ബംഗളൂരു: ബാംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി.ഡി.പി ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍ മദനിക്ക് റംസാനോട് അനുബന്ധിച്ചുള്ള ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്.
ഈദ് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനിക്ക് ബാംഗളൂരു പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ തള്ളുകയായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
ബാംഗളൂരുവിലെ സൗഖ്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. ചികിത്സയ്ക്കായാണ് മദനിക്ക് ജാമ്യം അനുവദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആ ജാമ്യം ഉപയോഗിച്ച് മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കാനാവില്ല. അങ്ങനെ അനുവദിക്കുന്നത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും കര്‍ണാടക പൊലീസ് പറഞ്ഞു. ഒരു മാസത്തെ ജാമ്യമാണ് മദനിക്ക് സുപ്രീംകോടതി അനുവദിച്ചത്.
കഴിഞ്ഞ ദിവസം സൗഖ്യ ആശുപത്രിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മദനിയെ സന്ദര്‍ശിച്ചിരുന്നു. ഔദ്യോഗിക പരിപാടിക്ക് ബംഗളൂരുവില്‍ എത്തിയ മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മദനിയെ സന്ദര്‍ശിച്ചത്. മദനിയുടെ വിചാരണ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം ചികിത്സാ സഹായം ആവശ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദനിക്ക് പെരുന്നാള്‍ സമ്മാനവും നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: