സംസ്ഥാനത്തെ ഏറ്റവും വലുതും വിലയേറിയതുമായ ഭരണഘടനാ സ്ഥാപനമാണ് നിയമസഭ. അതിലെ അംഗങ്ങള്‍ക്കാകട്ടെ പ്രത്യേക അവകാശങ്ങളും അംഗീകാരവുമുണ്ട്. നിയമസഭാംഗങ്ങള്‍ മാത്രമല്ല മുന്‍ എംഎല്‍എമാര്‍ക്കും ചില ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പെന്‍ഷനും യാത്രാസൗജന്യവും അതിഥി മന്ദിരങ്ങളിലെ താമസസൗകര്യങ്ങള്‍ക്കും പുറമെ നിയമസഭാ ഹോസ്റ്റലില്‍ സൗജന്യനിരക്കില്‍ താമസിക്കാനും സാധിക്കും. പ്രതിദിന വാടകയായി പത്തുരൂപ നല്കിയാല് മതി. അത് മുന്‍ അംഗങ്ങള്‍ക്ക് താമസിക്കാനുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ കാലങ്ങളായി മുന്‍ നിയമസഭാംഗങ്ങള്‍ക്ക് അനുവദിച്ചുനല്‍കുന്ന സൗജന്യം മാത്രമല്ല എംഎല്‍എമാര്‍ക്കുള്ള ആനുകൂല്യം പോലും ദുരുപയോഗപ്പെടുത്തിവരുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും മറ്റനാശാസ്യനടപടികളില് വ്യാപരിക്കുന്നവരുമെല്ലാം നിയമസഭയുടെ ഭാഗം തന്നെയായിട്ടുള്ള ഹോസ്റ്റല്‍ സുരക്ഷിത താവളമാക്കിമാറ്റുന്നു എന്നുവന്നാല്‍ അത് വളരെ ഗൗരവമേറിയതുതന്നെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ അനുവദിച്ച മുറിയില്‍ ആഴ്ചകളായി കൊടുംകുറ്റവാളികയായ ഒരാള്‍ താമസിച്ചു എന്നത്. നിസാരമായി ഇത് തള്ളിക്കളയാനാവില്ല. മൊബൈല്‍ ഫോണ്‍ ആണ് കുറ്റവാളിയുടെ താവളം കണ്ടുപിടിക്കാന്‍ സഹായിച്ചത്. തിരുവനന്തപുരത്തെ പോലീസുകാരോ നിയമസഭാ ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥരോ ഒന്നും ഈ പ്രതിയുടെ വാസവും സഹവാസവും ശ്രദ്ധിച്ചില്ല. മന്ത്രിമാരുടെ പരിപാടികളിലും നേതാക്കളുടെ തോളുരുമ്മി ഇയാള്‍ ഇത്രയുംനാള്‍ നടക്കുകയും ചെയ്തു. ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വലയില്‍ ഇയാള്‍ വീണത്.
അതിവിദഗ്ധമായി പണംകൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ചത്. പെണ്‍വാണിഭത്തിലെ മുഖ്യകണ്ണി. പെണ്വാണിഭത്തിനിടയില് പകര്‍ത്തിയ വീഡിയോ ഉപയോഗിച്ച് വാണിഭത്തില്‍ പങ്കാളിയായ പണക്കാരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുക എന്ന സമര്‍ത്ഥമായ കൊള്ളയാണ് കൊച്ചി കേന്ദ്രമാക്കി നടത്തിയ പെണ്‍വാണിഭക്കാരുടെ ശൈലി. നിരവധിപേര്‍ ഇവരുടെ കെണിയില്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്, ജനപ്രതിനിധികള്‍, വന്‍കിട വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരെല്ലാം ഇങ്ങനെ കാശ് നഷ്ടപ്പെട്ടവരാണ്. പണം പോയാലും മാനം പോകരുതെന്ന് നിര്‍ബന്ധമുള്ള, അക്കിടി ഉള്ളിലൊതുക്കി കഴിയുന്നവര്‍ നിരവധിയാണ്. എംഎല്‍എ ഹോസ്റ്റലിലെ താമസത്തിന് പത്തുരൂപയേ വാടകയുള്ളൂ എന്നതുമാത്രമല്ല ആകര്‍ഷണീയം. ടെലഫോണ്‍ ലോക്കല്‍ കോള്‍ എത്രവേണമെങ്കിലും വിളിക്കാം. പോലീസ് പരിശോധന പേടിക്കേണ്ട. മുന്തിയ പരിഗണനയും കിട്ടും. ആനക്കള്ളന്മാരും വാഹനമോഷ്ടാക്കളും അധികാരദല്ലാളുകളുമെല്ലാം ഇവിടെ സസുഖം വാഴുന്നു. അടുത്തകാലത്തായി കേരളം ഇത്തരം കള്ളവും ചതിയുമെല്ലാം നിര്‍ബാധം നടക്കുന്ന സംസ്ഥാനമായിമാറി. സോളാര്‍ തട്ടിപ്പ് അതിലൊന്നുമാത്രമാണ്. അതിലെ പ്രതികള്‍ക്ക് വിശിഷ്ടാതിഥികളേക്കാള് മുന്തിയ പരിഗണനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം സോളാര്‍ തട്ടിപ്പിന്റെ ഇരകളായത് കേരളം കണ്ടു. കുറ്റവാളികളെ ശിക്ഷിക്കാനല്ല, രക്ഷിക്കാനുള്ള ശ്രമമാണ് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നത്.
കൊച്ചി പെണ്‍വാണിഭക്കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ തങ്ങിയതിനെ കണ്ടുപിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് തുടര്‍ന്ന് ചില ചലനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധന കര്‍ക്കശമാക്കി. വാഹനങ്ങള്‍പോലും അരിച്ചുപെറുക്കിയേ കോമ്പൗണ്ടിലേക്ക് കടത്തിവിടുന്നുള്ളൂ. കഴിഞ്ഞ ദിവസം അഞ്ച് എംഎല്‍എമാരുടെ പേരില്‍ അനധികൃത താമസക്കാരെ ഒഴിപ്പിച്ചിരുന്നു. മുറികള്‍ അനുവദിക്കുന്നതില്‍ ചട്ടവിരുദ്ധ നടപടികളുണ്ടായതായി രജിസ്റ്ററുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്‍ദേശപ്രകാരം നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്റെ നേതൃത്വത്തിലാണ് ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തി അനധികൃത താമസക്കാരെ ഒഴിപ്പിച്ചത്. സംഭവം വിവാദമായതോടെ നിയമസഭാ ഹോസ്റ്റലില്‍ മുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി സ്പീക്കര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗം ബുധനാഴ്ച സ്പീക്കറുടെ ചേംബറില്‍ ചേരും.
മുന്‍ എംഎല്‍എമാരുടെ മുറികള്‍ മാത്രമല്ല എംഎല്‍എമാരുടെ ഫഌറ്റിലും അനധികൃത താമസക്കാര്‍ പതിവാണ്. പാര്‍ട്ടിക്കാരായ ചിലര്‍ സ്വന്തം തറവാടുപോലെയാണ് അവിടെ പെരുമാറുന്നത്. ഹോസ്റ്റല്‍ ജീവനക്കാരെ എന്തിന് വാച്ച് ആന്റ് വാര്ഡന്മാരെ പോലും വേലക്കാരെ പോലെ കണക്കാക്കി പെരുമാറുന്നു എന്ന പരാതിയുണ്ട്. വക്കം പുരുഷോത്തമന് സ്പീക്കറായിരിക്കെ കര്‍ശന നടപടിയും നിയന്ത്രണവുമൊക്കെ വരുത്തിയതാണ്. വക്കം മാറിയതോടെ അതെല്ലാം പഴയപടിയായി. സര്‍വകക്ഷിയോഗം ചേരുമ്പോള്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാവണം. അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: