സഗരന് വളരെക്കാലം അയോദ്ധ്യ ഭരിച്ചു. തുടര്‍ന്ന് അംശുമാന് രാജാവായി. അംശുമാനു ശേഷം മകന് ദിലീപന് അധികാരമേറ്റു. ഇവരുടെയെല്ലാം മനസ്സില്‍ പിതൃക്കള്‍ക്ക് മുക്തി നല്കേണ്ടതിനെപ്പറ്റി ചിന്തയുണ്ടായിരുന്നു.
പക്ഷേ, ദേവഗംഗയെ എങ്ങനെയാണ് ഭൂമിയിലെത്തിക്കുക? അതുപോരല്ലോ; പാതാളത്തിലേക്ക് കൂടി ഒഴുക്കണ്ടേ? അതിന് ഒരു വഴിയും അവരുടെ മനസ്സില്‍ തെളിഞ്ഞില്ല.
അടുത്ത രാജാവ് ഭഗീരഥനായിരുന്നു. ഏറെക്കാലം കഴിഞ്ഞിട്ടും അദ്ദേഹത്തിന് മക്കളുണ്ടായില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ദുഃഖം ഇരട്ടിയായി. പിതൃക്കള്‍ക്ക് മുക്തി നല്കാന് ഗംഗയെ കൊണ്ടുവരുന്നതിന് കഴിയുന്നില്ലല്ലോ എന്ന ദുഃഖം ഒരുവശത്ത്. മറുവശത്താകട്ടെ, മരണാനന്തരകര്‍മങ്ങള്‍ ചെയ്യാന്‍ പുത്രന്മാരില്ലാത്തതു കൊണ്ടു താന്‍ ഗതികിട്ടാത്ത ആത്മാവായി അലയേണ്ടിവരുമല്ലോ എന്ന ദുഃഖവും!
ധര്‍മപ്രവൃത്തികള്‍ എത്രയോ ചെയ്തിരിക്കുന്നു; ദാനങ്ങളും. അതിനൊന്നും ഫലമുണ്ടായില്ല. മനസ്സു മടുത്ത ഭഗീരഥന് അതിനാല്‍ മന്ത്രിമാരെ രാജ്യഭാരമേല്പ്പിച്ചു തപസ്സിന് പോയി. അനേകവര്‍ഷങ്ങളിലെ തപസ്സിനൊടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷനായി ഭഗീരഥനോട് ഇഷ്ടവരങ്ങള്‍ ചോദിച്ചുകൊള്ളാന്‍ പറഞ്ഞു.
”ബ്രഹ്മദേവാ! രണ്ടു വരങ്ങളാണ് എനിക്ക് അപേക്ഷിക്കുവാനുള്ളത്. എന്റെ മുതുമുത്തച്ഛന്മാരായ സഗരപുത്രന്മാര്‍ മുനി കോപത്താല്‍ ഭസ്മമായി പോയിട്ടുണ്ട്. പാതാളത്തിലെ ആ ഭസ്മക്കൂനകളില് ഗംഗാ ജലം എത്തിച്ചാലേ അവര്‍ക്ക് മോക്ഷം ലഭിക്കുകയുള്ളൂ. എനിക്ക് അതിനാല്‍ ദേവഗംഗയെ പാതാളം വരെ എത്തിക്കാന്‍ കഴിയണം. അങ്ങ് എന്നെ അനുഗ്രഹിക്കണം.
രണ്ടാമത്തെ പ്രാര്‍ത്ഥന മറ്റൊന്നുമല്ല. ഇക്ഷ്വാകുവംശം നിലനിര്‍ത്തുന്നതിലേക്ക് എനിക്ക് ഉത്തമന്മാരായ മക്കളെ നല്കി അനുഗ്രഹിക്കണം എന്നതുതന്നെ.”
”ഭഗീരഥാ! നിന്റെ അഭീഷ്ടം സാധിക്കപ്പെടും.” ബ്രഹ്മാവ് പറഞ്ഞു: ”പൂര്‍വികരെക്കുറിച്ചും പിന്മുറക്കാരെക്കുറിച്ചും ആകുലതയുള്ള ധാര്‍മികനായ രാജാവാണ് നീ. പക്ഷേ, ദേവഗംഗയെ നേരിട്ട് ഏറ്റുവാങ്ങുവാനുള്ള ശക്തി ഭൂമിക്കില്ല എന്നു നീ മനസ്സിലാക്കണം. അതിന് ശ്രീപരമേശ്വരനോട് പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടതാണ്.”
ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അപ്രത്യക്ഷനായി. ഭഗീരഥനും സമയം പാഴാക്കിയില്ല. മഹാദേവനെ പ്രസാദിപ്പിക്കാനുള്ള കഠിനമായ തപസ്സ് ആരംഭിച്ചു.
പെരുവിരല്‍ മാത്രം നിലത്തൂന്നി, കൈകള്‍ ആകാശത്തേയ്ക്ക് തൊഴുതുയര്ത്തി, മഴയും മഞ്ഞും വെയിലും കൂസാതെ, ഭക്ഷണമില്ലാതെയുള്ള സുദീര്‍ഘമായ തപസ്സില്‍ സന്തുഷ്ടനായി വന്ന പരമശിവന് പറഞ്ഞു:
”ഭക്തോത്തമാ! നിന്റെ ആഗ്രഹം സാധിക്കാന്‍ ഞാന്‍ സഹായിക്കാം. കുതിച്ചു വീഴല്‍ കൊണ്ടു ഭൂമിക്ക് കുഴപ്പം സംഭവിക്കാതിരിക്കാന്‍ ഗംഗയെ ഞാന്‍ തലയില്‍ ഏറ്റുവാങ്ങുന്നതാണ്. ചെന്നു പറഞ്ഞോളൂ.”
വിവരം അറിഞ്ഞപ്പോള്‍ ഗംഗയുടെ ഉള്ളില്‍ അഹങ്കാരമാണ് ഇരമ്പിയത്. ഭൂമിക്ക് തടുക്കാന്‍ കഴിയാത്തതിനെ ശിവന് തടുക്കുമെന്നോ? എങ്കില്‍ അതൊന്നു കാണണം! എന്റെ പ്രവാഹ ശക്തിയാല്‍ ശിവനെത്തന്നെ കുത്തിയൊഴുക്കി ഞാന്‍ പാതാളത്തില്‍ എത്തിക്കുന്നുണ്ട്!
ഗംഗയുടെ ചിന്ത മഹാദേവന് അറിഞ്ഞു. ഒരു പുഞ്ചിരിയോടെ തന്റെ തിരുജട അഴിച്ചുവിടര്‍ത്തി, കാലുകള്‍ ഉറപ്പിച്ചു, കൈകള്‍ ഇരുവശത്തും അരക്കെട്ടില്‍ കുത്തിവെച്ചു സന്നദ്ധനായി.
അത്യധികമായ അഹങ്കാരത്തോടെ, പരമാവധി ശക്തിയോടെയായിരുന്നു ശിവശിരസ്സിലേയ്ക്കുള്ള ഗംഗയുടെ പതനം. അപ്പോള്‍ ശിവജട മാത്രം മേലോട്ടുയര്‍ന്നു സ്വയം ബന്ധിതമായി. ഗംഗ അതിനകത്തു കിടന്നു ഉഴറി; പുറത്തേയ്ക്ക്, ഭൂമിയിലേക്ക് ഒഴുകാന്‍ ഒരു വഴിയും കാണാതെ!
വിണ്ഗംഗ ശിവശിരസ്സില്‍ വീഴുന്നത് ഭഗീരഥന് കണ്ടു. പിന്നെ കാണാനുമില്ല! എന്തൊരത്ഭുതം? തിരുജടയ്ക്കുള്ളില്‍ ഗംഗ മുങ്ങിപ്പോയെന്നോ? മഹേശ്വരാ, പാതി വഴിക്ക് ഞാന്‍ യജ്ഞം ഉപേക്ഷിക്കുന്നതെങ്ങനെ? ഗംഗയെ വിട്ടുതന്ന് എന്നു സഹായിക്കണേ എന്ന അപേക്ഷയോടെ ഭഗീരഥന് വീണ്ടും തപസ്സു തുടങ്ങി.
ശിവജടയ്ക്കുള്ളില് കിടന്നു ഗംഗയും ഉരുകുകയായിരുന്നു. ശിവന്റെ മഹത്വം മനസ്സിലാക്കാതെ താന്‍ അഹങ്കരിച്ചതു വലിയ തെറ്റായിപ്പോയി എന്നു ഗംഗയ്ക്ക് തോന്നി. മാപ്പു നല്‍കണേ പരമേശ്വരാ എന്നു ഗംഗയും പ്രാര്‍ത്ഥിച്ചതോടെ കാര്യം നീണ്ടുപോയില്ല.
നിരഹങ്കാരിയായ ഗംഗയെ തന്റെ ജടാബന്ധനത്തില് നിന്നും ശിവന് മോചിപ്പിച്ച് ബിന്ദു സരസ്സിലേക്ക് വിട്ടു. സരസ്സില്‍നിന്ന് ഏഴുകൈവഴികളായിട്ടായിരുന്നു പുറപ്പാട്. മൂന്ന് കൈവഴികള്‍ കിഴക്കോട്ടൊഴുകി; മൂന്നെണ്ണം പടിഞ്ഞാട്ടും പോയി. ഏഴാമത്തേതു ഭഗീരഥനെ അനുഗമിക്കാനും തയ്യാറായി.
സന്തോഷചിത്തനായ ഭഗീരഥന് ദിവ്യമായ രഥത്തില്‍ കയറി മുന്നില്‍ കുതിച്ചു; പിന്നാലെ ഗംഗയും.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: