തിരുവനന്തപുരം: രാഷ്ട്രസങ്കല്‍പ്പം, ദേശീയത തുടങ്ങിയ വിഷയങ്ങളില്‍ ഭാരതത്തിന്റെയും പാശ്ചാത്യരുടെയും കാഴ്ചപ്പാടുകളില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. ഭാരതീയ രാഷ്ട്ര സങ്കല്‍പ്പത്തിനും ദേശീയതയ്ക്കും വേദങ്ങളോളം പഴക്കമുണ്ട്. ലോകനന്മയെക്കരുതി ഋഷിമാര്‍ അനുഷ്ഠിച്ച തപസ്സില്‍ നിന്നാണ് ഭാരതീയ രാഷ്ട്രസങ്കല്‍പ്പം ആവിര്‍ഭവിച്ചത്. എന്നാല്‍ 17-ാം നൂറ്റാണ്ടില്‍ ഭൗതികവാദത്തിലും സാമ്രാജ്യത്വ അടിത്തറയിലും രൂപംകൊണ്ടതാണ് പാശ്ചാത്യ രാഷ്ട്ര സങ്കല്‍പ്പമെന്നും പി. പരമേശ്വരന് വ്യക്തമാക്കി. തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന പഠനശിബിരത്തിന്റെ ഉദ്ഘാടനവേളയില്‍ സാംസ്കാരിക ദേശീയതയുടെ ചരിത്രപശ്ചാത്തലം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ ചിന്തകന്മാരും അവരെ പിന്തുടരുന്ന നമ്മുടെ രാജ്യത്തെ പുരോഗമനവാദികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപനത്തോടനുബന്ധിച്ചാണ് ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവമെന്ന് കരുതുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉണ്ടായ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാന്‍ ബ്രിട്ടീഷുകാരാല്‍ ഉണ്ടാക്കപ്പെട്ടതാണ് കോണ്‍ഗ്രസെന്ന സത്യം അവര്‍ വിസ്മരിക്കുന്നു. അതിപ്രാചീനമായ ഭാരതീയ രാഷ്ട്ര സങ്കല്‍പ്പത്തെയും ദേശീയതയെയും ഗംഗാ പ്രവാഹത്തോടാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഉപമിച്ചത്. വേദങ്ങളിലാരംഭിച്ച് വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് സനാതന ധര്‍മാധിഷ്ഠിതമായ ഭാരതീയ രാഷ്ട്രസങ്കല്‍പ്പം പ്രവഹിക്കുന്നത്. അങ്ങനെയുള്ള ഭാരതീയ ദേശീയത ഒന്നിനോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. ആയിരക്കണക്കിന് ധാരകളായി ഒഴുകുന്ന മഹാപ്രവാഹത്തെ കൂട്ടിയോജിപ്പിക്കുന്ന രാഷ്ട്രസങ്കല്‍പ്പമാണ് നമ്മുടെ സംസ്കാരത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ രാഷ്ട്ര സങ്കല്പ്പത്തിന് ആധാരമായിരിക്കുന്ന വേദോപനിഷത്തുക്കള്‍ കേവലം ഏതെങ്കിലുമൊരു മതസിദ്ധാന്തത്തിന്റെ ഭാഗമല്ല. സനാതനമായ സത്യത്തെക്കുറിച്ചാണ് അവ അന്വേഷിക്കുന്നത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ശാസ്ത്രീയ പരാമര്‍ശങ്ങളാണ് അവയുടെ ഉള്ളടക്കം. ഇതിന്റെ ഫലമായാണ് നമുക്ക് ശ്രേഷ്ഠമായ വൈഭവകാലം ഉണ്ടായത്. എല്ലാ രംഗങ്ങളിലും അതിവിശിഷ്ടരായ മഹാപുരുഷന്മാരുടെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നു. നളന്ദ, തക്ഷശില പോലുള്ള മഹത്തായ സര്‍വകലാശാലകളുണ്ടായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ആദി ശങ്കരാചാര്യരെപ്പോലുള്ള ഭാരതീയ ദേശീയതയുടെ ശക്തനായ പ്രതിപുരുഷന്മാരും നമുക്കുണ്ടായി. ആ കാലഘട്ടത്തിന് ശേഷമുണ്ടായ ആക്രമണങ്ങളെയും സംഘര്‍ഷങ്ങളെയും നമുക്ക് അതിജീവിക്കാന്‍ സാധിച്ചത് വൈവിധ്യങ്ങളെ സംയോജിപ്പിച്ച് ഏകതയിലുറപ്പിച്ചിരുന്ന പാരമ്പര്യം മൂലമാണ്. ഈ പാരമ്പര്യം മഹര്‍ഷി ദയാനന്ദസരസ്വതി, ശ്രീരാമകൃഷ്ണ പരമഹംസന്, സ്വാമി വിവേകാനന്ദന്, ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, മഹര്‍ഷി അരവിന്ദന് എന്നിവരിലൂടെ ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തി നിലനിര്‍ത്തിയെന്ന് പി. പരമേശ്വരന് ഓര്‍മിപ്പിച്ചു.
എന്നാലിന്ന് സാംസ്കാരിക ദേശീയത വേണ്ട വിധത്തില്‍ നിലനിര്‍ത്താനാകുന്നുണ്ടോ എന്ന് വിലയിരുത്തണം. സ്വതന്ത്ര ഭാരതത്തിലെ ഒട്ടുമിക്ക ഭരണാധികാരികളുടെയും മനോഭാവം പാശ്ചാത്യചിന്താഗതിയില് അധിഷ്ഠിതമായിരുന്നു. ഇങ്ങനെയാണ് മതേതരത്വം നമ്മിലേക്ക് കടന്നു വന്നത്. ഭാരതത്തിന് ഒരിക്കലും ധര്‍മനിരപേക്ഷത സ്വീകരിക്കാനാകില്ല. അതിനാല്‍ തന്നെ അത്തരം ദേശീയതയും നമുക്ക് സ്വീകരിക്കാനാകില്ല. പാശ്ചാത്യര്‍ക്കാകട്ടെ ഈ കാഴ്ചപ്പാട് ഒരിക്കലും ഉണ്ടായിട്ടുമില്ല. ഭാരതത്തിന് ലോക ശക്തിയായി നിലനില്ക്കണമെങ്കില് സനാതനധര്മത്തില് അടിയുറച്ചു നില്ക്കുക തന്നെ വേണം. അങ്ങനെ നിലനില്‍ക്കുമ്പോഴാണ് അഖണ്ഡഭാരത സങ്കല്‍പ്പം പൂര്‍ത്തിയാകുക. ഭാരതം, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി എല്ലാ ദേശങ്ങളും ഒത്തുചേര്‍ന്ന് ഒരു ഫെഡറേഷന് രൂപീകരിക്കപ്പെട്ടാലേ ആ സങ്കല്‍പ്പം യാഥാര്‍ഥ്യമാകൂ. ചരിത്രം നിശ്ചലമല്ല. അത് മുന്നോട്ടു പോകുക തന്നെ ചെയ്യും. എന്നാല്‍ അഖണ്ഡഭാരതമെന്ന ഗംഗാപ്രവാഹത്തില്‍ നിന്ന് നാം വ്യതിചലിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: