ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗ് ലോഞ്ചില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഇന്നലെ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഇന്ത്യ വെടിവെച്ചിട്ടു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വ്വി ചന്ദേല കനകം കൊയ്തപ്പോള്‍ അയോണിക പോള്‍ വെള്ളിവെളിച്ചം കൊണ്ടുതന്നു. പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പ്രകാശ് നഞ്ചപ്പയും ഇന്ത്യന്‍ മെഡല്‍ പട്ടികയില്‍ വെള്ളിചേര്ത്തുവച്ചു. ഇതോടെ ഇന്ത്യ നാലു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമടക്കം 13 മെഡലുകളുമായി അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഹോക്കിയില്‍ പൂള് എയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ അയര്‍ലന്റിനെ 6-2ന് തുരത്തിയതും ശനിയാഴച്ചത്തെ ശുഭവാര്‍ത്ത.
രാജസ്ഥാന് സ്വദേശിയായ അപൂര്‍വ്വി ഗെയിംസ് റെക്കോര്‍ഡായ 206.7 എന്ന് സ്കോര്‍ കണ്ടെത്തിയാണ് സ്വര്‍ണപ്പതക്കം ഉറപ്പിച്ചത്. അയോണിക 204.9 പോയിന്റുകള്‍ കുറിച്ചു. 21 വയസുള്ള അപൂര്‍വ്വി ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്രയുടെ സുവര്‍ണനേട്ടം കണ്ടാണ് ഷൂട്ടിംഗ് പരിശീലനം ആരംഭിച്ചത്.
സ്വര്ണത്തിനരുകില് നിന്നാണ് നഞ്ചപ്പ രണ്ടാം സ്ഥാനത്തേക്കു വഴുതിവീണത്. ഫൈനലിന്റെ രണ്ടാം സീരിസിന്റെ അവസാനംവരെ നഞ്ചപ്പയായിരുന്നു മുന്നില്‍. എന്നാല്‍ ശ്രദ്ധ കൈവിട്ട ഇന്ത്യന്‍ താരം 7.7 എന്ന സ്കോറിലൊതുങ്ങിയപ്പോള്‍ ആസ്ട്രേലിയയുടെ ഡാനിയേല്‍ റെപ്പാച്ചോളി സ്വര്‍ണം കൊണ്ടുപോയി. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ മൈക്കല്‍ ഗാള്‍ട്ട് വെങ്കലം കൈക്കലാക്കി. അറുപതാം വയസില്‍ പോരാടാന്‍ ഇറങ്ങിയ ഗാള്‍ട്ട് 18 മെഡലുകളെന്ന ഗെയിംസ് റെക്കോര്‍ഡിന് തുല്യം നിന്നു.
ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ന്യൂസിലാന്റിനെ 3-0ത്തിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തി. അതേസമയം, പുരുഷന്മാരുടെ ജൂഡോയില്‍ അവ്താര്‍ സിംഗ് (90 കിലോഗ്രാം) പ്രീ ക്വാര്‍ട്ടറില്‍ തോറ്റു. ഷൂട്ടിങ്് പുരുഷവിഭാഗം സ്കീറ്റില്‍ മിറാജ് അഹമ്മദ് ഖാനും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചവരില്പ്പെടുന്നു.
മിറാജ് യോഗ്യതാ റൗണ്ട് താണ്ടിയില്ല.
ഇതേ വിഭാഗത്തില്‍ ബേദിക്കും സമാനഫലമായിരുന്നു സൃഷ്ടിക്കാനായത്. വനിതകളുടെ സൈക്ലിങ് സ്പ്രിന്റ് ഇനത്തിന്റെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ കെസിയ വര്‍ഗിസ് പന്ത്രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: