ഗാസയും ഹമാസും ഇസ്രായേലും വംശവെറിയും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കേരളത്തില്‍ അന്നും ഇന്നും എന്നും മുഖ്യധാരയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാതെ പോയ ചേകന്നൂര്‍ മൗലവിയുടെ രക്തസാക്ഷി ദിനമാണ് ജൂലായ് 29. മൗലവി പി.കെ. മുഹമ്മദ് അബ്ദുള്‍ ഹസന് ബാഖവി എന്ന ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് ഇരുപത്തിയൊന്ന് വര്‍ഷം തികഞ്ഞിരിക്കുകയാണ്. കേരളം എന്ത് ചര്‍ച്ചചെയ്യുന്നു, എന്ത് ചര്ച്ചചെയ്യാതിരിക്കുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് മുമ്പില്‍ തെളിഞ്ഞു വരുന്ന ചിത്രം ഭയാനകം എന്ന വിശേഷണത്തിനുമപ്പുറമാണ്. കാശ്മീര്‍ വിഘടനവാദികള്‍ക്ക് കേരളത്തിലെ പേര് കാശ്മീര്‍ പോരാളികള്‍ എന്നായി മാറിയിരിക്കുന്നു. ദല്‍ഹിയിലെയും ഹരിയാനയിലെയും തെരുവുകളില്‍ കഴിയുന്ന കാശ്മീരിലെ ഹിന്ദുന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശ പ്രശ്നം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടില്ല. മതവെറി പ്രസംഗങ്ങള്‍ കൊണ്ടും പ്രവൃത്തികൊണ്ടും നിയമനടപടികള്‍ നേരിടുന്ന മദനിയുടെ മനുഷ്യാവകാശം കേരളത്തിന്റെ അഭിമാനപ്രശ്നമാണ്; ഏറ്റവും കുറഞ്ഞത് കേരളനിയമസഭയുടേതെങ്കിലും. മദനിയുടെ അത്രയും കാലം തന്നെയായി വെളിച്ചം കാണാതെ തടവില്‍ കഴിയുന്ന സഹതടവുകാരന്റെ മനുഷ്യാവകാശ പ്രശ്നം ആര്‍ക്കും അറിയുകപോലും വേണ്ട.
ശാഖാപരവും പ്രാസ്ഥാനികവുമായി ഭിന്നതലങ്ങളില്‍ നില്ക്കുന്ന സാമ്പ്രദായിക മുസ്ലീംവിഭാഗങ്ങളെല്ലാം ഗാസയുടെ പേരില്‍ ഒരുമിച്ച് കണ്ണീര്‍വാര്‍ക്കുമ്പോള്‍ അവര്‍ അതേ ഒരുമയോടെ ചേകന്നൂരിന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കും. ജീവിച്ചിരിക്കുന്ന മദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വാചാലരാകുന്ന ഇടതു-വലതുപക്ഷങ്ങളും മാധ്യമസിംഹങ്ങളും ചേകന്നൂരിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ച് നിശബ്ദരാകും. മൗലവിയുടെ കുടുംബത്തിനില്ലാത്ത അവകാശാധികാരങ്ങള് മദനിയുടെ കുടുംബത്തിനുണ്ടെന്ന് പറയാതെ പറയുമ്പോള്‍ അതില്‍ നിന്നെന്താണ് വായിച്ചെടുക്കേണ്ടത്?
ചേകന്നൂര്‍ മൗലവി അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ആകാശസ്വര്ഗ്ഗങ്ങളിലേക്ക് ഉയര്ത്തപ്പെട്ടതല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ആചാര നമസ്കാരങ്ങളെക്കുറിച്ചും ഖുറാനിലെ ഹദീസുകളുടെ സ്വാധീനത്തെക്കുറിച്ചും ചേകന്നൂരിന് ചിലത് പറയാനുണ്ടായിരുന്നു. അത് പറയാന്‍ തുടങ്ങുന്നതിന് മുമ്പ് ചേകന്നൂരിന്റെ നാവറുക്കപ്പെട്ടു. മതമാര്ഗ്ഗങ്ങളില് നവോത്ഥാനത്തിന്റെ വെളിച്ചം തെളിച്ചവര്‍ക്ക് എന്നും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്.
ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഒന്നും അതില്‍ നിന്ന് ഭിന്നമല്ല. സതി നിര്‍ത്തലാക്കാന്‍ ശ്രമിച്ചവര്‍ക്കും യാഥാസ്ഥിതിക മതമുട്ടാളത്തത്തിന്റെ എതിര്‍പ്പുകള്‍ നേരിട്ടു. എന്നാല്‍ നവോത്ഥാനം ആഘോഷമാക്കുകയും യാഥാസ്ഥിതകത്വം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തതാണ് ആധുനിക മനുഷ്യചരിത്രം വിളംബരം ചെയ്യുന്നത്. എന്നാല്‍ എന്തുകൊണ്ട് മുസ്ലീംസമൂഹത്തില്‍ നവോത്ഥാനപ്രക്രിയക്ക് കളമൊരുങ്ങുന്നില്ല. പകരം യാഥാസ്ഥിതികവും മതസങ്കുചിതപരവുമായ ആശയങ്ങള്‍ വളര്‍ന്ന് അതിന്റെ തണലില്‍ പിന്നീട് ഭീകരവാദപ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വരികയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അടിസ്ഥാനപരമായ ഈ സാമൂഹ്യപ്രശ്നമാണ് ഇസ്ലാം ഇന്ന് നേരിടുന്ന മൗലികമായ വെല്ലുവിളി.
ഈ വെല്ലുവിളിയെയായിരുന്നു ചേകന്നൂര്‍ മൗലവി അഭിമുഖീകരിച്ചത്. പൂര്‍ത്തിയാക്കിയില്ലെങ്കിലും ചേകന്നൂര്‍ തുടങ്ങിവെച്ച സമരമുഖത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രയെന്ന് ആദ്യം തിരിച്ചറിഞ്ഞത് യാഥാസ്ഥിതിക മുസ്ലീംമത പ്രമാണികള്‍ തന്നെയായിരുന്നു. മുസ്ലീം പൗരോഹിത്യം അടിച്ചേല്‍പ്പിച്ച അബദ്ധധാരണകള്‍ക്കു നേരെ ഇസ്ലാമിക പ്രമാണങ്ങള്‍ വച്ചുതന്നെ നിരത്തിയ യുക്തിപൂര്‍ണമായ ചോദ്യം ചെയ്യലുകള്‍ ആണ് ചേകന്നൂരിനെ വ്യത്യസ്തനാക്കിയത്. ഖുറാന്റെ തെറ്റായ വായനയും ഹദീസുകളുടെ അടിച്ചേല്‍പ്പിക്കലും ലോകത്ത് പതിനായിരക്കണക്കിന് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്ന് മൗലവി അടിവരയിട്ടു.
ആചാര നമസ്കാരത്തിലുടനീളം ജൂത സമീപനമാണുള്ളതെന്നായിരുന്നു ചേകന്നൂര്‍ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചത്. അഞ്ചു നേരം നിസ്കാരത്തിനുവേണ്ടി വാശിപിടിക്കുന്നതിലല്ല മതമെന്നും മൂന്നുനേരമാണ് മത നിസ്കാരമെന്നും സല്‍കര്‍മ്മങ്ങളാണ് ആരാധനയെന്നും പറഞ്ഞത് മൗലവിയെ ചിലര്‍ക്ക് അനഭിമതനാക്കി. ഖുറാനില്‍ ഒരു സൂചന പോലുമില്ലാത്ത സുന്നത്ത് കര്‍മ്മം-ചേലാകര്‍മ്മം- അനിസ്ലാമികമാണെന്നും അശാസ്ത്രീയമാണെന്നും ചേകന്നൂര്‍ സമര്‍ത്ഥിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് അവന്റെ സമ്മതം പോലുമില്ലാതെ ഒരു ഭാഗം മുറിച്ച് മാറ്റുന്നത് ശരിയല്ലെന്നായിരുന്നു ചേകന്നൂര്‍ പറഞ്ഞത്. നബിയുടെ കാലത്ത് ഖുറൈശികള്‍ മൃഗങ്ങളുടെ ചെവി മുറിക്കുന്ന സമ്പ്രദായം പോലും എതിര്‍ക്കപ്പെട്ടിരുന്നു. മൂക്ക് വൃത്തിയാക്കാന്‍ മൂക്ക് മുറിക്കലല്ല പ്രതിവിധിയെന്ന് ആരോഗ്യശാസ്ത്രം പറയുന്നവരോട് ചേകന്നൂര്‍ പ്രതികരിച്ചു. ഇസ്ലാമിന്റെ പേരില്‍ അല്ലാഹുവോ നബിയോ കല്‍പ്പിക്കാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ചേകന്നൂര്‍ ഉറക്കെപ്പറഞ്ഞു.
വിപ്ലവകരമായ ഒരു ദൗത്യത്തിന്റെ പേരിലാണ് ചേകന്നൂര്‍ വധിക്കപ്പെട്ടത്. ആധുനിക ഇസ്ലാമിന്റെ ചരിത്രമെഴുത്തുകാര്‍ ഈ വിപ്ലവകാരിയുടെ ജീവിതചിത്രം ബോധപൂര്‍വ്വം തമസ്കരിക്കുന്നത് മറ്റൊരു വധകൃത്യം തന്നെയാണ്. അതിലേറെ ഭീകരമായിരുന്നു ചേകന്നൂര്‍ മൗലവിയുടെ വധത്തെക്കുറിച്ചുള്ള അന്വേഷണം. സിബിഐയുടെ അന്വേഷണ വഴികളില്‍ പോലും അട്ടിമറികള്‍ സൃഷ്ടിക്കാന്‍ കരുത്തുള്ളവരായിരുന്നു പ്രതിസ്ഥാനത്ത് സംശയിക്കപ്പെട്ടവര്‍. ഒരു പ്രതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടെങ്കിലും പ്രതിപ്പട്ടികയില്‍ വരുമെന്ന് ഭയന്നവര്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. ചേകന്നൂരിന്റെ മൃതദേഹം കണ്ടെത്താന്‍ ചുവന്നമണ്ണ് എന്ന കുന്നിന്‍പ്രദേശം അന്വേഷണസംഘം കുഴിച്ചതിനേക്കാള്‍ എളുപ്പത്തില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവര്‍ നിയമത്തിന്റെ പഴുതുകള്‍ വഴി രക്ഷപ്പെട്ടു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വിചാരണ വേളയില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. പക്ഷേ വിധിപ്രസ്താവത്തില്‍ കാന്തപുരത്തിന്റെ പേരുണ്ടായില്ല. നീതിപീഠത്തിന് മുന്നില്‍ സാക്ഷിമൊഴികളേ ഉള്ളൂ. യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാവില്ല. സാക്ഷിമൊഴികളുടെ ചിത്രം എന്തെന്ന് ടി.പി വധക്കേസില്‍ നമ്മള് കണ്ടതാണ്.
ചേകന്നൂരിന്റെ ഭൗതികദേഹം കണ്ടെത്താന്‍ പോലുമായില്ല. രാത്രി മതപ്രസംഗത്തിനെന്ന് പറഞ്ഞ് എടപ്പാളില്‍ നിന്ന് മരണത്തിലേക്ക് ചേകന്നൂരിനെ കൂട്ടിക്കൊണ്ടുപോയവര്ക്കു പോലും അറിയാത്ത രഹസ്യങ്ങളാണ് പിന്നീട് നടന്നത്. ആസൂത്രണത്തിന്റെ ഈ കറുത്ത വഴികളുടെ സൂത്രധാരന്‍ ആരെന്ന് എല്ലാവരും അടക്കം പറയുമെങ്കിലും വിരല്‍ചൂണ്ടിപ്പറയാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. ചേകന്നൂരിന്റെ മരണത്തിന്റെയും മൃതദേഹത്തിന്റെയും പുറത്ത് യാഥാസ്ഥിതിക മതസംഘങ്ങളുടെ മൂലധന താല്‍പ്പര്യങ്ങളും അതിനാവശ്യമായ കെട്ടിട സമുച്ചയങ്ങളും ഉയര്‍ന്നു വന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ഖുറാനിന്റെ മാനവികതയെക്കുറിച്ച് ഏറെപ്പറയുന്നവരാണ് മുസ്ലീംമത പ്രബോധകന്മാരെല്ലാം. പിന്നെ എന്തിന് ആര്‍ക്കുവേണ്ടി ചേകന്നൂര്‍ രക്തസാക്ഷിയായെന്ന് വിശദീകരിക്കാന്‍ ആര്‍ക്കുമാവുന്നില്ല. മുസ്ലീംസമൂഹത്തില്‍ നിന്നുപോലും ഒരു ചോദ്യമുയരുന്നില്ലെന്നതാണ് ചേകന്നൂരിന്റെ രക്തസാക്ഷ്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഉയര്‍ന്നുവരുന്ന ഒരു ചെറുവിരലനക്കംപോലും സഹിക്കാത്ത മതപ്രമാണികതയുടെ പിടിയില്‍ നിന്ന് നവോത്ഥാന പരിശ്രമങ്ങള്‍ പ്രതീക്ഷിക്കുന്നത് അര്‍ത്ഥശൂന്യതയാണ്. ആധുനിക സമൂഹം ആര്‍ജിച്ച ജീവിതാവബോധത്തിന്റെയും കാഴ്ചപ്പാടുകളുടെയും കാറ്റ് മതങ്ങള്‍ക്കുള്ളില്‍ കടന്നുചെല്ലുന്നില്ലെങ്കില്‍ മതം തന്നെയായിരിക്കും മനുഷ്യസമൂഹത്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിക്കുക. ഇതിന്റെ സൂചനയാണ് ചേകന്നൂരിന്റെ ജീവിതവും മരണവും വ്യക്തമാക്കിത്തരുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: