ന്യൂദല്‍ഹി: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടുന്നതിന് ഒരു വര്‍ഷംകൂടി സമയം അനുവദിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേരളം ആവശ്യപ്പെട്ടു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാറമടകള്‍ പെട്ടെന്ന് അടച്ചു പൂട്ടിയാല്‍ നിര്‍മ്മാണമേഖല സ്തംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അനുമതി ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷം ഫെബ്രുവരി വരെയെങ്കിലും സമയം അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
പാരിസ്ഥിതിക അനുമതിയില്ലാതെ ആര്‍ക്കും പുതിയതായി ഖനന അനുമതി നല്‍കരുതെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ജൂലൈ 8ന് ഉത്തരവിട്ടിരുന്നു. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ഖനനത്തിനു വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയോ എസ്ഇഐഐഎയുടെയോ അനുമതി വേണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നു ട്രിബ്യൂണല്‍ വിമര്‍ശിച്ചിരുന്നു. മലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെ പുതിയ ലൈസന്‍സുകള്‍ അനുവദിക്കാനാകില്ല. നിയമവിരുദ്ധമായാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തിന് മറുപടി നല്‍കാനും ട്രിബ്യുണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2500 ഹെക്ടറിനു താഴെയുളള ചെറിയ പാറമടകള്‍ക്കു പാരിസ്ഥിതിക അനുമതിക്കു സാവകാശം നല്‍കണമെന്നാണ് പുന:പരിശോധനാ ഹര്‍ജിയിലെ സര്‍ക്കാര്‍ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: