കാഠ്മണ്ഡു: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേപ്പാളിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം നേപ്പാള്‍ സന്ദശിക്കുന്നതിന്റെ മുന്നോടിയായാണ് സുഷമയുടെ സന്ദര്‍ശനം. ഇന്ത്യാ- നേപ്പാള്‍ ജോയിന്റ് കമ്മീഷന് യോഗത്തിലും സുഷമ സ്വരാജ് പങ്കെടുക്കും. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യാ- നേപ്പാള്‍ ജോയിന്റ് കമ്മീഷന് യോഗം ചേരുന്നത്.
നേപ്പാള്‍ വിദേശകാര്യ മന്ത്രി മഹേന്ദ്ര ബഹാദൂര്‍ പാണ്ഡെ, പ്രസിഡന്റ് റാം ബറണ്‍ യാദവ് പ്രധാനമന്ത്രി സുശീല്‍ കൊയ്രാള തുടങ്ങിയവരുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തും. വാണിജ്യം, വികസനം, ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉണ്ടാകുക.
നേപ്പാളിനെ കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. 27 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘവും സുഷമ സ്വരാജിനൊപ്പം ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും. അടുത്ത മാസം മൂന്നിനാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തുക. നാലാം തീയതി അദ്ദേഹം നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. 1990-ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷം നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ വിദേശ രാഷ്ട്രനേതാവാണ് മോദി.
മോദിയുടെ സന്ദര്‍ശനത്തെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ദിനേശ് ഭട്ടറായി ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. നേപ്പാള്‍ സന്ദര്‍ശനത്തില്‍ ഊര്‍ജം, ജല വൈദ്യുതപദ്ധതികള്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: