിരികെയെത്തിക്കാന്‍ വൈകില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി ഉറപ്പുനല്‍കി.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മികച്ച വളര്‍ച്ചാ നിരക്ക് സ്വന്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുബജറ്റ് അവതരിപ്പിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന നികുതി ചുമത്തുന്ന സര്‍ക്കാരല്ല കേന്ദ്രത്തിലുള്ളത്. വന്‍തോതില്‍ നികുതി ചുമത്താനാഗ്രഹിക്കുന്ന ഒരു സര്‍ക്കാരിന് വാണിജ്യമേഖലയെ വളര്‍ത്താന്‍ കഴിയില്ല. കൂടിയ നികുതി ഉപഭോക്താക്കളെയും അകറ്റും. ശരാശരിക്കാരായ ആളുകളുടെ കൈയില്‍ കൂടുതല്‍ പണം എത്തണം. നിക്ഷേപകരില്‍ നഷ്ടമായ വിശ്വാസം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. മാന്ദ്യം ഇല്ലാതാക്കുന്നതിനായി ഉത്പ്പാദന മേഖല ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ക്കാണ് ധനബില്ലില്‍ ഊന്നല്‍ നല്‍കുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് മുന്നോട്ടു നീങ്ങുന്നത്. ഇതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാണ്. ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെല്ലാം സുപ്രീം കോടതിക്ക് കൈമാറുന്നുണ്ട്. സ്വിറ്റ്സര്‍ലന്റാണ് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാകാത്തത്. നികുതി സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചര്‍ച്ച ചെയ്തിരുന്നു, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: