എപ്പോഴെല്ലാം ധര്മത്തിന് ക്ഷീണം സംഭവിക്കുകയും അധര്‍മം ഏറിവരികയും ചെയ്യുന്നുവോ അപ്പോള്‍ അധര്‍മികളെ സംഹരിച്ച് സജ്ജനങ്ങളെ രക്ഷിക്കുന്നതിനായി ഭഗവാന് അവതരിക്കും” എന്ന് ഭഗവത്ഗീതയിലൂടെ മനുഷ്യരാശിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും എക്കാലവും മാതൃകയായി സ്വീകരിക്കാവുന്ന, ആശ്രയിക്കാവുന്ന അവതാരപുരുഷനാണ് ശ്രീരാമന്. ശ്രീരാമന്റെ മഹത്വവും രാമനാമത്തിന്റെ മാഹാത്മ്യവും സ്വന്തം ജീവിതത്തെ എങ്ങനെ പരിവര്‍ത്തനപ്പെടുത്തി എന്ന് സ്വന്തം ആത്മകഥയിലൂടെയാണ് ആദികവി വാല്മീകി മനുഷ്യരാശിയെ അറിയിക്കുന്നത്. സാക്ഷാല്‍ ശ്രീരാമചന്ദ്രനോട് തന്നെയാണ് വാല്മീകി തന്റെ ആത്മകഥ പറഞ്ഞുകേള്‍പ്പിക്കുന്നത്. പിതാവിന്റെ സത്യം പാലിക്കാന്‍ വനവാസത്തിനായി സീതാദേവിയോടും ലക്ഷ്മണനോടും കൂടി എത്തുന്ന ശ്രീരാമന് വാല്മീകിയുടെ ആശ്രമത്തിലെത്തിയാണ് മഹര്‍ഷിയെ കാണുന്നത്. മഹര്‍ഷിയുടെ പാദത്തില്‍ രാമന് നമസ്കരിക്കുന്നു. വാല്മീകി രാമനെ വാത്സല്യപൂര്‍വ്വം തലോടുന്നു. സീതാദേവിയോടൊപ്പം താമസിക്കാന്‍ സൗകര്യപ്രദമായ ഒരുസ്ഥലം കാണിച്ചുതരണമെന്ന് ശ്രീരാമചന്ദ്രന് അപേക്ഷിക്കുമ്പോള്‍ വാല്മീകി നല്കുന്ന ഉത്തരം, അതിവിശിഷ്ടമാണ്. വാല്മീകി മഹര്‍ഷിയെപ്പോലെയുള്ള ജ്ഞാനികള്‍ വസിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളാണ് താമസിക്കാന്‍ ഏറ്റവും ഉചിതം എന്ന സൂചനയോടെയാണ് ശ്രീരാമചന്ദ്രന് ഉത്തമമായ സ്ഥലം കാണിച്ചുതരാന്‍ മഹര്‍ഷിയോട് ആവശ്യപ്പെടുന്നത്. മഹര്‍ഷി നല്കുന്ന മറുപടി മനുഷ്യരാശിക്ക് എന്നും മാര്‍ഗദീപമായി നിലകൊള്ളുന്നു. ഈശ്വരചിന്ത ശാശ്വതമായി മനസ്സില്‍ നിലനിര്‍ത്തുക എന്ന മഹനീയമായ ആശയമാണ് മഹര്‍ഷി ലോകത്തിന് നല്‍കുന്നത്. ഈശ്വരനില്‍ സമ്പൂര്‍ണമായ സമര്‍പ്പണമാണ് ജീവിതത്തെ പരിപാവനമാക്കി നിലനിര്‍ത്തുന്നത് എന്ന ആശയം വെളിവാക്കുന്നതാണ് മഹര്‍ഷിയുടെ മറുപടി.
”സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു-
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെബ്ഭജിക്കുന്നവരുടെ
സ്വാന്തം നിനക്ക് സുഖവാസമന്ദിരം
നിങ്കല് സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ച്
നിങ്കലേദത്തമായൊരു മനസ്സൊടും
സന്തുഷ്ടരായ് മരുവുന്നവര്‍ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
(അയോധ്യാകാണ്ഡം)
വനവാസയാത്രയ്ക്ക് തയ്യാറായി മാതാവ് കൗസല്യാദേവിയോട് യാത്രചോദിക്കുമ്പോള്‍ മാതാവ് ഉന്നയിക്കുന്ന ഒരു കാര്യമാണ് ലക്ഷ്മണകുമാരനെ രോഷാകുലനാക്കുന്നത്. ഭരതന് രാജ്യം ഭരിച്ചുകൊള്ളട്ടെ. പക്ഷേ, രാമന് കാട്ടില്‍പോയി താമസിക്കേണ്ടതുണ്ടോ? ഒരമ്മയുടെ മിതമായ ആഗ്രഹമാണ് കൗസല്യാദേവിയുടെ വാക്കുകളില്‍ ഉള്ളത്:
”നാടുവാഴേണം ഭരതെന്നാകില് നീ
കാടുവാഴേണമെന്നുണ്ടോവിധിമതം
എന്തു പിഴച്ചിതുകൈകേയിയോടുനീ
ചിന്തിക്കഭൂപനോടും കുമാരാബലാല്”
എല്ലാവരോടും സ്നേഹാദരങ്ങളോടെ മാത്രം പെരുമാറുന്ന രാമനോട് ഇത്തരത്തില്‍ എന്തിന് പ്രവര്‍ത്തിക്കുന്നു എന്നുചിന്തിച്ചപ്പോള്‍ ഒരുതരത്തിലുള്ള നീതീകരണവും കണ്ടെത്താന്‍ ലക്ഷ്മണനാകുന്നില്ല. സ്വബോധം നഷ്ടപ്പെട്ട് കൈകേയി മാതാവിന്റെ കരുണാഹീനമായ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായ അച്ഛനെ സംബന്ധിച്ച്, അതിനുകൂട്ടുനില്ക്കുന്നവരെയെല്ലാം വധിച്ച് ജ്യേഷ്ഠന്റെ രാജ്യാഭിഷേകം നടത്താനുള്ള കെല്‍പ്പ് എനിക്കുണ്ട് എന്ന് തീരുമാനിച്ചുകൊണ്ട് തന്റെ തീരുമാനം നടപ്പാക്കാന്‍ ലക്ഷ്മണന് തയ്യാറാകുന്ന രംഗം രാമായണത്തിലെ അത്യന്തം സ്ഫോടനാത്മകമായ രംഗമാണ്.
രോഷാകുലനായ തന്റെ അനുജനെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അഭിനന്ദനത്തിന്റെയും പാശത്താല് ശ്രീരാമചന്ദ്രന് ബന്ധിതനാക്കുന്ന രംഗം എല്ലാവര്ക്കും വിലപ്പെട്ട ജീവിതപാഠമാണ് പകര്ന്നുനല്കുന്നത്.
തലനാട് ജി.ചന്ദ്രശേഖരന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: