ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിവസം ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒരു സ്വര്‍ണ്ണവും വെള്ളിയും നേടി. ഇന്ത്യയുടെ അഭിനവ് ബിന്ദ്ര പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണ്ണവും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അമൃത്സര്‍ സ്വദേശിനി മലൈക്ക ഗോയല്‍ വെള്ളിയും കരസ്ഥമാക്കി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണം മൂന്നായി. കൂടാതെ നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 9 മെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.
കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ട ഒളിമ്പിക് ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര ഇന്നലെ മികച്ച പ്രകടനം നടത്തിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 205.3 പോയിന്റ് നേടിയാണ് ബീജിംഗ് ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവുകൂടിയായ ബിന്ദ്ര ഇന്നലെ ഗ്ലാസ്ഗോയില്‍ സ്വര്‍ണ്ണം വെടിവെച്ചിട്ടത്. ബിന്ദ്രയുടെ അവസാന കോമണ്‍വെല്‍ത്ത് ഗെയിംസാണിത്. ഫൈനലില്‍ പ്രവേശിച്ച മറ്റൊരു ഇന്ത്യന്‍താരമായ രവികുമാര്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ബംഗ്ലാദേശിന്റെ അബ്ദുള്ള ബക്കി 202.1 പോയിന്റ് നേടി വെള്ളിയും ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ റിവേഴ്സ് 182.4 പോയിന്റുമായി വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ 197.1 പോയിന്റ് നേടിയാണ് ഇന്ത്യയുടെ 16കാരിയായ മലൈക്ക വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. അതേസമയം ലോക ഒന്നാം നമ്പര്‍ താരവും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായി ഹീന സിദ്ദുവിന് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഹീന സിദ്ദുവിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സിംഗപ്പൂരിന്റെ ഷ്വാന് ഹി ടിയോക്കാണ് സ്വര്‍ണ്ണം. 198.6 പോയിന്റ് നേടിയാണ് സിംഗപ്പൂര്താരം സ്വര്‍ണ്ണം സ്വന്തമാക്കിയത്. കാനഡയുടെ ഡൊറോത്തി ലുഡ്വിഗ് 177.2 പോയിന്റുമായി വെങ്കലവും കരസ്ഥമാക്കി.
സ്ക്വാഷ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ പുറത്തായി. ന്യൂസിലാന്റിന്റെ ജോയല്‍ കിംഗാണ് പ്രീക്വാര്‍ട്ടറില്‍ ജോഷ്നയെ തോല്‍പ്പിച്ചത്. 11-3, 11-8, 8-11, 11-5 എന്ന സ്കോറിനാണ് ന്യൂസിലാന്റ് താരവും ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം റാങ്കുകാരിയുമായ ജോയല്‍ കിംഗ് 12-ാം റാങ്കുകാരിയായ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യയുടെ സൂപ്പര്‍താരവും ലോക പത്താം നമ്പറുമായ ദീപിക പള്ളിക്കല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മലേഷ്യയുടെ ഡെലിയ അര്‍നോള്‍ഡാണ് പ്രീ ക്വാര്‍ട്ടറില്‍ ദീപികയുടെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരമായ അനക അലങ്കമണി രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഗോഷാല്‍ മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. ഇന്ത്യയുടെ ഹരീന്ദര്‍പാല്‍ സന്ധു രണ്ടാം റൗണ്ടില്‍ സ്കോട്ട്ലാന്റ് താരത്തോടും മഹേഷ് മാന്ഗോന്ക്കര് ഇംഗ്ലണ്ടിന്റെ പീറ്റര്‍ ബാര്ക്കറോടും പരാജയപ്പെട്ടാണ് പുറത്തായത്. അതേസമയം സൈക്ലിംഗ് താരങ്ങള്‍ നിരാശാജനകമായ പ്രകടനം തുടരുകയാണ്.
പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഇന്ത്യയുടെ സന്ദീപ് സേജ്വാള് സെമിഫൈനലില്‍ പ്രവേശിച്ചു. മൂന്നാം ഹീറ്റ്സില്‍ മത്സരിക്കാനിറങ്ങിയ സന്ദീപ് നാലാം സ്ഥാനം നേടിയാണ് സെമിയിലേക്ക് മുന്നേറിയത്. അതേസമയം പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ സാജന് പ്രകാശ് ഹീറ്റ്സില്‍ തന്നെ പുറത്തായി.
മീറ്റിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച ഇന്ത്യ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു. വെയ്റ്റ് ലിഫ്റ്റിംഗിലാണ് ഇന്ത്യ ആദ്യ ദിവസം രണ്ട് സ്വര്‍ണ്ണവും കരസ്ഥമാക്കിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജിത കുമുക്ചനും പുരുഷന്മാരുടെ 56 കി.ഗ്രാം വിഭാഗത്തില്‍ സുഖന് ഡേയുമാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വിഭാഗത്തില്‍ വെള്ളിയും ഇന്ത്യക്ക് തന്നെയായിരുന്നു. സ്വര്‍ണവും മീരാബായ് ചനുവാണ് വെള്ളി നേടിയത്. പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ ഗണേഷ് മാലി വെങ്കലവും കരസ്ഥമാക്കി. രണ്ട് വെള്ളിമെഡലുകള്‍ ജൂഡോയില്‍ നിന്നാണ്. പുരുഷന്മാരുടെ 60 കി.ഗ്രാം വിഭാഗ നവ്ജോത് ചനയും വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ സുശീല ലിക്മാബാമുമാണ് വെള്ളിമെഡലുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: