തിരുവനന്തപുരം: ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ന്യൂദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മില്ലേനിയം എക്സ്പ്രസില്‍ ഇന്നലെ രാവിലെ 11.40 നാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി താലൂക്കിലെ തിരുവള്ളുവര്‍ നഗര്‍ സെക്കന്റ് ഗ്രെയ്സില്‍ മെഹബൂബിന്റെ മകന് ആദിഖിനെയാണ് തിരുവനന്തപുരം റെയില്‍വെ പോലീസ് പിടികൂടിയത്.
റെയില്‍വെ പോലീസ് വിശദീകരണമിങ്ങനെ: ആദിഖ് ജോലാര്‍പേട്ടയില്‍ നിന്ന് തൃശൂരിലേക്കാണ് ട്രെയിനില്‍ കയറിയത്. ടിക്കറ്റില്ലായിരുന്നു. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി കൊല്ലം സ്റ്റേഷനില്‍ നിന്നാണ് ഈ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. ഈ വണ്ടിക്ക് കൊല്ലം കഴിഞ്ഞാല്‍ പിന്നെ തിരുവനന്തപുരത്തു മാത്രമേ സ്റ്റോപ്പുള്ളൂ. വണ്ടി കൊല്ലം സ്റ്റേഷന് വിട്ട് അല്‍പ്പദൂരം ചെന്നപ്പോഴാണ് ആദിഖ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
കുട്ടി ഉടന്‍ തന്നെ മൊബൈലില്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് ഉടന്‍തന്നെ വിവരം കടയ്ക്കാവൂര്‍ സ്റ്റേഷന് മാസ്റ്ററെ അറിയിക്കുകയും സ്റ്റേഷന് മാസ്റ്റര്‍ കടയ്ക്കാവൂര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനിടെ കടയ്ക്കാവൂര്‍ സ്റ്റേഷനിലെത്തിയ വണ്ടി നിര്‍ത്തിച്ച് പോലീസ് ആദിഖിനെ പിടികൂടുകയായിരുന്നു.
തനിക്ക് തൃശ്ശൂരാണ് ഇറങ്ങേണ്ടിയിരുന്നതെന്നും ഉറങ്ങിപ്പോയതു കാരണം തൃശ്ശൂര്‍ വിട്ടത് അറിഞ്ഞില്ലെന്നുമാണ് ആദിഖ് പറയുന്നത്. പെണ്‍കുട്ടിയോട് തൃശ്ശൂര്‍ സ്റ്റേഷന് കഴിഞ്ഞോ എന്നുമാത്രമാണ് ചോദിച്ചതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച് റെയില്‍വെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി വൈകി ആദിഖിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: