തൊടുപുഴ: കരുണാപുരം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ ക്രമക്കേട്. വ്യാജ രേഖ ചമച്ച് പണം തട്ടിയ പഞ്ചായത്ത് അംഗത്തെ ഓംബുഡ്സ്മാന് പിടികൂടി. കോണ്‍ഗ്രസ് പ്രതിനിധിയായ രണ്ടാം വാര്‍ഡ് അംഗം റാഫി സിദ്ധിഖാണ് പണം തിരിച്ചടച്ചത്.
പഞ്ചായത്തില്‍ 2013-2014 വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത.് വാര്‍ഡിലെ തൊഴില്‍ കാര്‍ഡുള്ള റംല ബീവി,ഫാത്തിമ ബീവി,നളിനി എന്നീ അംഗങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്്. ജോലിക്കെത്താതിരുന്ന ഇവരുടെ പേര് ജോലി ചെയ്തവരുടെ ലിസ്റ്റില്‍ വിവാദ അംഗം ഉള്‍പ്പെടുത്തി. പിന്നീട് റാഫിസിദ്ധിഖ് സ്വന്തം ബാങ്ക് അ ക്കൗണ്ട് ഈ നാലുപേരുടെയും പേരിനൊപ്പം നല്‍കിയാണ് പതിനായിരത്തോളം രൂപ തട്ടിയെടുത്തത്. ഓംബുഡ്സ്മാന് നടത്തിയ അന്വേഷണത്തില്‍ പണം തിരിമറി കയ്യോടെ പിടികൂടി. തട്ടിച്ചെടുത്ത പണവും പതിനഞ്ച് ശതമാനം പലിശയും തിരികെയടയ്ക്കാനായിരുന്നു ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശം. ഇതെതുടര്‍ന്ന് വനിതാ അംഗം രഹസ്യമായി പണം അടച്ച് തലയൂരി.
പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവം രഹസ്യമാക്കി വച്ചെങ്കിലും വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച രേഖ കൈമാറുകയായിരുന്നു. പണം തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കുന്നതിനോ ക്രിമിനല്‍ കേസെടുക്കുന്നതിനൊ ഭരണ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായിട്ടില്ല. 2013ല്‍ നിലവില്‍ വന്ന നിയമപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറി നടത്തിയാല്‍ ക്രിമിനല്‍ കേസെടുത്ത് നടപടി തുടരണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കരുണാപുരം പഞ്ചായത്ത് അധികൃതര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്തിലെ പതിനേഴ് അഗംങ്ങളില്‍ 11 പേര് തൊഴിലുറപ്പ് കാര്‍ഡുള്ളവരാണ്. ഇവരെക്കുറിച്ചും അന്വേഷണം നടക്കാനിടയുണ്ട്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: