തൃശൂര്‍: അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ പ്രക്ഷോഭത്തിന് ഹൈന്ദവ സംഘടനകള്‍ ഒരുങ്ങുന്നു.
പ്രക്ഷോഭത്തിന്റെ ആദ്യപടിയായി 29ന് ഗുരുവായൂരില്‍ ക്ഷേത്രരക്ഷാ സമ്മേളനം നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്.ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ യശസിന് കളങ്കം വരുത്തിയ ഭരണസമിതിയെ നോമിനേറ്റ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളോട് വഞ്ചനയാണ് കാണിച്ചത്. ദേവസ്വം ബോര്‍ഡുകളെ പിന്നിലാക്കുന്ന അഴിമതി-ക്രമക്കേട്-കെടുകാര്യസ്ഥത-സ്വജനപക്ഷപാതം എന്നിവയാണ് ഗുരുവായൂര്‍ ദേവസ്വത്തില്‍ നടക്കുന്നത്. പീഡനക്കേസുകളിലുള്പ്പെടെ നടപടി നേരിടുന്ന ഭരണസമിതിയംഗം എന്‍.രാജുവിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടും നോമിനേറ്റ് ചെയ്തത് അനീതിയാണ്. ദേവസ്വത്തിലെ പല ജീവനക്കാരും ഗുരുവായൂരിലെ വന്‍കിട ലോഡ്ജുകളുടെ ഏജന്റുമാരായി പണം വാങ്ങി ദര്‍ശനം നടത്തി കൊടുക്കുന്നു. സാധാരണക്കാരായ ഭക്തര്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്ക്കുന്നു. ക്ഷേത്രത്തിന്റെ സുരക്ഷക്ക് യാതൊരു സംവിധാനവും സ്വീകരിച്ചിട്ടില്ല.
മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സംഘടിപ്പിക്കന്നതിന് ഉപദേശക-ക്ഷേമസമിതികള്‍ ഉള്ളതു പോലെ ഗുരുവായൂരിനും സമിതി രൂപവല്‍ക്കരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഗുരുവായൂരിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുക, മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രം നൂറുമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുക, അഴിമതി ആരോപണം നേരിടുന്ന ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വത്തിന്റെ വരവ് ചെലവ് കണക്കുകളുടെ ധവളപത്രം പുറത്തിറക്കുക, ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ക്ഷേത്രരക്ഷാസമ്മേളനം നടക്കുന്നത്.
വൈകീട്ട് 4ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി.കണ്ണന്, ക്ഷേത്രസംരക്ഷണസമിതി ജില്ലാ ദേവസ്വം സെക്രട്ടറി പി.എസ്. രഘുനാഥ്, ക്ഷേത്രരക്ഷാ സമ്മേളനം കണ്‍വീനര്‍ ടി. ശിവദാസ്, ജോയിന്റ് കണ്‍വീനര്‍ ബിജേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: