സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കലാപബാധിതപ്രദേശമായ സഹാറന്‍പൂരില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്ക്കിടയില് പെരുന്നാള്‍ ആചരിച്ചു. പെരുന്നാള്‍ പ്രമാണിച്ച് പുലര്‍ച്ചെ ഏഴ് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം മൂന്ന് മുതല്‍ ഏഴ് വരെയും നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുകയാണ്.
കലാപബാധിതപ്രദേശമായിരുന്ന ഉത്തര്‍പ്രദേശിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി.
സംഭവത്തില്‍ ഒമ്പത് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 66 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാനം തിരിച്ചുവരുമെന്ന് പറയാനാകില്ലെന്ന് സ്ഥലവാസികള്‍ പറഞ്ഞു.
അതേസമയം സഹരാന്‍പൂരില്‍ പഴയസിറ്റിയും പുതിയ സിറ്റിയും തമ്മില്‍ വേര്‍തിരിക്കുന്ന ഹൈവേയില്‍ കര്‍ഫ്യൂന് ഇളവില്ല. എന്നാല്‍ ഇവിടേയ്ക്ക് ഈദ് നമസ്കാരത്തിന് പോകാന്‍ അനുവാദം നല്കി.
കലാപത്തെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും പാലും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഉത്തരവുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് 6,000 അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: