പത്തനംതിട്ട: റബര്‍ വ്യാപാരമേഖലയിലെ സമരം തുടരുന്ന സാഹചര്യത്തില്‍ ഉപജീവനത്തിന് മാര്‍ഗ്ഗമില്ലാതെ തൊഴിലാളികള്‍ ആശങ്കയില്‍. പെരുമ്പാവൂര്‍ സോമില്‍ ഓണേഴ്സ് അസോസിയേഷന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് 21 മുതലാണ് റബര്‍തടി വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തമിഴ്നാട്ടിലെ കുലശേഖരം മുതല്‍ കാസര്‍കോട് വരെയുള്ള വ്യാപാരികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
മര വ്യാപാരത്തിന്റെ കുത്തക പിടിച്ചെടുത്ത് അമിതലാഭം നേടാനുള്ള അസോസിയേഷന്റെ നീക്കമാണ് സമരത്തിന് കാരണം. ഇതിന് പുറമേ സര്‍ക്കാരിന്റെ അധിക നികുതി പിരിവ് നിറുത്തുക, പോലീസ,് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടിവാഹനങ്ങളില് നിന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാന്‍ ഉന്നയിക്കുന്നു.
സമരം തടിവ്യാപാരികള്ക്ക് പുറമേ തടിപ്പണി ഉപജീവനമാര്‍ഗ്ഗമാക്കിയ ഒന്നരലക്ഷത്തിലധികം തൊഴിലാളികളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പട്ടിണിയും സാമ്പത്തിക ബാധ്യതയുംമൂലം ആത്മഹത്യയുടെ വക്കിലാണ് തൊഴിലാളികള്‍. ഇതിനുംപുറമേ ലോറി തൊഴിലാളികളായ പതിനാറായിരത്തില്പരം ആളുകളും ദുരിതത്തിലാണ്. പ്ലസ് ടു കോളേജ് അഡ്മിഷന്റെ സമയംകൂടിയായതിനാല്‍ പല കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റംസാന് പെരുനാളിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന തൊഴിലാളികളും ഏറെ ആശങ്കയിലാണ്.
2011 ല്‍ ഒരു ചതുരശ്രഅടി പ്ലൈവുഡിന് 18 രൂപാ വിലയുള്ളപ്പോള്‍ ഇത് നിര്‍മ്മിക്കാനാവശ്യമായ റബര്‍തടിക്ക് ടണ്ണിന് ഏഴായിരം രൂപാവരെയായിരുന്നു വില. പിന്നീട് സോമില്‍ ഓണേഴ്സ് അസോസിയേഷന്റെ കരുനീക്കത്തിലൂടെ തടിയുടെ വില കുത്തനെ ഇടിയുകയായിരുന്നു. ഇപ്പോള്‍ ഒരു ചതുരശ്രഅടി പ്ലൈവുഡിന് 30 രൂപാവരെ വിലയുണ്ടെങ്കിലും ഒരു ടണ്‍ തടിക്ക് ലഭിക്കുന്നത് 4500 രൂപാമുതല്‍ 5300 രൂപാവരെ മാത്രമാണ്. ഇതിന് പുറമേ സ്വതന്ത്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന അസോസിയേഷന്റെ സ്വയംപ്രഖ്യാപിത നിയമങ്ങളാണ് നടപ്പാക്കുന്നത്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ പെരുമ്പാവൂരിലെത്തിക്കുന്ന റബര്തടികള് വില്ക്കാന് കഴിയൂ എന്നതാണ് സ്ഥിതി. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ അവഹേളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, വ്യവസായ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു കൂടിക്കാഴ്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും, പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേരളാ റബര്‍വുഡ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി റെജി ആലപ്പാട്ട്, പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് മോനച്ചന് വലിയകാലായില്‍, സെക്രട്ടറി റോയി ചിറ്റാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: